ഇന്ത്യയിൽ ചിപ്പ് വച്ച പാസ്പോർട്ട് വരുന്നു, ഇ-പാസ്പോർട്ടിന്റെ പ്രവർത്തനം ഇങ്ങനെ
പാസ്പോർട്ടും സ്മാർട്ട് ആകുന്നു. ചിപ്പ് വെച്ച ഇ-പാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷനും (ആർഎഫ്ഐഡി) ബയോമെട്രിക്‌സും ഉപയോഗിക്കുന്ന ഇ-പാസ്‌പോർട്ടുകൾ ഇന്ത്യയിൽ വൈകാതെ വിതരണം ചെയ്ത് തുടങ്ങും. പുതിയ ഇ-പാസ്‌പോർട്ടിലൂടെ ബയോമെട്രിക് ഡാറ്റ സുരക്ഷിതമാക്കുമെന്നും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും ഇതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാസ്പോർട്ടിൽ തന്നെ ഒരു ഇലക്ട്രോണിക് ചിപ്പ് നൽകുന്നതാണ് ഇ-പാസ്പോർട്ട്. ഈ ചിപ്പിൽ പ്രധാനപ്പെട്ട സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എൻകോഡ് ചെയ്തിരിക്കും. നിലവിൽ ഇന്ത്യയിലെ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകുന്നത് അച്ചടിച്ച ബുക്ക്‌ലെറ്റ് രൂപത്തിലാണ്. ഇന്ത്യൻ പൌരന്മാർക്ക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ നൽകുന്നതിനുള്ള പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം നാസിക്കിലെ ‘ഇന്ത്യ സെക്യൂരിറ്റി പ്രസ്സുമായി' ചർച്ച ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

ഇ-പാസ്‌പോർട്ടുകളുടെ നിർമ്മാണം വേഗം തന്നെ ആരംഭിക്കാൻ നിർദ്ദേശിച്ചുണ്ട് എന്നും ഇതുവഴി വിപുലമായ സുരക്ഷാ സവിശേഷതകളുള്ള ഒരു പുതിയ പാസ്‌പോർട്ട് ബുക്ക്‌ലെറ്റ് നമുക്ക് പുറത്തിറക്കാൻ കഴിയുമെന്നും മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ സുരക്ഷിതമായ പാസ്പോർട്ട് എന്ന ആശയത്തിലേക്കാണ് ഇതിലൂടെ എത്തുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പിൽ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഈ ഡാറ്റ സാധാരണ ആർക്കും ആക്സസ് ചെയ്യാൻ സാധിക്കാത്ത രീതിയിൽ സുരക്ഷാക്രമീകരണങ്ങളും ഇ-പാസ്പോർട്ടിൽ ഉണ്ടായിരിക്കും.

വിദേശകാര്യ മന്ത്രാലയം വൈകാതെ ഇന്ത്യയിലെ പൗരന്മാർക്ക് വിപുലമായ സുരക്ഷാ ഫീച്ചറുകളുള്ള ചിപ്പ് എനേബിൾ ചെയ്ത ഇ-പാസ്‌പോർട്ടുകൾ നൽകും. അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ ഡിജിറ്റലായി സൈൻ ചെയ്ത് പാസ്‌പോർട്ട് ബുക്ക്‌ലെറ്റിൽ എംബഡ് ചെയ്ത ചിപ്പിൽ സൂക്ഷിക്കും. ആരെങ്കിലും ചിപ്പിൽ കൃത്രിമം കാണിച്ചാൽ സിസ്റ്റത്തിന് അത് തിരിച്ചറിയാൻ കഴിയും. ഇത്തരത്തിൽ കൃത്രിമം കാണിക്കുന്ന പാസ്പോർട്ടുകൾ പരിശോധിക്കുമ്പോൾ തന്നെ തിരിച്ചറിയാൻ സാധിക്കും. വ്യാജ പാസ്പോർട്ട് അടക്കമുള്ള പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കും.

ഇ-പാസ്‌പോർട്ടുകൾ നിർമ്മിക്കാനായി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) ഇലക്ട്രോണിക് കോൺടാക്റ്റ്‌ലെസ് ഇൻലേകൾ വാങ്ങുന്നതിനുള്ള കരാർ ഇന്ത്യ സെക്യൂരിറ്റി പ്രസ് നാസിക്കിന് നൽകയിട്ടുണ്ട്. ചിപ്പ്-എനേബിൾ ചെയ്ത ഇ-പാസ്‌പോർട്ടുകൾക്ക് ആവശ്യമായ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതോടൊപ്പം വാങ്ങും. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലുള്ള പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്നതോടെ ഇ-പാസ്‌പോർട്ടുകളുടെ വിതരണം ആരംഭിക്കും. നമ്മുടെ ജീവിത രീതികൾ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യകളുടെ കാലത്ത് പാസ്പോർട്ട് എന്ന ഏറ്റവും സുരക്ഷിതമായിരിക്കേണ്ട, വളരെ പ്രധാന്യമുള്ള രേഖയും ചിപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്നത് രാജ്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

ഇ-പാസ്പോർട്ട് എന്നത് നിലവിലുള്ള പാസ്പോർട്ടുമായി രൂപത്തിൽ സാമ്യത ഉള്ളതായിരിക്കും എന്നാണ് സൂചനകൾ. ഇതിലുള്ളചിപ്പിൽ ആളുകളുടെ ബയോമെട്രിക് ഡാറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയൽ വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടാകും. പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ഈ വിവരങ്ങൾ എല്ലാം സിസ്റ്റത്തിൽ കാണിക്കും. ഈ ഡാറ്റ പുറത്തുള്ള ആളുകൾക്ക് ആക്സസ് ചെയ്യാൻ സാധിക്കാത്തതോ മാറ്റാൻ സാധിക്കാത്തതോ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

എല്ലാവർക്കുമായി ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങുന്നിത് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഇ-പാസ്പോർട്ടുകൾ നൽകാൻ ആരംഭിച്ചിട്ടുണ്ട്. സ്ഥാനപതികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ള 20,000 ഇ-പാസ്‌പോര്‍ട്ടുകൾ ഇതിനകം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ നല്‍കി കഴിഞ്ഞു. ഈ പാസ്പോർട്ട് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യ ഇ-പാസ്പോർട്ട് ലഭ്യമാക്കുന്ന 150ൽ അധികം രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും. യുകെ, ജർമ്മനി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ എല്ലാം ഇതിനകം തന്നെ ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകൾ നൽകുന്നുണ്ട്. ഇത്തരം പാസ്പോർട്ടുകൾ കൂടുതൽ സുരക്ഷിതമാണ് എന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








