ജനാധിപത്യ ഇന്ത്യയിലെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്
2017 നും 2019 നും ഇടയിൽ ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 341 പ്രിവന്റീവ് ഇൻറർനെറ്റ് ഷട്ട്ഡൌണുകളാണ് നടപ്പാക്കിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവാണ് ഇന്റർനെറ്റ് നിരോധനത്തിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ 95 എണ്ണവും 24 മണിക്കൂറിലധികം നീണ്ടുനിന്നവയാണ്. ഈ മൂന്ന് വർഷത്തിനിടയിൽ നിരോധനത്തിന്റെ കാലാവധിയെക്കുറിച്ച് യാതൊരു മുന്നറിയിപ്പും നൽകാത്ത, യാതൊരുവിധ ആശയവിനിമയവും ലഭ്യമല്ലാത്ത 147 സംഭവങ്ങളാണ് ഉണ്ടായത്.

പബ്ലിക്ക് ഡൊമെയ്‌നിൽ ലഭ്യമായതും സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ( SFLC) സമാഹരിച്ചതുമായ ഡാറ്റയിലാണ് അഭിപ്രായ സ്വാതന്ത്രം ഭരണഘടനയിൽ തന്നെയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഞെട്ടിക്കുന്ന ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ഉള്ളത്. ഈ സംഭവങ്ങളിൽ മിക്കതിലും, ടെലികോം ഓപ്പറേറ്റർമാർക്ക് ഔദ്യോഗികമായി ഉത്തരവ് നൽകിയിട്ടില്ലെന്ന് മുതിർന്ന ഇൻഡസ്ട്രീ എക്സിക്യൂട്ടീവിനെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ 213 ദിവസമായി മാർച്ച് 4 വരെ ഇന്റർനെറ്റ് താൽക്കാലികമായി നിരോധിച്ചിരിക്കുകയായിരുന്നു. 2012 മുതൽ ഔദ്യോഗിക ഉത്തരവില്ലാതെ തന്നെ 60 തവണയോളം 24 മണിക്കൂറിലധികം ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാതാക്കിയിരുന്നു. 1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരം, ഏത് പ്രദേശത്തും ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കാനുള്ള ഉത്തരവുകൾ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറിക്ക് മാത്രമേ നൽകാൻ അധികാരമുള്ളു.

ഇന്റർനെറ്റ് ഷട്ട്ഡൌണിനായുള്ള ഉത്തരവിൽ ഷട്ട്ഡൌണിന്റെ വിശദമായ കാരണങ്ങൾ ഉൾപ്പെടുത്തുകയും അടുത്ത ദിവസം തന്നെ ഇത് അവലോകന സമിതിക്ക് അയയ്ക്കുകയും വേണം. കമ്മിറ്റി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും അതിൽ ഇന്റർനെറ്റ് നിരോധനം ന്യായീകരിക്കപ്പെട്ടാൽ മാത്രമേ ആശയവിനിമയ ഉപരോധം തുടരുകയുള്ളുവെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (ഡിഒടി) ഉദ്യോഗസ്ഥർ വിശദീകരിച്ചു.

നിയമപ്രകാരം നിരവധി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇന്റർനെറ്റ് നിരോധനം നടപ്പിലാക്കാൻ പാടുള്ളു. പക്ഷേ പലപ്പോഴും ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ഇതിന് വിപരീതമായി നിയമപ്രകാരം പ്രവർത്തിക്കുന്ന സംസ്ഥാനത്തിന് ഉദാഹരണമാണ് രാജസ്ഥാൻ. അവിടെ ഒരു ഭരണമാറ്റം സംഭവിച്ചതിന് ശേംഷം ഇന്റർനെറ്റ് ഷട്ട്ഡൌണുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇവയിൽ മിക്ക ഷട്ട്ഡൌണുകളും ഔപചാരിക ഉത്തരവോടെയാണ് നടപ്പാക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കണക്കുകൾ പരിശോധിച്ചാൽ 2017 ൽ രാജ്യത്തുടനീളമുള്ള 79 ഇന്റർനെറ്റ് ഷട്ട്ഡൌണുകളിൽ 51 എണ്ണത്തിലും മൊബൈൽ ഫോണിലേക്കുള്ള കണക്റ്റിവിറ്റി അധികൃതർ വിച്ഛേദിച്ചു. 7 തവണ മൊബൈൽ ഫോണുകളിലേക്കും ലാൻഡ്‌ലൈനുകളിലേക്കുമുള്ള കണക്ഷനുകൾ വിച്ഛേദിച്ചു. അതുപോലെ 2018 ൽ അധികൃതർ മൊബൈൽ ഫോൺ കണക്റ്റിവിറ്റി 126 തവണയും 2019 ൽ 100 തവണയും താൽക്കാലികമായി നിരോധിച്ചു.

