Cartosat-3: അതിർത്തി നിരീക്ഷിക്കാൻ ഇന്ത്യയുടെ മൂന്നാം കണ്ണ്; കാർട്ടോസാറ്റ്-3 വിക്ഷേപിച്ചു
പ്രതിരോധത്തിനും അതിർത്തി സംരക്ഷിക്കാനുമായി ഇന്ത്യ കാർട്ടോസാറ്റ്-3 സാറ്റലൈറ്റ് രാവിലെ 9.28ന് രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നും വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പൈസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. കാർട്ടോസാറ്റ്-3യെ ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല പിഎസ്എൽവി റോക്കറ്റിനാണ് ഉള്ളത്. കാർട്ടോസാറ്റ്-3 നൊപ്പം അമേരിക്കയുടെ 13 നാനോ സാറ്റലൈറ്റുകളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ഈ ദൗത്യത്തോടെ 310 വിദേശ സാറ്റലൈറ്റുകൾ ഭ്രമണപഥത്തിലെത്തിച്ച രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും.

44.4 മീറ്റർ ഉയരവും 320 ടൺ ഭാരവുമുള്ള റോക്കറ്റാണ് പിഎസ്എൽവി എക്സ്എൽ. ആകാശത്തിൽ മേഘങ്ങൾ ശക്തമായി ഉണ്ടായിരുന്നെങ്കിലും ലോഞ്ചിന് തടസമൊന്നും നേരിട്ടില്ല. 1,625 കിലോഗ്രാം ഭാരമാണ് കാർട്ടോസാറ്റ്-3ന് ഉള്ളത്. പഞ്ച്രോമാറ്റിക്ക് മോഡിൽ 0.25 മീറ്റർ ഗ്രൗണ്ട് റെസല്യൂഷനും 4 ബാൻഡ് മൾട്ടിസ്പെക്ട്രൽ മോഡുകളിൽ 1 മീറ്റർ ഗ്രൗണ്ട് റെസല്യൂഷൻ, ഗ്രൗണ്ട് സാമ്പിൾ ഡിസ്റ്റൻസ് (ജിഎസ്ഡി) എന്നീ സവിശേഷതകളുളള ഇമേജുകൾ എടുക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് കാർട്ടോസാറ്റ്- 3ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നഗരാസൂത്രണം, ഗ്രാമീണ വിഭവ, അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂമിയുടെ സംരക്ഷണം, പ്രതിരോധം എന്നീ മേഖലകളിൽ ഉപകാരപ്പെടുന്ന ചിത്രങ്ങൾ നൽകുന്ന ഉപഗ്രഹം കൂടിയായിരിക്കും കാർട്ടോസാറ്റ്-3. ഇതൊരു ഒരു എർത്ത് ഇമേജിംഗും മാപ്പിംഗ് സാറ്റലൈറ്റ് ആണെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. തേർഡ് ജനറേഷനിലെ മികച്ച നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ്-3.

പ്രതിരോധ മേഖലയിലാണ് കാർട്ടോസാറ്റ്- 3 ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുക. പ്രത്യേകിച്ചും കശ്മീർ അതിർത്തിയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെയും ഗ്രൂപ്പുകളെയും മറ്റ് രാജ്യ വിരുദ്ധ ശക്തികളെയും തടയാനും അതിർത്തി കൃത്യമായി നിരീക്ഷിക്കാനും കാർട്ടോ സാറ്റ്- 3 ഉപകാരപ്പെടും. ഇന്ത്യൻ പ്രതിരോധത്തിന് ഈ ഉപഗ്രഹം കരുത്താകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. ഇത് കൂടാതെ ലഭിക്കുന്ന ചിത്രങ്ങൾ മറ്റ് ഏജൻസികളുമായി ഷെയർ ചെയ്യുമെന്നും ഇസ്രോ അധികൃതർ അറിയിച്ചിരുന്നു.

കാർട്ടോസാറ്റ് -3 ഉപഗ്രഹം 509 കിലോമീറ്റർ ഭ്രമണപഥത്തിൽ 97.5 ഡിഗ്രിയിൽ സ്ഥാപിക്കുമെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന ഇസ്രോ പ്രതിരോധ മേഖലയ്ക്കും കാലാവസ്ഥാ നിരീക്ഷണത്തിനുമായി നിരവധി സാറ്റലൈറ്റുകൾ വികസിപ്പിക്കുന്നുണ്ട്. കാർട്ടോസാറ്റ്- 3 പ്രവർത്തനം കൃത്യമായി ആരംഭിക്കുന്നതോടെ ഇന്ത്യൻ ബഹിരാകാശ രംഗം ലോകത്തിന് മുന്നിൽ തലയുയർത്തും എന്ന കാര്യത്തിൽ സംശയമില്ല.

രാജ്യത്തിന്‍റെ സ്വപ്നമായ ചാന്ദ്രദൗത്യത്തിനായി ഇസ്രോയിലെ ശാത്രജ്ഞർ ഇപ്പോഴും പരിശ്രമിക്കുന്നുണ്ട്. ചാന്ദ്രയാൻ-2ന്‍റെ അവസാന ഘട്ടത്തിലെ പിഴവിന് ശേഷം അടുത്ത വർഷത്തോടെ ചാന്ദ്രയാൻ-3 വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. ബഹിരാകാശ ഗവേഷണമേഖലയിൽ എല്ലാ വിധത്തിലുമുള്ള പഠനങ്ങൾ ഇസ്രോ നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വൈകാതെ ബഹിരാകാശ നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യയും മുന്നേറുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








