ടെലിക്കോം കമ്പനികൾക്ക് സർക്കരിന്‍റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
എജിആർ കുടിശ്ശിക ടെലിക്കോം മേഖലയെ ഉലയ്ക്കുന്നതിനിടെ ടെലിക്കോം കമ്പനികൾക്ക് സർക്കാരിന്‍റെ മുന്നറിയിപ്പ്. അഡ്ജസ്റ്റ്ഡ് ഗ്രോസ് റവന്യൂ കുടിശ്ശിക ഡിസംബർ 13ന് മുമ്പായി അടച്ച് തീർക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി ഇക്കാര്യത്തിൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നറിയിപ്പ്. ഒക്ടോബർ 24നാണ് സുപ്രിം കോടതി എജിആർ കുടിശ്ശിക അടച്ചു തീർക്കണമെന്ന് ഉത്തരവിട്ടത്. മൂന്ന് മാസത്തെ സമയമാണ് കമ്പനികൾക്ക് കോടതി അനുവദിച്ചിരുന്നത്.

ടെലികോം ഇതര കമ്പനികൾ ഉൾപ്പെടെ എല്ലാ ടെലികോം ലൈസൻസ് ഹോൾഡർമാരോടും എജിആർ അടിസ്ഥാനമാക്കിയുള്ള കുടിശ്ശികയും അവരുടെ പേയ്‌മെന്‍റുകളും സ്വയം വിലയിരുത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആവശ്യപ്പെട്ടു. 15 ടെലിക്കോം കമ്പനികൾ ചേർന്ന് ആകെ 1.47 ലക്ഷം കോടിയിലധികം രൂപയാണ് സർക്കാരിലേക്ക് അടയ്ക്കാനുള്ളത്. ഇത് ഇനിയും ഉയരുമെന്ന് സർക്കാർ അറിയിച്ചു. 3,500 ഓളം ലൈസൻസുള്ള നോൺടെലെകോം കമ്പനികൾ 2.28 ലക്ഷം കോടി രൂപ കുടിശ്ശിക വരുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ടെലിക്കോം കമ്പനികൾക്ക് എഴുതിയ കത്തിൽ കുടിശ്ശികയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ചൂണ്ടികാണിക്കാനുണ്ടെങ്കിൽ അത് പെട്ടെന്ന് ചെയ്യണമെന്നും ഒരു കാരണവശാലും കുടിശ്ശികയുടെ സെൽഫ് അസസ്മെന്‍റും കുടിശ്ശിക അടയ്ക്കലും വൈകരുത് എന്നും വ്യക്തമാക്കിയിട്ടുള്ളതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എജിആർ കണക്കാക്കുന്നതിൽ നേരിട്ടുള്ള ടെലിക്കോം വരുമാനം അല്ലാതെ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനവും ഉൾപ്പടെ കണക്കാക്കാമെന്ന സർക്കാരിന്‍റെ വാദത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ലൈസൻസ് ഹോൾഡർമാർ എജിആറിൻറെ ഏകദേശം 8% ഫീസ് ആയി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് നൽകണം എന്നാണ് കണക്ക്. സ്പെക്ട്രം ഉപയോഗ ചാർജായി (എസ്‌യുസി) എജിആറിന്‍റെ 3-4 ശതമാനം ടെലികോം കമ്പനികൾ അടയ്ക്കണമെന്നും നിയമമുണ്ട്. വിധി വന്നയുടനെ, എല്ലാ ടെലികോം ലൈസൻസ് ഉടമകളോടും സെൽഫ് അസസ്മെന്‍റ് നടത്താനും കോടതി അനുവദിച്ച മൂന്ന് മാസത്തിനുള്ളിൽ കുടിശ്ശിക സർക്കാരിലേക്ക് അടയ്ക്കാനും ഡിഒടി ആവശ്യപ്പെട്ടിരുന്നു.

ഗെയിൽ, റെയിൽടെൽ, പവർ ഗ്രിഡ് തുടങ്ങിയ കമ്പനികൾ ഉൾപ്പെടുന്ന എല്ലാ ടെലികോം ലൈസൻസികൾക്കും എജിആർ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ബാധകമാണെന്ന് സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചെറുകിട ടെലികോം ബിസിനസ്സുകളുള്ള ഈ കമ്പനികൾക്ക് അവരുടെ മുഴുവൻ വരുമാനത്തെയും അടിസ്ഥാനമാക്കി മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക നൽകേണ്ടിവരും. ഈ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇടപെടണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾ (ഐഎസ്‌പി) ഉൾപ്പെടെയുള്ള നോൺ-ടെൽകോസും ടെലിക്കോം കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്.

എജിആർ കുടിശ്ശിക അടയ്ക്കണമെന്ന സുപ്രിം കോടതി വിധി വന്നതോടെ ടെലിക്കോം കമ്പനികൾ വൻ പ്രതിസന്ധിയിലാണ്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടായില്ലെങ്കിൽ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന് വോഡാഫോൺ ഐഡിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേ സമയം പണം സമാഹരിക്കുന്നതിനായി വിദേശ നിക്ഷേപങ്ങൾ സ്വീകരിക്കാനാണ് എയർടെല്ലിന്‍റെ തീരുമാനം ഇനിയും വിദേശ കമ്പനികളിലേക്ക് ഷെയറുകൾ പോയാൽ എയർടെൽ വിദേശ കമ്പനിയായി മാറിയേക്കും. ഇതിനായി സർക്കാരിനോട് കമ്പനി അനുമതി തേടിയിട്ടുണ്ട്.

കുടിശ്ശിക അടയ്ക്കുന്ന കാര്യത്തിൽ സർക്കാർ കമ്പനികളെ സഹായിക്കരുതെന്നാണ് റിലയൻസ് ജിയോയുടെ നിലപാട്. താരതമ്യേന പുതിയ കമ്പനിയായ ജിയോയ്ക്ക് 16 കോടി രൂപ മാത്രമാണ് എജിആർ കുടിശ്ശിക വരുന്നത്. അതേസമയം വരും ദിവസങ്ങളിലെ സംഭവ വികാസങ്ങൾ ഇന്ത്യൻ ടെലിക്കോം വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications








