സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
ഗൂഗിളിന്‍റെ തുടക്കം ഒരു ഗാരേജ് മുറിയിലായിരുന്നു എന്ന കാര്യം നമുക്കെല്ലാം അറിയാം. ഗൂഗിൾ സ്ഥാപകരായ ലാറി പേജിന്‍റെയും സെർജി ബ്രിനിന്‍റെയും ആരെയും പ്രചോദിപ്പിക്കുന്ന ജിവിത കഥയുടെ അരികിൽ കൂടി തന്നെ ഒരു സ്ത്രീയും ജീവിത വിജയത്തിന്‍റെ പടവുകൾ ചവിട്ടികയറിയത് മറ്റൊരു ചരിത്രമാണ്. 1998ൽ സൂസൻ വോജ്സിക്കിയുടെ മെൻലോ പാർക്കിലെ വീടിന്‍റെ ഗാരേജിലായിരുന്നു ഗൂഗിൾ എന്ന ഇന്‍ർനെറ്റ് ലോകത്തെ പകരം വയ്ക്കാനില്ലാത്ത ഭീമൻ കമ്പനിയുടെ തുടക്കം. ലാറി പേജും സെർജി ബ്രിനും ചേർത്ത് ആ ഗാരേജ് മുറി വാടകയ്ക്കെടുത്ത് ഇന്‍റർനെറ്റ് ലോകത്തിന്‍റെ ഭാവി കെട്ടിപ്പടുകുമ്പോൾ ഉടമസ്ഥയായ 1,700 ഡോളർ വാടകയാണ് ലഭിച്ചിരുന്നത്.

ആദ്യ മാർക്കറ്റിങ് മാനേജർ
1999ൽ ഗൂഗിൾ കമ്പനിയിലെ 16മത്തെ അംഗമായി സൂസനെ സെർജിയും ലാറിയും സ്വീകരിച്ചു. എംബിഎ ബിരുദധാരിയയ സൂസൻ കമ്പനിയുടെ ആദ്യ മാർക്കറ്റിങ് മാനേജർ എന്ന പോസ്റ്റിലേക്കാണ് പ്രവേശിച്ചത്. മാർക്കറ്റിങ് തന്ത്രങ്ങളിൽ അഗ്രഗണ്യയായ സൂസൻ പ്രത്യേക ദിവസങ്ങൾക്കും അവധി ദിവസങ്ങൾക്കുമായി ഗൂഗിളിന്‍റെ ലോഗോയിൽ മാറ്റം വരുത്തുക എന്ന ആശയം മുന്നോട്ട് വച്ചു. ഇതാണ് ഇന്ന് നമ്മൾ കാണുന്ന ഗൂഗിൾ ഡൂഡിൾസിന്‍റെ തുടക്കം.

ആഡ്സെൻസിന് പിന്നിലും സൂസൻ
2003ലെ ഒരു ദിവസം ഗൂഗിളിന്‍റെ തലവര മാറ്റുന്നൊരു ആശയവും കൊണ്ടാണ് സൂസൻ ഓഫീസിലെത്തിയത്. ഗൂഗിളിന്‍റെ പരസ്യങ്ങൾ സെർച്ചിൽ മാത്രം ഒതുക്കുന്നതിന് പകരം വെബ്സൈറ്റുകളിലേക്കും ബ്ലോഗുകളിലേക്കും കൂടി ചേർക്കുക എന്നതായിരുന്നു സൂസന്‍റെ ആശയം. ആഡ്സെൻസ് എന്നറിയപ്പെടുന്ന ഈ സംവിധാനം ഗൂഗിളിന്‍റെ വരുമാനത്തിൽ വൻ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഇന്ന് 11 മില്ല്യൺ വെബ്സൈറ്റുകൾ ആഡ്സെൻസ് ഉപയോഗിക്കുന്നുണ്ട്. 2018ലെ കണക്കനുസരിച്ച് 116.32 ബില്ല്യൺ ഡോളറാണ് ഗൂഗിളിന്‍റെ ആഡ് റവന്യൂ.

വീഡിയോ വിഭാഗത്തിന്‍റെ ചുമതല
കമ്പനിയുടെ തലവര മാറ്റിയ മാർക്കറ്റിങ് തന്ത്രങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിൽ 2006 ആകുമ്പോഴേക്കും സൂസന് ഗൂഗിളിന്‍റെ വീഡിയോ വിഭാഗത്തിന്‍റെ ചുമതല ലഭിച്ചു. ആ കാലയളവിലാണ് സൗജന്യ വീഡിയോ ഷെയറിങ് വെബ്സൈറ്റായ യൂട്യൂബ് ആളുകൾക്കിടയിൽ തരംഗമായി മാറുന്നത്. യൂട്യൂബ് വീഡിയോകളോട് തന്‍റെ മക്കൾ കാണിക്കുന്ന താല്പര്യം കണ്ടതോടെ ആ പ്ലാറ്റ്ഫോമിന്‍റെ സാധ്യത വളരെ വലുതാണെന്ന് സൂസൻ മനസിലാക്കി.

