ISRO Cartosat-3: അതിർത്തി നിരീക്ഷിക്കാനുള്ള കാർട്ടോസാറ്റ്-3 യുടെ വിക്ഷേപണം ഇസ്രോ മാറ്റിവച്ചു
അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അതിർത്തി നിരീക്ഷണത്തിനായി ഇസ്രോ വികസിപ്പിച്ച കാർട്ടോസാറ്റ്-3 സാറ്റലൈറ്റിന്‍റെ വിക്ഷേപണം മാറ്റിവച്ചു. നവംബർ 25നാണ് കാർട്ടോസാറ്റ്-3ന്‍റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. സാറ്റലൈറ്റിന്‍റെ വിക്ഷേപണ തിയ്യതി മാറ്റി വച്ചതായും നവംബർ 27ന് കാർട്ടോസാറ്റ് വിക്ഷേപിക്കുമെന്നും ഇന്ത്യൻ സ്പൈസ് റിസെർച്ച് ഓർഗനൈസേഷൻ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. വിക്ഷേപണം മാറ്റിവയ്ക്കാനുണ്ടായ കാരണം ഇസ്രോ വ്യക്തമാക്കിയിട്ടില്ല.

വിക്ഷേപണം മാറ്റിവച്ചത് എന്തുകൊണ്ട്?
കാർട്ടോസാറ്റ് -3 ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്നാണ് വിക്ഷേപിക്കുക. കാർട്ടോസാറ്റ് -3 സാറ്റലൈറ്റിന് പുറമേ പിഎസ്‌എൽവി-സി 47ൽ അമേരിക്കയുടെ 12 നാനോ സാറ്റലൈറ്റുകളും വിക്ഷേപിക്കും. ബഹിരാകാശ വകുപ്പിന്‍റെ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന്‍റെ ഭാഗമായാണ് നാനോ സാറ്റലൈറ്റുകൾ കാർട്ടോസാറ്റിനൊപ്പം വിക്ഷേപിക്കാൻ ഇസ്രോ തീരുമാനിച്ചത്.

കാർട്ടോസാറ്റ് -3 ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇസ്രോ ആദ്യം പ്രഖ്യാപിച്ച അവസരത്തിൽ തന്നെ വിക്ഷേപണം കാലാവസ്ഥ കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ഒരു ദ്വീപിലാണ് ലോഞ്ച്പാഡ് സ്ഥിതിചെയ്യുന്നത്. വടക്കുകിഴക്കൻ കാലവർഷം കൂടി കണക്കിലെടുത്താണ് ലോഞ്ച് പാഡ് ക്രമീകരിച്ചത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് വിക്ഷേപണ തിയ്യതിയിൽ മാറ്റം വരുത്താൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

കാർട്ടോസാറ്റ് -3 ഒരു എർത്ത് ഇമേജിംഗും മാപ്പിംഗ് സാറ്റലൈറ്റ് ആണെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. തേർഡ് ജനറേഷനിലെ മികച്ച നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ്-3. കശ്മീർ അതിർത്തിയിൽ തീവ്രവാദ ഗ്രൂപ്പുകളെയും മറ്റ് രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെയും തടയാനും അതിർത്തി കൃത്യമായി നിരീക്ഷിക്കാനുമാണ് ഇസ്രോ കാർട്ടോ സാറ്റിന് രൂപം നൽകിയത്. ഇന്ത്യൻ പ്രതിരോധത്തിന് കരുത്താകുന്ന ഒരു ഉപഗ്രഹം കൂടിയാണ് ഇത്.

കാർട്ടോസാറ്റ് -3 ഉപഗ്രഹം 509 കിലോമീറ്റർ ഭ്രമണപഥത്തിൽ 97.5 ഡിഗ്രിയിൽ സ്ഥാപിക്കുമെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. വിക്ഷേപണം കാണാൻ ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാമെന്നും ഇസ്രോ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ട്വീറ്റിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പൈസ് സെന്‍ററിൽ നടക്കുന്ന വിക്ഷേപണം നേരിട്ട് കാണാൻ ലോഞ്ച് വ്യൂ ഗാലറിയിലേക്ക് ഇസ്രോ താല്പര്യമുള്ള വരെ ക്ഷണിച്ചിട്ടുണ്ട്. ഇതിനായുള്ള രജിസ്ട്രേഷൻ നവംബർ 20ന് രാവിലെ 8 മണിമുതൽ ആരംഭിക്കുമെന്നും ഇസ്രോ അറിയിച്ചു.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന ഇസ്രോ പ്രതിരോധ മേഖലയ്ക്കും കാലാവസ്ഥാ നിരീക്ഷണത്തിനുമായി നിരവധി സാറ്റലൈറ്റുകൾ വികസിപ്പിക്കുന്നുണ്ട്. രാജ്യത്തിന്‍റെ സ്വപ്നമായ ചാന്ദ്രദൗത്യത്തിനായി ഇസ്രോയിലെ ശാത്രജ്ഞർ പരിശ്രമിക്കുന്നുണ്ട്. ചാന്ദ്രയാൻ-2ന്‍റെ അവസാന ഘട്ടത്തിലെ പിഴവിന് ശേഷം അടുത്ത വർഷത്തോടെ ചാന്ദ്രയാൻ-3 വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. ബഹിരാകാശ ഗവേഷണമേഖലയിൽ എല്ലാ വിധത്തിലുമുള്ള പഠനങ്ങൾ ഇസ്രോ നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വൈകാതെ ബഹിരാകാശ നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യയും മുന്നേറുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








