പേഴ്സണൽ ഡാറ്റാ പ്രോട്ടക്ഷൻ ബിൽ മന്ത്രിസഭ പാസാക്കി
പേഴ്സണൽ ഡാറ്റയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ വളരെ കാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പൗരന്മാരുടെ പേഴ്സണൽ ഡാറ്റാ സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ചുള്ള ആശങ്കകളും ചർച്ചകളും ഇന്ത്യയിൽ വ്യാപകമാവുന്നത്. അതുകൊണ്ട് തന്നെ ഡാറ്റയ്ക്ക് ഏറെ പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പാസാക്കാനുള്ള നടപടികളിലാണ് കേന്ദ്ര സർക്കാർ. ഇതിന്‍റെ ഭാഗമായി കേന്ദ്ര മന്ത്രിസഭ ബിൽ പാസാക്കിയിട്ടുണ്ട്. അടുത്ത സെഷനിൽ തന്നെ ബിൽ പാർമെന്‍റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദേക്കർ പറഞ്ഞു.

പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ
സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബില്ലുകളിലൊന്നാണ് പേഴ്സണൽ ഡാറ്റ പ്രോട്ടക്ഷൻ ബിൽ. ഇനി നടക്കുന്ന പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മന്ത്രി സഭാ തീരുമാനം. ബില്ലുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിശദാംശങ്ങൾ പുറത്ത് വിടുന്നതിന് മുമ്പ് ബിൽ പാർലമെന്‍റിൽ ചർച്ചചെയ്യുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തെ പൗരന്മാരുടെ ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്‍റെയും ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളുടെയും വിവരങ്ങളാണ് പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്‍റെ പരിധിയിൽ വരുന്നത്. ഓർഗനൈസേഷനുകൾക്കും തേർഡ് പാർട്ടികൾക്കും പേഴ്സണൽ ഡാറ്റ എങ്ങനെ സ്വീകരിക്കണം, പ്രോസസ്സ് ചെയ്യണം, കൈകാര്യം ചെയ്യണം എന്നിവയടക്കമുള്ള കാര്യങ്ങൾ ബില്ലിൽ ഉൾപ്പെടുന്നു.

ഡാറ്റാ പ്രോട്ടക്ഷൻ ബില്ല് ബാധിക്കുന്നതാരെയൊക്കെ
പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ തീർച്ചയായും മൾട്ടി-നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള നിരവധി ഐടി കമ്പനികളെ ബാധിക്കും. അതിർത്തി കടന്നുള്ള ഡാറ്റാ എക്സ്ചേഞ്ചിനും ഡാറ്റാ ലോക്കലൈസേഷൻ ആവശ്യകതകൾക്കും പരിമിതികളുള്ളതിനാൽ ഓഫീസുകളും മറ്റും ഇല്ലാതെ രാജ്യത്തെ സൈബർ ലോകത്ത് പ്രവർത്തിക്കുന്ന കമ്പനികളെ ഈ ബില്ലിലെ വ്യവസ്ഥകൾ ബാധിക്കും എന്ന് ഉറപ്പാണ്.

യൂറോപ്യൻ യൂണിയൻ ഉണ്ടാക്കിയ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ അഥവ ജിഡിപിആറിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയും ഡാറ്റാ പ്രോട്ടക്ഷന് ബില്ല് കൊണ്ടുവരുന്നത്. സ്വകാര്യ കക്ഷികളും സർക്കാരും ഉൾപ്പടെ പേഴ്സണൽ ഡാറ്റ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സർക്കാർ കഴിഞ്ഞ വർഷമാണ് പേഴ്സണൽ ഡാറ്റാ പ്രോട്ടക്ഷൻ ബിൽ ഡ്രാഫ്റ്റ് ചെയ്തത്.

പേഴ്സണൽ ഡാറ്റാ പ്രോട്ടക്ഷൻ ബില്ലിന്‍റെ നാൾ വഴികൾ
പേഴ്സണൽ ഡാറ്റാ പ്രോട്ടക്ഷൻ ബില്ലിന്‍റെ ആദ്യ രൂപരേഖ തയ്യാറാക്കിയത് 2018ലാണ്. മുൻ സുപ്രീം കോടതി ജഡ്ജി ബി. ശ്രീകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ബില്ല് തയ്യാറാക്കിയത്. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മന്ത്രിസഭയിൽ ബിൽ പാസാക്കി. പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ചർച്ചയെക്കുറിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് നേരത്തെ ഉപരിസഭയെ അറിയിച്ചിരുന്നു. ബില്ല് ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കും.

പേഴ്സണൽ ഡാറ്റ ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ബില്ല് ചില മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ പേഴ്സണൽ ഡാറ്റ ശേഖരിക്കുകയോ മറ്റേതെങ്കിലും തരത്തിൽ വിനിയോഗിക്കുകയോ ചെയ്താൽ പിഴ, നഷ്ടപരിഹാരം മറ്റ് ശിക്ഷാ നടപടികൾ എന്നിവയെ സംബന്ധിക്കുന്ന കാര്യങ്ങൾ ബില്ലിൽ ഉൾക്കൊള്ളുന്നു. പാർലമെന്‍റിൽ ചർച്ച ആരംഭിച്ച് കഴിഞ്ഞാൽ മാത്രമേ ബില്ലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.


Click it and Unblock the Notifications







