മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നോ? അമ്പരന്ന് സോഷ്യൽ മീഡിയ ലോകം
പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നതിനെ കുറച്ച് ആലോചിക്കുന്നുവെന്ന ട്വീറ്റ് കഴിഞ്ഞ ദിവസമാണ് അദ്ദേഹം പോസ്റ്റ് ചെയ്തതത്. ഇത് സോഷ്യൽ മീഡിയയിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. മോദിയെ അനുകൂലിക്കുന്നവർ അദ്ദേഹം സോഷ്യൽ മീഡിയ ഉപേക്ഷിക്കരുതെന്ന അഭ്യർത്ഥനയുമായി എത്തിയപ്പോൾ അദ്ദേഹത്തെ എതിർക്കുന്നവർ ട്രോളുകളും മറ്റുമായി ഇതൊരു ആഘോഷമാക്കുകയാണ്.

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഉപയോഗിക്കുന്നത് നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഞായറാഴ്ച്ച ഇതിനെ കുറിച്ച് ആലോചിച്ചു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഈ ട്വീറ്റ് മണിക്കൂറുകൾക്കകം വൈറലായി. ഇതുവരെ 45,500 ലധികം റീട്വിറ്റുകളും 155800ലധികം ലൈക്കുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.

മോദിയുടെ ട്വീറ്റ് വന്നതോടെ മോദി ആരാധകർ റീട്വിറ്റുകളിലും മറ്റും സജീവമായി. മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കരുതെന്നാണ് മോദി ആരാധകരുടെ ആവശ്യം. നോ സർ എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്രന്റിങ് ആയിരുന്നു 66200 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗോടെ വന്നിരിക്കുന്നത്. ഇപ്പോഴിതാ നോ മോദി നോ ട്വിറ്റർ എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രന്റിങ് ലിസ്റ്റിൽ ഒന്നാമത്. 12700 ട്വിറ്റുകളാണ് ഈ ഹാഷ്ടാഗുമായി വന്നിരിക്കുന്നത്.

മോദി ക്യുറ്റ്സ് സോഷ്യൽ മീഡിയ എന്ന ഹാഷ്ടാഗും ഇപ്പോൾ ട്രന്റിങ് ആയിക്കൊണ്ടിരിക്കുകയാണ്. മോദി ആരാധകരുടെ നോ സർ എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകൾക്ക് മറുപടിയായി മോദി വിമർശകർ എസ് സർ എന്ന ഹാഷ്ടാഗും ഉയർത്തികൊണ്ടുവന്നിട്ടുണ്ട്. മലയാളം ട്രോൾ പേജുകളിൽ അടക്കം മോദി വിമർശകർ ട്രോളുകളും പുറത്തിറക്കുന്നുണ്ട്.

മോദിയുടെ സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആലോചിക്കുന്നു എന്ന ട്വീറ്റിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. കളയേണ്ടത് വിദ്വേഷമാണ്, സോഷ്യൽ മീഡയ അക്കൌണ്ടുകളല്ല എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. രാഹുലിന്റെ ട്വീറ്റിനെതിരെ ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബും രംഗത്തെത്തി. രാഹുലിന്റെ ട്വീറ്റിനെ ടാഗ് ചെയ്തുകൊണ്ട് അതുകൊണ്ടാണല്ലേ സോണിയ ഗാന്ധിക്ക് സോഷ്യൽ മീഡിയ അക്കൌണ്ട് ഇല്ലാത്തത് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ലോകത്തെ തന്നെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. ട്വിറ്ററിൽ മോദിക്കുള്ളത് 53.3 മില്ല്യൺ ഫോളോവേഴ്സാണ്. ഫേസ്ബുക്കിൽ മോദിക്ക് 4.45 കോടി ഫോളോവേഴ്സ് ഉണ്ട്. മോദിയുടെ യൂട്യൂബ് ചാനലിന് 4.5 മില്ല്യൺ സബ്ക്രൈബർമാരും ഇൻസ്റ്റഗ്രാം പേജിന് 32 മില്ല്യൺ ഫോളോവേഴ്സും ഉണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്ററിന് 32 മില്ല്യൺ ഫോളോവേഴ്സാണ് ഉള്ളത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഒരു മൈക്രോ ബ്ലോഗിങ് സൈറ്റ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാക്കളിൽ മൂന്നാം സ്ഥാനത്തായിരുന്നു മോദി. മോദിക്ക് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും അമേരിക്കയുടെ മുൻ പ്രസിഡന്റ് ബാരാക്ക് ഒബാമയുമാണ് ഉള്ളത്. ഇത് കൂടാതെ ഇന്ത്യയിൽ ആദ്യമായി 50 മില്ല്യൺ ട്വിറ്റർ ഫോളോവേഴ്സ് എന്ന റെക്കോഡ് നേടിയ വ്യക്തിയും മോദി തന്നെയാണ്.


Click it and Unblock the Notifications








