ലോക്ക്ഡൌൺ കാരണം ഇന്റർനെറ്റ് വേഗത വൻതോതിൽ കുറഞ്ഞു
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ കാരണം വലിയൊരു ഭാഗം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ഇത് കൂടാതെ വീടുകളിൽ കഴിയുന്നവർക്കിടയിൽ ഇന്റർനെറ്റ് ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഡാറ്റ പ്ലാനുകൾ കാരണം വീടുകളിൽ ഇരിക്കുന്ന ആളുകൾ ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്.

ഇന്റർനെറ്റ് വേഗത
യാത്രകളും സാമൂഹിക ഒത്തുചേരലുകളും പൂർണ്ണമായും നിയന്ത്രിച്ചിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ വിനോദത്തിനും ആശയവിനിമയത്തിനും വിവരങ്ങൾ അറിയാനും ഇന്റർനെറ്റ് വൻ തോതിൽ ഉപയോഗിച്ച് തുടങ്ങി. ഒടിടി പ്ലാറ്റ്ഫോമുകളിലും മറ്റുമായി ഇന്ത്യക്കാർ ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഡാറ്റ ഉപഭോഗത്തിലുണ്ടായ വർദ്ധന രാജ്യത്തെ ഇന്റർനെറ്റ് വേഗതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഓക്ലയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഓരോ മാസവും ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് സ്പീഡ് ഡാറ്റ താരതമ്യം ചെയ്യുന്ന സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്‌സിന് പിന്നിലുള്ള കമ്പനിയാണ് ഓക്ല. ഇന്റർനെറ്റ് കണക്ഷനുകളുടെ പ്രകടനവും ഗുണനിലവാരവും മനസിലാക്കാൻ ആളുകൾ ശ്രമിക്കുന്നതിൽ നിന്നാണ് ഓക്ല ഡാറ്റ ശേഖരിക്കുന്നത്. പത്ത് ദശലക്ഷത്തിലധികം കസ്റ്റമർ ഇനിഷിയേറ്റഡ് ടെസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

കോവിഡ് -19 കാരണം ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ സമയത്ത് ആളുകൾ ധാരാളമായി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നെറ്റ്വർക്കുകളിൽ ഇന്റർനെറ്റ് വേഗത കുറയുന്നത് സ്വാഭാവികമാണ് എന്ന് ഓക്ല സിഇഒ ഡഗ് സട്ടിൽസ് പറഞ്ഞു. ടെലിക്കോം കമ്പനികൾ നൽകുന്ന കുറഞ്ഞ വിലയിലുള്ള ഡാറ്റ പ്ലാനുകളും ഡാറ്റ ഉപഭോഗം വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

2020 മാർച്ചിലെ കണക്ക് അനുസരിച്ച് ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 130-ാം സ്ഥാനത്തായി. 2020 ഫെബ്രുവരിയിലേതിനേക്കാൾ രണ്ട് റാങ്ക് പിന്നിലേക്ക് പോയിരിക്കുകയാണ് ഇന്ത്യ. ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിലും ഇന്ത്യ രണ്ട് റാങ്ക് പിന്നിലേക്ക് പോയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇന്ത്യ ആഗോളതലത്തിൽ 71-ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.

ആരാണ് ചാർട്ടിൽ ഒന്നാമത്?
മൊബൈൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ യുഎഇയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്ന് ഓക്ലയുടെ മാർച്ചിലെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് രേഖപ്പെടുത്തുന്നു. യുഎഇയിൽ 83.52 എംബിപിഎസ് ശരാശരി ഡൌൺലോഡ് വേഗതയാണ് ഉള്ളത്. 197.26 എംബിപിഎസ് ശരാശരി ഡൌൺലോഡ് വേഗതയുമായി ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു.

കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം ഇന്ത്യയുടെ ഇന്റർനെറ്റ് വേഗത ശരാശരിയിൽ മൊബൈൽ ഡൌൺലോഡ് വേഗത കുറഞ്ഞു. ഫെബ്രുവരിയിൽ 11.83 എംബിപിഎസ് ആയിരുന്ന വേഗത 2020 മാർച്ചിൽ 10.15 എംബിപിഎസായി കുറഞ്ഞു. 2020 ന്റെ തുടക്കം മുതൽ ഇന്ത്യയിലെ ശരാശരി ബ്രോഡ്‌ബാൻഡ് വേഗത കുറഞ്ഞുവരികയാണ്. ഫിക്സഡ് ബ്രോഡ്‌ബാൻഡിലെ ഡൌൺലോഡ് വേഗത ഫെബ്രുവരിയിൽ 39.65 എംബിപിഎസായിരുന്നു. മാർച്ചിൽ ഇത് 35.98 എംബിപിഎസ് ആയി.


Click it and Unblock the Notifications