ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത വൻതോതിൽ വർധിച്ചു, 62.45 എംബിപിഎസ് വരെ വേഗത ലഭിച്ചു
ഇന്ത്യയിൽ ഇതുവരെയുള്ള ഇന്റർനെറ്റ് വേഗതയെല്ലാം മാറ്റിമറിക്കുകയാണ് ഓഗസ്റ്റിലെ കണക്ക്. റെക്കോർഡ് വേഗതയാണ് ഓഗസ്റ്റിൽ ഇന്ത്യയിൽ ഉണ്ടായത് എന്ന് ഓക്ല റിപ്പോർട്ട് ചെയ്യുന്നു. മൊബൈൽ, ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ഇന്റലിജൻസ് വിഭാഗമായ ഓക്ലയുടെ ഡാറ്റ പ്രകാരം ഓഗസ്റ്റിൽ ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് വേഗത ശരാശരി 62.45 എംബിപിഎസ് ആണ്. ഇത് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും മികച്ച വേഗതയാണ്. ഇതോടെ ഇന്ത്യ ആഗോള റാങ്കിങ്ങിൽ 68-ാം സ്ഥാനത്തേക്ക് പോയെന്നും ഓക്ല റിപ്പോർട്ട് വ്യക്തമാക്കുന്നു.

മൊബൈൽ ഡൗൺലോഡ് വേഗതയിലും ഇന്ത്യ നേരിയ വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. ജൂലൈ മാസത്തിൽ മൊബൈൽ ഡൌൺലോഡ് വേഗത 17.77 എംബിപിഎസ് ആയിരുന്നു. ഓഗസ്റ്റിൽ എത്തുമ്പോൾ അൽപ്പം വർധനവോടെ ഇത് 17.96 എംബിപിഎസ് ആയി ഉയർന്നിട്ടുണ്ട്.പക്ഷേ ആഗോള റാങ്കിൽ ഇന്ത്യയുടെ സ്ഥാനം പിന്നിലാവുയാണ് ചെയ്തത്. ഇതിന് കാരണം ഉസ്ബെക്കിസ്ഥാൻ, കൊളംബിയ, ബെലാറസ്, കോട്ട് ഡി ഐവയർ തുടങ്ങിയ രാജ്യങ്ങൾ ഈ വിഭാഗത്തിൽ മികച്ച വേഗത റിപ്പോർട്ട് ചെയ്തു എന്നതിനാൽ തന്നെയാണ്. നേരത്തെ മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ പട്ടികയിൽ ഇന്ത്യ 122-ാം സ്ഥാനത്ത് ആയിരുന്നു. ഇപ്പോഴിത് 126 ആണ്.

ആഗോള തലത്തിൽ തന്നെ മൊബൈൽ ഇന്റർനെറ്റിലെ ശരാശരി ഡൗൺലോഡ് വേഗത 56.74 എംബിപിഎസ് ആണ്. ഇതുമായി താരതമ്യം ചെയ്താൽ ഇന്ത്യയിലെ വേഗത വളരെ പിന്നിലാണെന്ന് വ്യക്തമാകും. ആഗോള തലത്തിലെ ശരാശരി അപ്‌ലോഡ് വേഗത 12.61 എംബിപിഎശ് ആണ്. ഇതിന്റെ ലേറ്റൻസി 37 ms ആണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റിന്റെ കാര്യത്തിൽ ഓക്ല ആഗോള ശരാശരി ഡൗൺലോഡ് വേഗത 110.24 എംബിപിഎസ് ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ശരാശരി അപ്‌ലോഡ് വേഗത 60.13 എംബിപിഎസ് ആണ്. 19 ms ലേറ്റൻസിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് ഗ്ലോബൽ സ്പീഡ് ടെസ്റ്റ് ഇൻഡക്സിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത് യുഎഇ ആണ്. 195.52 എംബിപിഎസ് ഡൌൺലോഡ് വേഗതയാണ് യുഎഇയിൽ ഉള്ളത്. ബ്രോഡ്ബാന്റ് ഇന്റർനെറ്റിന്റെ കാര്യത്തിൽ സിംഗപ്പൂരാണ് മുന്നിൽ. ഈ ചെറു രാജ്യത്ത് 262.20 എംബിപിഎസ് ആണ് ശരാശരി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വേഗത. മാർഷൽ ദ്വീപുകളും ക്യൂബയും ലൈബീരിയയും ഓഗസ്റ്റ് മാസത്തിൽ മൊബൈൽ ഡൗൺലോഡ് വേഗതയിലും ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിലും ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയതായും ഓക്ല റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസത്തെ ഡാറ്റയിൽ ഇന്ത്യയുടെ ബ്രോഡ്ബാന്റ് വേഗത 60.06എംബിപിഎസ് ആയി വളർച്ച നേടിയെന്ന് ഓക്ല റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ രേഖപ്പെടുത്തിയ 40.45 എംബിപിഎസ് വേഗതയിൽ നിന്നും ഗണ്യമായ വളർച്ചയാണ് ഈ വർഷം എത്തുമ്പോൾ ആയിരിക്കുന്നത്. കൊവിഡ് -19 ന്റെ രണ്ടാം തരംഗത്തിനിടെ ഇന്റർനെറ്റ് സേവനദാതാക്കൾ കൂടുതൽ സജീവമായതും പലതരം സ്പെക്ട്രം ബാൻഡുകൾ കമ്പനികൾ സ്വന്തമാക്കിയതുമാണ് ഈ വളർച്ചയ്ക്ക് കാരണം. കമ്പനികൾക്ക് അവരുടെ നെറ്റ്‌വർക്ക് എസ്റ്റേറ്റുകൾ കൂടുതൽ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ് എന്നും ഓക്ല റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒക്ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് എല്ലാ മാസത്തെയും റിപ്പോർട്ടുകൾ പുറത്ത് വിടാറുണ്ട്. ലോകത്തുള്ള എല്ലാ രാജ്യങ്ങളുടെയും സ്പീഡ് ടെസ്റ്റ് ഡാറ്റ താരതമ്യം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. സ്പീഡ് ടെസ്റ്റ് ഉപയോഗിച്ച് ഇന്റർനെറ്റ് പെർഫോമൻസ് ആളുകൾ പരിശോധിക്കുമ്പോൾ ലഭിക്കുന്ന ഡാറ്റയാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കാൻ ഓക്ലയെ സഹായിക്കുന്നത്. ആളുകൾ നടത്തുന്ന കോടിക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് റിപ്പോർട്ടിനുള്ള ഡാറ്റ ലഭിക്കുന്നത്. കൊവിഡ് കാലം ആളുകളുടെ ഇന്റർനെറ്റ് ഉപയോഗം വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. ബ്രോഡ്ബാന്റ് കണക്ഷനുകളും ധാരാളം വർധിച്ചിട്ടുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ കമ്പനികൾ മികച്ച സേവനം നൽകുകയും ഇന്റർനെറ്റ് വേഗത മെച്ചപ്പെടുകയും ചെയ്യുന്നു.


Click it and Unblock the Notifications