ടെലിക്കോം മേഖലയ്ക്ക് 42,000 കോടിയുടെ ആശ്വാസവുമായി മോദി സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ടെലിക്കോം മേഖലയ്ക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. അടുത്ത രണ്ട് വർഷത്തേക്ക് സ്‌പെക്ട്രത്തിനുള്ള പണം ഇപ്പോൾ ഈടാക്കേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതോടെ കമ്പനികൾക്ക് 42,000 കോടി രൂപയുടെ ബാധ്യതയാണ് ഒഴിവാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ലിമിറ്റഡ്, റിലയൻസ് ജിയോ എന്നിവയ്ക്ക് ലേലത്തിൽ വാങ്ങിയ സ്പെക്ട്രത്തിന് വാർഷിക ഗഡുക്കളായി അടയ്ക്കുന്ന തുകയ്ക്ക് മൊറട്ടോറിയം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

കേന്ദ്രസർക്കാരിൻറെ തീരുമാനം ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയ്ക്ക് 42,000 കോടി രൂപയുടെ ആശ്വാസമാണ് നൽകുക. പക്ഷേ സുപ്രീംകോടതി ഉത്തരവിട്ട നിയമപരമായ പിഴയിൽ സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ടെലികോം ഇതര വരുമാനം കൂടി കണക്കിലെടുത്ത് കമ്പനികൾ നിയമപ്രകാരമുള്ള കുടിശ്ശികയായി 1.4 ലക്ഷം കോടി രൂപ സർക്കാരിലേക്ക് അടയ്ക്കണമെന്ന് ഒക്ടോബർ 24 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ടെലിക്കോം കമ്പനികൾ മൂന്ന് മാസത്തിനകം പലിശയും പിഴയും അടയ്ക്കണം. ഈ കാലാവധി നീട്ടികിട്ടാനുള്ള ശ്രമങ്ങൾ ടെലിക്കോം കമ്പനികൾ തേടുന്നുണ്ട്. ഇതൊരു നിയമപരമായ പ്രശ്‌നമാണ് ഏതെങ്കിലും തരത്തിലുള്ള കാലാവധിം നീട്ടിനൽകലോ കാലിബ്രഷനോ നൽകണമെങ്കിൽ സുപ്രിം കോടതിയുടെ ഉത്തരവ് വേണമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി.

2020-21, 2021-22 എന്നീ വർഷങ്ങളിൽ ലേലത്തിൽ നേടിയ സ്പെക്ട്രത്തിനുള്ള പേയ്‌മെന്റുകൾ ഇപ്പോൾ ഈടാക്കില്ലെന്ന് സീതാരാമൻ പറഞ്ഞു. മറ്റുള്ള പേയ്മെൻറ് കാലാവധിയിലേക്ക് ഇത് തുല്യമായി വിഭജിക്കപ്പെടും. ഇതിനായി ടെലിക്കോം കമ്പനികൾ പലിശ നൽകണം. കൂടാതെ ബാങ്ക് ഗ്യാരൻറി ഉപയോഗിച്ച് തിരികെ നൽകുകയും വേണം.

സർക്കാരിൻറെ പുതിയ തീരുമാനപ്രകാരം ഭാരതി എയർടെല്ലിന് ഏകദേശം 11,746 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 23,920 കോടി രൂപയും റിലയൻസ് ജിയോയ്ക്ക് 6,670 കോടി രൂപയുമാണ് ആനുകൂല്യം ലഭിക്കുക. പ്രമുഖ ടെലികോം സേവന ദാതാക്കളുടെ നിലവിലെ സാമ്പത്തിക പ്രശ്നം കണക്കിലെടുത്ത് സർക്കാർ നിയോഗിച്ച സെക്രട്ടറിമാരുടെ സമിതി നൽകിയ ശുപാർശ അനുസരിച്ച് 2020-21, 2021-22 വർഷങ്ങളിലേക്ക് ടിഎസ്പികളിൽ (ടെലിക്കോം സർവ്വീസ് പ്രോവൈഡർ) നിന്ന് ലഭിക്കേണ്ട സ്പെക്ട്രം ലേല ഗഡു ലഭിക്കുന്നത് മാറ്റിവയ്ക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയെന്ന് ധനമന്ത്രി പറഞ്ഞു.

സ്പെക്ട്രം ലേല ഗഡുക്കൾ ഈടാക്കുന്നത് നീട്ടിവയ്ക്കുന്നതിലൂടെ സമ്മർദ്ദത്തിലായ കമ്പനികളുടെ പണമൊഴുക്ക് ലഘൂകരിക്കുകയും നിയമപരമായ ബാധ്യതകൾ, ബാങ്ക് വായ്പകളുടെ പലിശ എന്നിവ അടയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. ടെലിക്കോം ഓപ്പറേറ്റർമാരുടെ സേവനം തുടരുന്നതിലൂടെ തൊഴിലവസരം, സാമ്പത്തിക വളർച്ച എന്നിവ വികസിക്കും. ഓപ്പറേറ്റർമാർ സാമ്പത്തികമായി ശക്തിപ്പെട്ടാൽ ഉപഭോക്തൃ സേവനങ്ങൾ, ഗുണനിലവാരം, അറ്റകുറ്റപ്പണി എന്നിവ സുഗമമാക്കും.

കേന്ദ്ര സർക്കാരിൻറെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഎഐഐ) ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു. പേയ്മെൻറുകൾ, സുപ്രിം കോടതി ഉത്തരവിനെ തുടർന്നുള്ള പിഴ എന്നിവയുടെ കാര്യത്തിലും സർക്കാരിൻറെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം ടെലിക്കോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








