ഫിഫ്റ്റിയടിച്ച് പിഎസ്എൽവി; ഇന്ത്യയുടെ ചാരകണ്ണായ റിസാറ്റ് ഭ്രമണപഥത്തിലെത്തി
ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1 ഇസ്രോ ഭ്രമണപഥത്തിൽ എത്തിച്ചു. ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റിന്‍റെ അമ്പതാം വിക്ഷേപണം കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നാല് രാജ്യങ്ങളിൽ നിന്നുള്ള 9 സാറ്റലൈറ്റുകളും പിഎസ്എൽവിയിൽ ഉണ്ടായിരുന്നു. ഇതോടെ 1999 മുതൽ ഇതുവരെ പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റുകളുടെ എണ്ണം 379 ആയി. ഇസ്രോയുടെ റിസാറ്റ് സാറ്റലൈറ്റിൽ നിന്നും നിരീക്ഷണത്തിനായുള്ള സുക്ഷ്മതയുള്ള ചിത്രങ്ങൾ ലഭിക്കുമെന്നതിനൊപ്പം തന്നെ കൃഷി, വനം, ദുരന്ത നിവാരണം എന്നീ മേഖലകളിലും സാറ്റലൈറ്റ് ഉപകാരപ്പെടും.

റിസാറ്റ് സാറ്റലൈറ്റ് വിക്ഷേപണം വിജയകരം
റിസാറ്റ് -2 ബിആർ 1, ഒമ്പത് കസ്റ്റമർ സാറ്റലൈറ്റ് എന്നിവയെ അമ്പതാമത്തെ പിഎസ്‌എൽവി റോക്കറ്റ് കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ചതായി അറിയിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇസ്രോ മേധാവി കെ. ശിവൻ പറഞ്ഞു. ഇത്തവണത്തെ ലോഞ്ചിന് നിരവധി സവിശേഷതകളുണ്ട്. ഈ സാറ്റലൈറ്റ് വിക്ഷേപണം പിഎസ്‌എൽവി റോക്കറ്റിന്‍റെ അമ്പതാമത്തെ ദൗത്യവും ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 75-ാമത്തെ റോക്കറ്റ് വിക്ഷേപണവുമാണെന്ന് കെ ശിവൻ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.25 നാണ് വിക്ഷേപണം നടന്നത്. 44.4 മീറ്റർ ഉയരമുള്ള പിഎസ്‌എൽവി റോക്കറ്റ് മൊത്തം 10 ഉപഗ്രഹങ്ങളുമായാണ് പറന്നുയർന്നത്.

വിക്രം സാരാഭായ് സ്പൈസ് സെന്‍റർ (വി.എസ്.എസ്.സി) രൂപകൽപ്പന ചെയ്ത വിക്രം പ്രോസസർ -1601 ആണ് വിക്ഷേപണത്തെ മുഴുവൻ നയിച്ചത്. ജനറൽ പ്രോസസ്സിംഗ് ആപ്ലിക്കേഷനുകൾ, റോക്കറ്റ് നാവിഗേഷൻ, ഗൈഡൻസ്, കൺട്രോൾ തുടങ്ങിയ നിരവധി കാര്യങ്ങൾക്കാണ് വിക്രം പ്രോസസർ ഉപയോഗിക്കുന്നത്. ബഹിരാകാശ വകുപ്പിന് കീഴിലുള്ള ചണ്ഡിഗഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടർ ലബോറട്ടറിയും ഉപഗ്രഹ വിക്ഷേപണത്തിൽ നിർണായകമായ പങ്ക് വഹിച്ചു.

ലോഞ്ച് വെഹിക്കിൾ ആയ പിഎസ്‌എൽവി റോക്കറ്റ് നാല് സ്റ്റേജ് / എഞ്ചിൻ എക്സ്പൻഡബിൾ റോക്കറ്റാണ്. അതിൽ നാല് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടോറുകൾ അടങ്ങിയിരിക്കുന്നു, ഇത് പ്രാരംഭ ടേക്ക് ഓഫ് ഘട്ടങ്ങളിൽ അധിക കരുത്ത് നൽകുന്നു. ഖര ദ്രാവക ഇന്ധനങ്ങളിലാണ് റോക്കറ്റ് പ്രവർത്തിക്കുന്നത്. ഇന്ത്യ വികസിപ്പിച്ചെടുന്ന പിഎസ്എൽവി ശാത്രലോകം പ്രശംസിക്കുന്ന ഒരു റോക്കറ്റ് സാങ്കേതിക വിദ്യയാണ്.

റിസാറ്റിനൊപ്പം വാണിജ്യ ഉപഗ്രഹങ്ങളും
മേഘങ്ങൾക്കിടയിൽ കൂടി പോലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ശക്തമായ ക്യാമറയാണ് റിസാറ്റ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ചിത്രങ്ങൾ തരംതിരിച്ച് ആവശ്യമനുസരിച്ച് അതാത് സർക്കാർ ഏജൻസിയിലേക്ക് അയക്കുമെന്ന് ഇസ്രോ അറിയിച്ചു. മറ്റൊരു റിസാറ്റ് -2 ബിആർ 2 ഉപഗ്രഹവും 2019 അവസാനിക്കുന്നതിന് മുമ്പ് വിക്ഷേപിക്കും.

പിഎസ്എൽവി റോക്കറ്റിൽ ഒമ്പത് വിദേശ ഉപഗ്രഹങ്ങളുണ്ടായിരുന്നു. അതിൽ നാല് മൾട്ടി-മിഷൻ ലെമൂർ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. ഇതിൽ തന്നെ ടെക്നോളജി ഡെമോൺസ്ട്രേഷൻ ത്യാവക് -0129, എർത്ത് ഇമേജിംഗ് 1 ഹോപ്‌സാറ്റ് എന്നിവ അമേരിക്കയിൽ നിന്നുള്ളവയാണ്. ഇസ്രായേലിൽ നിന്നുള്ള റിമോട്ട് സെൻസിംഗ് ഡച്ചിഫാറ്റ് -3 സാറ്റലൈറ്റും, ഇറ്റലിയിൽ നിന്നുള്ള സെർച്ച് ആന്‍റ് ടൈവാക് -0092 സാറ്റലൈറ്റും ജാപ്പാനിൽ നിന്നുള്ള ക്യുപിഎസ്-എസ്എആർ എന്ന ഒരു റഡാർ ഇമേജിംഗ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റും പിഎസ്എൽവിയിലൂടെ ഭ്രമണപഥത്തിലെത്തിച്ചു.

ആദ്യ 16 മിനിറ്റിനുള്ളിൽ പിഎസ്എൽവി റിസാറ്റ് ഉപഗ്രഹത്തെ അതിന്‍റെ ഭ്രമണപഥത്തിലെത്തിച്ചു. ഒരു മിനിറ്റിനുശേഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് വാണിജ്യ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് വിട്ടു. ഈ വിക്ഷേപണ പരിപാടി മുഴുവനും ഏകദേശം 21 മിനിറ്റോളം നടന്നു.


Click it and Unblock the Notifications