ഹമാസ് തട്ടിക്കൊണ്ടുപോയ മകളുടെ ഐഫോൺ ട്രാക്ക് ചെയ്ത് പിതാവ്; കാത്തിരുന്നത് കരൾപിളർക്കുന്ന കാഴ്ച
ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ച മകളുടെ മൃതദേഹം അച്ഛൻ കണ്ടെത്തിയത് ഐഫോൺ ഉപയോഗിച്ച്. ദാനിയേല്‍ എന്ന ഇരുപത്തിനാലുകാരിയാണ് മരണപ്പെട്ടത്. ഇസ്രയേല്‍- അമേരിക്കന്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ മെല്ലനോക്‌സിന്റെ സ്ഥാപകനായ ഇയാല്‍ വോള്‍ഡ്മാന്റെ മകളാണ് മരണപ്പെട്ട ദാനിയേല്‍. സുഹൃത്തിനൊപ്പം ഒരു സംഗീതപരിപാടിയിൽ പങ്കെടുക്കവെ ആയിരുന്നു ഹമാസിന്റെ ആക്രമണം നടന്നത്.
അപ്രതീക്ഷിതമായി ആയിരുന്നു ഹമാസ് ആക്രമണം നടത്തിയത്. ആയതിനാൽ തന്നെ ഈ ആക്രമണത്തിൽ നിരവധി പേര് മരണപ്പെട്ടു. അപകടം സംഭവിച്ച ഉടൻ ഇയാല്‍ വോള്‍ഡ്മാന്റെ ഫോണിലേക്ക് ദാനിയേലിന്റെ ഫോണില്‍ നിന്ന് ഒരു എമർജൻസി കോൾ ലഭിച്ചിരുന്നു. പിന്നീട് വിവരം ലഭിക്കാത്തതിനാൽ ദാനിയേലിനെ തിരഞ്ഞ് ഇറങ്ങിയത് ആയിരുന്നു വോള്‍ഡ്മാൻ. ആക്രമണം നടന്ന സ്ഥലത്ത് എത്തി ഒരുപാട് തിരഞ്ഞിട്ടും ഇയാൾക്ക് മകളെ കണ്ടെത്താൻ സാധിച്ചില്ല.

അതേ സമയം നിരവധി ആളുകളെ ഹമാസ് ബന്ദികൾ ആക്കിയിരുന്നു. മകളെയും ഇത്തരത്തിൽ ഹമാസ് പ്രവർത്തകർ ബന്ദികളാക്കിയിരിക്കും എന്നാണ് ഇയാൾ ആദ്യം വിചാരിച്ചത്. ഇതിനെ തുടർന്ന് മകളുടെ ലൊക്കേഷൻ അറിയാനായി മകളുടെ ഫോൺ ട്രാക്ക് ചെയ്തപ്പോഴാണ് തൊട്ടടുത്ത് നിന്ന് തന്നെ സിഗ്നൽ ലഭിച്ചത്. മകളുടെ ആപ്പിൾ വാച്ചിലെ സിഗ്നലാണ് വോള്‍ഡ്മാൻ ട്രാക്ക് ചെയ്തത്. സിഗ്നൽ ലഭിച്ച ഇടത്തേക്ക് പോയപ്പോൾ മകളുടെ മൃതദേഹമാണ് വോള്‍ഡ്മാന് ലഭിച്ചത്.
മകളുടെ ആൺ സുഹൃത്തും മരിച്ച നിലയിൽ ആയിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഹമാസ് നടത്തിയ ഈ ആക്രമണത്തിൽ 260ഓളം ആളുകളാണ് മരണപ്പെട്ടത്. നിരവധി ആളുകളെ ഇവർ ബന്ധികളാക്കി. ഒക്ടോബർ 7ന് ആയിരുന്നു സംഭവം നടന്നത്. ആക്രമണത്തെ തുടർന്ന് ദാനിയേലും സുഹൃത്തും കാറിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഉടനെ തന്നെ ഹമാസ് പ്രവർത്തകർ ഈ കാർ വളഞ്ഞ് വെടിയുതിർക്കുകയായിരുന്നു.

മകളുടെ ഫോണിൽ ക്രാഷ് കോൾ സാങ്കേതിക വിദ്യ ഉണ്ടായിരുന്നു. ആയതിനാൽ തന്നെ എന്തെങ്കിലും അപകടം നടക്കുമ്പോൾ ബന്ധപ്പെട്ടവർക്ക് എമർജൻസി കോൾ ലഭിക്കും. ഇത്തരത്തിൽ കോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മകളെ തിരഞ്ഞ് ഇറങ്ങിയതെന്ന് വോള്‍ഡ്മാൻ പറഞ്ഞു. അതേ സമയം മകളുടെയും ആൺ സുഹൃത്തിന്റെയും മൃതശരീരങ്ങൾ ഒരുമിച്ച് സംസ്ക്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വലിയ സംഗീതനിശ ആയിരുന്നു വടക്കൻ ഇസ്രയേലിൽ ഒക്ടോബർ 7ന് നടന്നിരുന്നത്.
ഈ പരിപാടി കാണാനെത്തിയ നിരവധി പേര് മരിക്കുകയും ബന്ദികളാക്കപ്പെടുകയും ചെയ്തു. അതിനിടെ ഈ സംഗീത പരിപാടിയിൽ ബന്ദിയാക്കപ്പെട്ടവരുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടു. 21 വയസ്സുകാരിയായ മിയ സ്കീം എന്നു സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഹമാസ് പുറത്ത് വിട്ടത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സാണ് ഇന്നലെ ഈ വീഡിയോ പുറത്തുവിട്ടത്. പരിക്ക് പറ്റിയ യുവതിയുടെ കൈകളും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.
അതേ സമയം യുദ്ധം ശക്തമാക്കും എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. നിലവിൽ വായുമാർഗം മാത്രമാണ് യുദ്ധം നടക്കുന്നത്. ഉടൻ തന്നെ യുദ്ധം കരവഴിയും കടൽ വഴിയും വ്യാപിപ്പിക്കും എന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ഏത് നിമിഷവും ആക്രമണം തുടങ്ങുമെന്നും ആയതിനാൽ ഗാസയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും മുന്നറിയിപ്പിൽ ഇസ്രയേൽ പറയുന്നു.
ജനങ്ങൾക്കായി ഗാസ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കുമെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ മാത്രം ഇതിനോടകം 2,200 പേര്‍ മരിച്ചു എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലസ്തീന്‍ പൗരന്മാര്‍ തെക്കുഭാഗത്തേക്ക് മാറണം എന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. സൈനീക നടപടി പൂർത്തിയാകുന്നതോടെ ഗാസയുടെ വലുപ്പം വലിയ രീതിയിൽ കുറയും എന്നും ഇസ്രയേൽ മുന്നറിയിപ്പിൽ പറയുന്നു.


Click it and Unblock the Notifications








