റെയിൽ ടിക്കറ്റ് ബുക്കിങിനായി വേഗതയുള്ള ആപ്പ് ഉണ്ടാക്കിയതിന് ഐഐടി ബിരുദധാരിയെ അറസ്റ്റ് ചെയ്തു
ഐആർസിടിസിയുടെ ആപ്പിലോ വെബ്സൈറ്റിലോ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് അറിയാവുന്ന കാര്യമാണ് ആ ആപ്പും വെബ്സൈറ്റും എത്രത്തോളം മോശമാണെന്ന്. മറ്റുള്ള സേവനങ്ങൾക്കെല്ലാം മികച്ച ആപ്പുകൾ ഉപയോഗിക്കുന്ന നമുക്ക് റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് തന്നെ മടുപ്പുള്ള കാര്യമാവുന്നതും അതുകൊണ്ടാണ്. ഇതിന് പകരം വേഗതയുള്ള മികച്ചൊരു ആപ്പ് റെയിൽവേ ടിക്കറ്റ് ബുക്കിങിന് ലഭിച്ചാലോ?. അത്തരമൊരു ആപ്പ് ഉണ്ടാക്കി ആപ്പിലായിരിക്കുകയാണ് തമിഴ്നാട് സ്വദേശി.

ആൻഡ്രോയിഡ് ഫോണുകൾക്കായി റെയിൽവേ ടിക്കറ്റിങ് ആപ്പുകൾ നിർമ്മിച്ചതിന് ഡെവലപ്പർ അറസ്റ്റിലായി. ഐഐടി ഖരഗ്പൂരിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എസ് യുവരാജ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ യുവരാജ രണ്ട് ടിക്കറ്റ് ബുക്കിങ് ആപ്പുകളാണ് നിർമ്മിച്ചത്. സൂപ്പർ തത്കാൽ, സൂപ്പർ തത്കാൽ പ്രോ എന്നിവയാണ് യുവരാജ നിർമ്മിച്ച ആപ്പുകളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഐആർസിടിസിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2016ലാണ് ആൻഡ്രോയിഡ് ബേസ്ഡ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനുകൾ യുവരാജ ഉണ്ടാക്കിയത്. ഈ ആപ്പുകൾ വഴി വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഐആർടിസിയുടെ സാധാരണ ഓൺലൈൻ ബുക്കിങ് സംവിധാനത്തെക്കാൾ ഏറെ മികച്ച രീതിയിലാണ് ഈ ആപ്പുകൾ ക്രിയേറ്റ് ചെയ്തത്. വളരെ വേഗത്തിൽ ഈ ആപ്പുകൾ ജനപ്രീതി നേടുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ആപ്പിന് ഒരു ലക്ഷം ഡൌൺലോഡുകൾ നേടാൻ സാധിച്ചിരുന്നു.

ചുരുങ്ങിയ കാലയളവിൽ ജനപ്രീതി നേടിയ യുവരാജയുടെ ആപ്പുകൾ നിലവിൽ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. ഈ ആപ്പുകൾ ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ചെന്നൈയിലെ സൈബർ സെൽ ഓഫ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ആണ് ഇയാളെ പിടികൂടിയാണ്. ഇയാളിൽ നിന്നും സെർവർ സോഴ്‌സ് കോഡ്, ആപ്ലിക്കേഷൻ സോഴ്‌സ് കോഡ്, എൻഡ് യൂസർ ലീസ്റ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി.

യുവരാജ എന്നയാൾ റെയിൽവേ ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ്വെയർ സ്വന്തമായി ഉണ്ടാക്കിയെന്നും ഇയാൾ ഐആർസിടിസിയുടെ അംഗീകൃത ഏജന്റ് പോലും ആയിരുന്നില്ലെന്നും സതേൺ റെയിൽവേ മേധാവി ചീഫ് റെയിൽവേ കമ്മീഷണർ ബിരേന്ദ്ര കുമാർ പറഞ്ഞു. ഐആർടിസിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തെ മറികടന്ന ഇയാൾക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 143 (2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരോപണവിധേയനായ ഡവലപ്പർ യുവരാജ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഇ (എയറോനോട്ടിക്കൽ), ഐഐടി ഖരഗ്പൂരിൽ നിന്ന് എംടെക് (എയ്‌റോസ്‌പേസ്) എന്നീ ബിരുദങ്ങൾ നേടിയ ആളാണ്. രണ്ട് ആപ്പുകളിലൂടെയും ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് കോയിൻ വിൽക്കുകയും (20 രൂപ വിലയുള്ള 10 നാണയങ്ങൾ). ഓരോ ബുക്കിംഗിനും 5 കോയിൻസ് അവയുടെ നാണയ ബാലൻസിൽ നിന്ന് കുറയ്ക്കുകയും ചെയ്തിരുന്നു. 2016 നും 2020 നും ഇയാൾ ഈ ആപ്പുകളിലൂടെ 20 ലക്ഷം രൂപ വരെ ഉണ്ടാക്കിയിട്ടുണ്ട്.


Click it and Unblock the Notifications







