പബ്ജി മൊബൈൽ ഇന്ത്യ ഗെയിമിന് അനുമതി നിഷേധിച്ച് ഐടി മന്ത്രാലയം
പബ്ജി മൊബൈൽ ഇന്ത്യ ഗെയിമിന് രാജ്യത്ത് ലോഞ്ച് ചെയ്യാൻ അനുമതി നിഷേധിച്ച് ഐടി മന്ത്രാലയം. ലോഞ്ചിനായി ഗവൺമെന്റിന്റെ അനുമതി കാത്തിരിക്കുന്ന ഈ സ്മാഷ്-ഹിറ്റ് ബാറ്റിൽ റോയൽ ഗെയിമിന്റെ സെൻസറിങ് പ്രശ്നങ്ങളാണ് അനുമതി നിഷേധിക്കാൻ കാരണമായത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് പബ്ജി മൊബൈൽ ഇന്ത്യ ഗെയിം ലോഞ്ച് ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചിരിക്കുന്നത്. രണ്ട് വിവരാവകാശ അഭ്യർത്ഥനകൾക്ക് മറുപടിയായിട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

"പബ്ജി മൊബൈൽ ഇന്ത്യയ്ക്ക് ഏതെങ്കിലും വെബ്‌സൈറ്റുകൾ / മൊബൈൽ അപ്ലിക്കേഷനുകൾ / സർവ്വീസ് എന്നിവ ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടില്ല" എന്നാണ് ഐടി മന്ത്രാലയം വിവരാവകാശത്തിന് നൽകിയ മറുപടിയിൽ അറിയിച്ചിരിക്കുന്നത്. മീഡിയനാമ എന്ന മാധ്യമം അടുത്തിടെ ഫയൽ ചെയ്ത വിവരാവകാശ രേഖയ്ക്കും ജിഇഎം എസ്പോർട്സ് ഫയൽ ചെയ്ത വിവരാവകാശ രേഖയ്ക്കുമുള്ള മറുപടിയായിട്ടാണ് ഐടി മന്ത്രാലയം പബ്ജി മൊബൈൽ ഇന്ത്യ എന്ന ഗെയിമിന് അനുമതി നൽകിയിട്ടില്ല എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പബ്ജി മൊബൈൽ ഇന്ത്യ എന്ന ഗെയിമിങ് ആപ്പിന് അനുമതി നൽകിയിട്ടുണ്ടോ എന്നാണ് രണ്ട് വിവരാവകാശ അപേക്ഷകളിലും ചോദിച്ചത്. പബ്ജി കോർപ്പറേഷന് രാജ്യത്ത് വീണ്ടും തിരിച്ചടിയുണ്ടാക്കുന്ന വാർത്തയാണ് ഇത്. പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു വലിയ പദ്ധതി തന്നെ പബ്ജി കോർപ്പറേഷൻ ആവിഷ്കരിച്ചിരുന്നു.

ചൈനീസ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം കാരണം കേന്ദ്രസർക്കാർ ഇന്ത്യയിൽ പബ്ജി മൊബൈൽ നിരോധിച്ചതിന് പിന്നാലെയാണ് പബ്ജി മെബൈൽ ഇന്ത്യ എന്ന ഗെയിം പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ കോർപ്പറേഷൻ ആരംഭിച്ചത്. ഗെയിമിന്റെ ഒരു പതിപ്പ് നിയമപ്രകാരം നിരോധിച്ചിരിക്കുന്നതിനാൽ ഗവൺമെന്റിന്റെ അനുമതിയില്ലാതെ പബ്ഡി മൊബൈൽ ഇന്ത്യ ലോഞ്ച് ചെയ്യാൻ സാധിക്കില്ല.

പബ്ജി മൊബൈൽ നിരോധിച്ചതിന് പിന്നാലെ ചില മാറ്റങ്ങളോടെയാണ് പബ്ജി മൊബൈൽ ഇന്ത്യ തയ്യാറാക്കിയത്. രക്തവും മറ്റും കാണിക്കുന്ന പബ്ജി മൊബൈൽ സെൻസർഷിപ്പിന് വിധേയമായിരുന്നു. ഗ്രീൻ ഹിറ്റ് ഇഫക്റ്റും നഗ്നരായിരിക്കുന്ന അവതാരങ്ങളെ പൂർണ്ണമായി വസ്ത്രം ധരിപ്പിച്ചുമാണ് പബ്ജി മൊബൈൽ ഇന്ത്യ എന്ന ഗെയിം തയ്യാറാക്കിയത്. എന്നാൽ ഇതൊന്നും കേന്ദ്രസർക്കാരിനെ പ്രീതിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. പബ്ജിക്കെതിരെ ഉയർന്ന വിമർശനങ്ങളെ മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും പബ്ജി ഇന്ത്യ എന്ന ഗെയിമിലൂടെ പരിഹരിക്കാൻ കോർപ്പറേഷൻ ശ്രമിച്ചിരുന്നു.

പബ്ജി മൊബൈൽ ഇന്ത്യ എന്ന ഗെയിമിന് ഇന്ത്യയിൽ അനുമതി നൽകിയാൽ നിരോധിച്ച മറ്റ് ആപ്പുകൾക്കും റീബ്രാന്റ് ചെയ്ത് ഇന്ത്യയിൽ തിരികെ എത്താൻ സാധിക്കും. ഇക്കാരണം കൊണ്ടാണ് സർക്കാർ ഗെയിമിന് അനുമതി നിഷേധിച്ചിരിക്കുനന്നത് എന്നാണ് സൂചനകൾ. ചൈനീസ് കമ്പനിയായ ടെൻസന്റുകമായുള്ള ബന്ധം ഒഴിവാക്കിയാണ് പബ്ജി മൊബൈൽ ഇന്ത്യ എന്ന ഗെയിം പുറത്തിറക്കാൻ ഒരുങ്ങിയത്. ഡാറ്റയുടെ കാര്യത്തിലും വ്യത്യസ്തയമായ നിലപാടാണ് പുതിയ ഗെയിനുള്ളത്.

ഇന്ത്യയിൽ നിന്ന് ശേഖരിച്ച ഉപയോക്തൃ ഡാറ്റ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ തന്നെ സൂക്ഷിക്കുക എന്ന നയം ഉറപ്പ് വരുത്തിയാണ് പബ്ജി മൊബൈൽ ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് രണ്ട് ഫംഗ്ഷണൽ ഡാറ്റ സെർവറുകളുള്ള അസുർ ക്ലൌഡിനെ ഇതിനായി ഉപയോഗിക്കാൻ മൈക്രോസോഫ്റ്റുമായി പബ്ജി കോർപ്പറേഷൻ കരാറിൽ ഒപ്പിട്ടു. പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിൽ തന്നെ ഇന്ത്യയിൽ ഒരു കോർപ്പറേറ്റ് കമ്പനിയും ഉണ്ടാക്കിയിരുന്നു.


Click it and Unblock the Notifications