2012 നും 2020 ജനുവരിയ്ക്കുമിടയിലുണ്ടായ 381 ഇന്റർനെറ്റ് ഷട്ട്ഡൌണുകളിൽ 93 എണ്ണം 24 മണിക്കൂറിൽ താഴെയായിരുന്നു, 74 എണ്ണം 24 നും 72 മണിക്കൂറിനും ഇടയിൽ നീണ്ടുനിന്നു. 41 എണ്ണം 72 മണിക്കൂറിലധികം നീണ്ടുനിന്നു. ബാക്കിയുള്ള 208 ഇന്റർനെറ്റ് ഷട്ട്ഡൌണുകൾ എത്രകാലം നീണ്ടുനിന്നു എന്നതിനെ സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ എസ്‌എഫ്‌എൽസി വ്യക്തമാക്കുന്നു.

വർദ്ധിച്ചുവരുന്ന മറ്റൊരു പ്രവണത, ആശയവിനിമയ ഉപരോധത്തെയും അത് തുടരുന്നതിനെയും ന്യായീകരിക്കുന്നതിന് കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന്റെ സെക്ഷൻ 144 ഉപയോഗിക്കുന്നു എന്നതാണ്. കൊളോണിയൽ കാലത്ത് കൊണ്ടുവന്ന വകുപ്പ് 144 പ്രകാരം ഒരു മജിസ്‌ട്രേറ്റിന് പ്രദേശത്തെ സ്വാഭാവിക ജീവിതത്തെയും മാറ്റിമറിക്കുന്നതിനുള്ള അധികാരം നൽകുന്നു. രണ്ടോ അതിലധികമോ ആളുകൾ കൂട്ടം കൂടി നടക്കാൻ പാടില്ലെന്ന് വരെ പറയുന്ന ഈ നിയമങ്ങളുടെ മറവിലും ഇന്റർനെറ്റ് ഷട്ട്ഡൌണുകൾ വ്യാപകമാകുന്നു.

മിക്ക ഇൻറർനെറ്റ് ഷട്ട്ഡൌണുകളും അതത് പ്രദേശങ്ങളിലെ ടവർ തിരിച്ചുള്ള ‘കിൽ സ്വിച്ച്' ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. അധികാരികളുടെ നിർദേശപ്രകാരം ടെൽകോസിന്റെ പ്രാദേശിക യൂണിറ്റ് ആ പ്രദേശത്തെ ടവറിലേക്കുള്ള വൈദ്യുതി ഓഫ് ചെയ്യുന്നു. തുടർന്ന് പ്രദേശത്തെ മൊബൈൽ ഫോണുകൾ അടുത്തുള്ള ടവറിലേക്ക് ബന്ധിപ്പിക്കുന്നു. ഇത്തരത്തിൽ കുറേയധികം ഫോണുകൾ ഒരു ടവറിന് കീഴിൽ വരുമ്പോൾ കോളുകളും ഡാറ്റയും ലഭിക്കുന്നതിൽ തടസ്സമുണ്ടാകും. പിന്നീട് ഈ ടവറും ഓഫ് ചെയ്യും.

ഇന്റർനെറ്റ് ഷട്ട്ഡൌൺ മൂലം ഇന്ത്യക്ക് പ്രതിവർഷം 6,000 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇന്റർനെറ്റ് ഷട്ട്ഡൗൺ മൂലം സംസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ എത്രമാത്രം നഷ്ടം ഉണ്ടാവുന്നു എന്നത് സംബന്ധിച്ച് ഒരു രേഖയും സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കഴിഞ്ഞ മാസം കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചിരുന്നു. ഇന്റർനെറ്റ് ഷട്ട്ഡൌണുകൾ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കുന്നതിനൊപ്പം സാമ്പത്തികമായും നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്.


Click it and Unblock the Notifications








