ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന 35 യൂട്യൂബ് ചാനലുകൾ നിരോധിച്ചു
35 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ മീഡിയ വഴി ഇന്ത്യാ വിരുദ്ധ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് കണ്ടെത്തിയാണ് ഈ അക്കൌണ്ടുകൾ നിരോധിച്ചിരിക്കുന്നത്. 35 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും 2 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. മന്ത്രാലയം ബ്ലോക്ക് ചെയ്ത യൂട്യൂബ് അക്കൗണ്ടുകൾക്ക് മൊത്തം 1 കോടി 20 ലക്ഷത്തിലധികം സബ്ക്രൈബർമാരാണ് ഉള്ളത്. ഈ ചാനലുകളുടെ വീഡിയോകൾക്ക് 130 കോടിയിലധികം വ്യൂസ് ഉണ്ടായിരുന്നു.

ഇന്റർനെറ്റിലൂടെ ഇന്ത്യാ വിരുദ്ധമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റർ അക്കൗണ്ടുകളും രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തതായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ബ്ലോക്ക് ചെയ്ത യൂട്യൂബ് ചാനലുകളും വെബ്സൈറ്റുകളും സോഷ്യൽമീഡിയ അക്കൌണ്ടുകളും പാകിസ്ഥാൻ ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുണ്ട്. രാജ്യ വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നതിൽ ഉപരിയായി മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്കെതിരായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നത് ലോകത്തിന് മുന്നിൽ തന്നെ ഇന്ത്യയെ മോശമായ കാണിക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ്.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇത്തരത്തിലുള്ള നിരീക്ഷമത്തിലൂടെ ശ്രദ്ധയിൽപ്പെട്ടവയാണ് മന്ത്രാലയത്തിന് കൈമാറിയത് എന്നും സർക്കാർ അറിയിച്ചു. ഈ നിരോധിത അക്കൗണ്ടുകളുടെ പ്രധാന ലക്ഷ്യം തെറ്റായ വിവരങ്ങൾ ഏകോപിപ്പിച്ച് പ്രചരിപ്പിക്കുക എന്നതായിരുന്നുവെന്നും ഈ അക്കൗണ്ടുകൾ തെറ്റായ വിവരങ്ങളുടെ വലിയ കേന്ദ്രമായിരുന്നു എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിച്ച 35 യൂട്യൂബ് അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ അറിയിച്ചു, ഇവ ഏകോപിപ്പിച്ച നാല് തെറ്റായ വിവര ശൃംഖലകളുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്‌വർക്ക്, 13 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന തൽഹ ഫിലിംസ് നെറ്റ്‌വർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നാല് ചാനലുകളുടെ ഒരു സെറ്റും മറ്റ് രണ്ട് ചാനലുകളുടെ ഒരു സെറ്റും പരസ്പരം സിൻക്രൊണൈസേഷനിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഈ ചാനലുകൾ പൊതുവായ ഹാഷ്ടാഗുകളും എഡിറ്റിംഗ് ശൈലികളും ഉപയോഗിക്കുന്നുണ്ടെന്നും അവ ഒരേ ആളുകളാണ് പ്രവർത്തിപ്പിക്കുന്നതെന്നും സർക്കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഈ വെബ്സൈറ്റുകൾ തങ്ങളുചടെ കണ്ടന്റുകൾ പരസ്പരം ക്രോസ്-പ്രമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. പാക് ടിവി വാർത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്നതെന്നും സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ, മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം തുടങ്ങിയ വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ചാനലുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ടും നിരവധി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച അക്കൗണ്ടുകളും കേന്ദ്രസർക്കാർ കണ്ടെത്തിയിരുന്നു.

ഈ യുട്യൂബ് ചാനലുകൾ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ജനാധിപത്യ പ്രക്രിയയ്ക്ക് തുരങ്കം വയ്ക്കുന്ന കണ്ടന്റ് പോസ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ടായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. 2021 ഡിസംബറിൽ ഐടി ചട്ടം 2021ന് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ആദ്യമായി ഉപയോഗിച്ചുകൊണ്ട് കേന്ദ്രസർക്കാർ 20 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്‌തിരുന്നു. ഇതിന് ശേഷമുള്ള യൂട്യൂബ് ചാനൽ നിരോധന നടപടിയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. 35 ചാനലുകൾ ഒറ്റയടിക്ക് നിരോധിച്ചുകൊണ്ട് ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ നൽകുന്ന യൂട്യൂബ് ചാനലുകൾക്ക് കടുത്ത മറുപടിയാണ് സർക്കാർ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








