2020ലും ലോകത്ത് ഏറ്റവുമധികം തവണ ഇന്റർനെറ്റ് നിരോധിച്ചത് ഇന്ത്യ തന്നെ
കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 2020ൽ ആളുകളുടെ ഇന്റർനെറ്റ് സൗകര്യം തടസ്സപ്പെടുത്തിയ 29 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഒന്നാമത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ കൂടാതെ ചില മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ , ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം ഉണ്ടായിട്ടുള്ളത്. ഇന്ത്യയിൽ ജമ്മു, കാശ്മീർ എന്നിവിടങ്ങളിൽ തന്നെ നിരവധി തവണ ഇന്റർനെറ്റ് നിരോധനം ഉണ്ടായിട്ടുണ്ട്.

ലോകത്താകമാനം കഴിഞ്ഞ വർഷം 155 തവണയാണ് ഇൻറർനെറ്റ് നിരോധനം ഉണ്ടായിട്ടുള്ളത്. ഇതിൽ 109 നിരോധനങ്ങളും ഇന്ത്യയിലാണ് നടന്നത്. ഇന്റർനെറ്റ് അവകാശമായി കാണണം എന്ന് പറയുന്ന അവസരത്തിലാണ് ഇന്ത്യയിൽ ഇത്രയും ഇന്റർനെറ്റ് നിരോധനങ്ങൾ നടന്നത്. 2019ലും ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യമെന്ന പദവി ഇന്ത്യയ്ക്ക് തന്നെയായിരുന്നു. വെനസ്വേലയിൽ 12 തവണയും യെമനിൽ 11തവണയും ഇറാഖിൽ 8 തവണയുമാണ് ഇന്റർനെറ്റ് നിരോധനം ഉണ്ടായത്. അൾജീരിയയിൽ ആറും എത്യോപ്യയിൽ 4ഉം തവണ ഇന്റർനെറ്റ് നിരോധിച്ചു.

109 തവണയാണ് കഴിഞ്ഞ വർഷം സർക്കാർ ഇന്റർനെറ്റ് നിരോധിച്ചത് എങ്കിലും കഴിഞ്ഞ രണ്ട് വർഷങ്ങളിലെ കണക്കെടുക്കുമ്പോൾ ഇത് കുറവാണ്. 2019 ഓഗസ്റ്റ് മുതൽ ജമ്മു കശ്മീരിൽ ദീർഘകാലത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരുന്നു. ഇവിടങ്ങളിൽ നേരത്തെയും ഇന്റർനെറ്റ് നിരോധനങ്ങൾ ഉണ്ടായിട്ടുണ്ട്. 2020ൽ ജമ്മു, കാശ്മീർ എന്നിവിടങ്ങളിലെ നിരോധനം കൂടുതൽ ശക്തമായിരുന്നു. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളാലാണ് സർക്കാർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.

2020ൽ ജമ്മു കാശ്മീർ പ്രദേശങ്ങളിൽ മാത്രമല്ല മറ്റ് ചില കാരണങ്ങളാൽ ചിലയിടങ്ങളിൽ ഇന്റർനെറ്റ് നിരോധിച്ചിരുന്നു. പശ്ചിമ ബംഗാളിൽ, പശ്ചിമ ബംഗാൾ സെക്കൻഡറി വിദ്യാഭ്യാസ ബോർഡും സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര വകുപ്പും ചേർന്ന് മാധ്യമിക് (സെക്കൻഡറി സ്കൂൾ) പരീക്ഷകൾക്കിടയിൽ ഒരു കർഫ്യൂ-സ്റ്റൈൽ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ട് നടത്തിയിരുന്നു. ഇത് എല്ലാ ദിവസങ്ങളിലും ചില സമയങ്ങളിൽ ഇന്റർനെറ്റ് ആക്സസ് വെട്ടിക്കുറച്ചു. ഈ ഇന്റർനെറ്റ് കർഫ്യൂ ഒൻപത് ദിവസത്തിലേറെ നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ടുകൾ.

ആക്സസ് നൌവിന്റെ റിപ്പോർട്ട് അനുസരിച്ച് 28 തവണ ഇന്ത്യയിൽ സമ്പൂർണ്ണ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ട് ഉണ്ടായിട്ടുണ്ട്. ഈ സമയത്ത്, ബ്രോഡ്ബാൻഡും മൊബൈൽ കണക്റ്റിവിറ്റിയും സർക്കാർ പൂർണ്ണമായും നിരോധിക്കുകയും തടയുകയും ചെയ്തു. ഇത് ഇന്റർനെറ്റിലേക്ക് ആക്സസില്ലാതെ നിരവധി ദിവസം ചെലവഴിക്കാൻ ആളുകളെ നിർബന്ധിതരാക്കി. സാങ്കേതികവിദ്യയുടെ വികാസം രാജ്യത്തിന്റെ വികമാസമായി മാറുന്നതിനിടെ തന്നെ ഇന്റർനെറ്റ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സന്ദർഭവും ഉണ്ടാകുന്നുണ്ട് എന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ല.

ജമ്മു കശ്മീരിൽ രണ്ട് വർഷത്തോളമായി അതിവേഗ ഇന്റർനെറ്റ് ഇല്ലായിരുന്നു. എന്നാൽ 2021 ഫെബ്രുവരിയിൽ ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ജമ്മു കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞിരുന്നു. അക്കാലത്ത് കശ്മീരിലെ ആളുകൾക്ക് 2ജി ഇന്റർനെറ്റ് സേവനങ്ങൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ.


Click it and Unblock the Notifications