സൂസൻ എന്ന ധീഷണശാലിയായ ബിസിനസുകാരി
യൂട്യൂബിന് സാധ്യതകൾ കൂടുതലാണെന്ന് മനസിലാക്കി അതിന് പിന്നാലെ കൂടി കൂടുതൽ കാര്യങ്ങൾ പഠിച്ച ശേഷം ലാറിയെയും സെർജിയെയും യൂട്യൂബ് വാങ്ങേണ്ടതിന്‍റെ ആവശ്യകതയെപറ്റി ധരിപ്പിച്ചു. അന്ന് 1.65 ബില്ല്യൺ ഡോളറിന് ഗൂഗിൾ സ്വന്തമാക്കിയ യൂട്യൂബിന്‍റെ മൂല്യം 12 വർഷത്തിനിപ്പുറം 2018ൽ 160 ബില്ല്യൺ ഡോളറായി ഉയർന്നു. ഇത് സൂസൻ എന്ന ധീഷണശാലിയായ ബിസിനസുകാരിയുടെ വിജയം കൂടിയായിരുന്നു.

യൂട്യൂബ് സിഇഒ സ്ഥാനത്തേക്ക്
2010 ഒക്ടോബറിൽ വൈസ് പ്രസിഡന്‍റ് ആയിരുന്ന സൂസനെ കമ്പനി സീനിയർ വൈസ് പ്രസിഡന്‍റ് ആയി സ്ഥാനകയറ്റം നൽകി. അഡ് പ്രോഡക്ടുകളുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്‍റ് സ്ഥാനമാണ് സൂസന് ലഭിച്ചത്. അന്ന് കമ്പനിയിൽ ആകെ 8 സീനിയർ വൈസ് പ്രസിഡന്‍റുമാർ മാത്രമാണ് ഉണ്ടായിരുന്നത്. 2014ൽ ഗൂഗിളിന്‍റെ 9മത്തെ തൊഴിലാളിയായിരുന്ന സലർ കമൻഗർ ഉണ്ടായിരുന്ന യൂട്യൂബ് സിഇഒ സ്ഥാനത്തേക്ക് 16മത്തെ തൊഴിലാളിയായി കമ്പനിയിൽ കയറിയ സൂസനെ പോസ്റ്റ് ചെയ്തു.

അസാമാന്യ നേതൃപാടവം
സൂസന്‍റെ നേതൃത്വത്തിൽ യൂട്യൂബ് 1.8 ബില്യൺ പ്രതിമാസ ഉപയോക്താക്കളെയാണ് നേടിയത്. യൂട്യൂബ് ഗെയിമിങ്, യൂട്യൂബ് മ്യൂസിക്ക്, യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി എന്നിവയെല്ലാം സൂസൻ വിഭാവനം ചെയ്തുണ്ടാക്കിയ ഫീച്ചറുകളാണ്. 2018ൽ ഫോബ്സ് പവർ വുമൺ ലിസ്റ്റിൽ എഴാമത്തെ പേരുകാരിയായി സൂസൻ മാറി. 480 മില്ല്യൺ ഡോളറാണ് സൂസന്‍റെ സമ്പാദ്യമായി കണക്കാക്കിയത്.

പ്രചോദനമാകുന്ന സ്ത്രീ ജീവിതം
ഇക്കഴിഞ്ഞ കാലങ്ങളിൽ സൂസൻ ഉണ്ടാക്കിയ നേട്ടങ്ങളിൽ ഏറ്റവും വലുത് ടെക് ഇൻഡസ്ട്രിയിൽ ലിംഗ അസമത്വങ്ങളെ പാടെ തിരുത്തി കുറിച്ചു എന്നതാണ്. ഗൂഗിൾ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പ്രസവ അവധിയെടുത്ത ജീവനക്കാരി ലോകത്താകമാനമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുന്ന ഒരു ജീവിതമാണ് ജീവിക്കുന്നത്. ഗൂഗിളിന്‍രെ പെരുമ പറയുന്നവരൊക്കെയും ആ കമ്പനിയുടെ വളർച്ചയുടെ വലിയ പടവുകളിലൊക്കെയുമുണ്ടായിരുന്ന ശക്തയായ സ്ത്രിയുടെ പേര് ഓർത്തുവയ്ക്കണം.


Click it and Unblock the Notifications








