ചൈന മാതൃകയിൽ ഇന്ത്യയിലും ഫേഷ്യൽ റെക്കഗനിഷൻ, ലക്ഷ്യം സുരക്ഷയോ സ്വകാര്യതയോ?
ലോകത്തിലെ ഏറ്റവും വലീയ ഫേഷ്യൽ റക്കഗനിഷൻ സംവിധാനം ഉണ്ടാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. രാഷ്ട്രസുരക്ഷയിൽ പുതിയ സാങ്കേതിക ചുവടുവയ്പ്പാവുന്ന ഈ പദ്ധതി സ്വകാര്യതയെ ബാധിക്കുമെന്ന പേടിയിലാണ് പലരും. ചൈനയിൽ നിലവിലുള്ള ഇത്തരം വികസിത ഫേഷ്യൽ റെക്കഗനിഷൻ സംവിധാനം പലപ്പോഴും സ്വകാര്യത തകർക്കുന്നതും സർക്കാരിൻറെ ഏകാധിപത്യ സ്വഭാവത്തിന് സഹായമാവുന്നതുമാണ്. ഈ അവസ്ഥ ഇന്ത്യയിലും വരുമോ എന്ന ഭയവും ചെറുതായി കാണാനാവില്ല.

ഇന്ത്യയിലുടനീളമുള്ള നിരീക്ഷണ ക്യാമറകളിലൂടെ പകർത്തിയ ഡാറ്റ സെൻട്രലൈസിഡ് ഫേഷ്യൽ റെക്കഗനിഷൻ സംവിധാനത്തിലേക്ക് എടുത്ത് നിർമ്മിക്കുന്ന വലീയൊരു ഫേസ് റെക്കഗനിഷൻ സംവിധാനമുണ്ടാക്കാനാണ് നരേന്ദ്ര മോദി സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി അടുത്ത മാസം കരാറുകൾ വിളച്ചുതുടങ്ങും. കുറ്റവാളികളെയും കാണാതായവരെയും മൃതദേഹങ്ങളെയും തിരിച്ചറിയാൻ പാസ്‌പോർട്ടുകൾ മുതൽ വിരലടയാളം വരെയുള്ള എല്ലാ രേഖകളും അടങ്ങിയ ഡാറ്റാബേസുകളുമായി ഈ സംവിധാനം ബന്ധിപ്പിക്കും. പൊലീസ് സേനയ്ക്ക് ഈ സംവിധാനം വലീയ സാങ്കേതക പിന്തുണ തന്നെയായിരിക്കും.

ലോകത്തെ ഏറ്റവും കുറഞ്ഞ അംഗബല നിരക്കുള്ള പോലീസ് സേനയാണ് ഇന്ത്യയിലേത്. ഓരോ 724 പൗരന്മാർക്കും ഒരു ഉദ്യോഗസ്ഥൻ എന്ന നിരക്കിലാണ് ഇന്ത്യയിലെ പൊലീസ് സേനയുടെ നിരക്ക്. ആഗോള മാനദണ്ഡങ്ങൾക്ക് താഴെയാണ് ഇത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫേഷ്യൽ റെക്കഗനിഷൻ സംവിധാനത്തിൻറെ പ്രസക്തിയെന്നും സർക്കാർ വൃത്തങ്ങൾ കരുതുന്നു. ഈ പദ്ധതി സർവൈലൻസ് കമ്പനികൾക്ക് ഒരു അനുഗ്രഹമാകും.

സാങ്കേതിക സംവിധാനത്തിലെ ഡാറ്റാ സുരക്ഷയ്ക്കോ സ്വകാര്യതയ്ക്കോ നിയമങ്ങളില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഫേഷ്യൽ റെക്കഗനിഷൻ സംവിധാനം മുന്നോട്ടുവയ്ക്കുന്ന സ്വകാര്യതയ്ക്കും ജനാധിപത്യത്തിനും എതിരായ വെല്ലുവിളിയും വലുതാണ്. സുരക്ഷയുടെ പേരിൽ കശ്മീരിൽ ഇൻറർനെറ്റ് സേവനം നിഷേധിക്കുന്ന നടപടി ഇതിന് ഉദാഹരണമാണ്. രാജ്യ സുരക്ഷയ്ക്ക് ആവശ്യമായ സാങ്കേതക വിദ്യയാണെങ്കിലും അതിൻറെ ദുരുപയോഗം ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ബാധിക്കുന്ന നിലയിലേക്ക് മാറുമോ എന്ന ആശങ്ക ഇന്ത്യൻ ഇൻറർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ അടക്കമുള്ള പല സംഘടനകളും മുന്നോട്ടുവയ്ക്കുന്നു.

ഡാറ്റാസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ബിൽ സർക്കാർ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നെങ്കിലും അത് മന്ത്രിസഭയിൽ അംഗീകരിക്കുകയോ പാർലമെൻറിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. ലോകത്തിലെ ഏറ്റവും വലീയ ബയോമെട്രിക്ക് ഡാറ്റാ ബേസുകളിലൊന്നായ ആധാർ പ്രാവർത്തികമാക്കുന്നതിൽ തന്നെ വളരെയേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആധാറിൽ നിന്ന് തന്നെ ഡാറ്റ ചോർന്നുപോകുന്നത് അടക്കമുള്ള അനേകം സുരക്ഷാ പ്രശ്നങ്ങൾ ഉയർന്നുവരികയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ സെൻസിറ്റീവായ ഡാറ്റകൾ ഫേഷ്യൽ റക്കഗനിഷനായി ഉപയോഗിക്കുന്നത് വലിയ സുരക്ഷാ പ്രശ്നം തന്നെയാണ്.

രാജ്യസുരക്ഷയ്ക്കും ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനും സഹായകമാവും എന്നതാണ് ഫേഷ്യൽ റെക്കഗനിഷൻ സംവിധാനത്തിൻറെ ഉപയോഗമായി സർക്കാർ ഉയർത്തികാണിക്കുന്നത്. പൊലീസ് സേനയെ ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. പക്ഷേ ഇത് നടപ്പിലാക്കാൻ സ്വകാര്യ കമ്പനികളുടെ സഹായിം തേടേണ്ടതായുണ്ട്. ഫേഷ്യൽ റെക്കഗനിഷനായി ശേഖരിക്കുന്ന ഡാറ്റ അതീവ പ്രാധാന്യമുള്ളതാണ്. ഇത് മറ്റുള്ളവർക്ക് ലഭ്യമാകുന്നത് അപകടമാണ്. മറ്റൊന്ന് എല്ലായിടത്തും നിരീക്ഷണത്തിലുള്ള പൌരൻ എന്നത് ജനാധിപത്യ വിരുദ്ധമായ ഒരു സങ്കൽപ്പവുമാണ്.


Click it and Unblock the Notifications








