ജിയോയെ വെല്ലുന്ന കേരളത്തിൻറെ ഫൈബർ കേബിൾ ഇൻറർനെറ്റ് പദ്ധതി കെ-ഫോണിന് സർക്കാർ അനുമതി
കേരള-ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) പദ്ധതിക്ക് കേരള സർക്കാർ അംഗീകാരം നൽകി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഈ പദ്ധതി അതിവേഗ സൌജന്യ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നൽകും. റിപ്പോർട്ട് പ്രകാരം ഈ പദ്ധതിക്കായി 1,548 കോടി രൂപ സർക്കാർ അനുവദിച്ചു. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)ന് ആയിരിക്കും ഇൻസ്റ്റാളേഷന്റെ ചുമതല.

സൌജന്യ ഇൻറർനെറ്റ് കണക്ഷൻ പ്രോജക്ടിന് ധനസഹായം നൽകുന്നത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) ആണ്. സംസ്ഥാനത്തെ എല്ലാ ആളുകൾക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉത്തരവാദിത്തമാണ് ഈ പദ്ധതിക്ക് നിറവേറ്റാനുള്ളത്. എല്ലാവർക്കും സൌജന്യ ഇൻറർനെറ്റ് സേവനങ്ങൾ നൽകുന്നതിലൂടെ സംസ്ഥാനത്ത് ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുക എന്നത് കൂടി സർക്കാർ ലക്ഷ്യമിടുന്നു.

കെ-ഫോൺ പദ്ധതിയിലൂടെ സർക്കാർ സേവനങ്ങളായ ഐടി പാർക്കുകൾ, ആരോഗ്യ മേഖല, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവയും ഡിജിറ്റലൈസ് ചെയ്യപ്പെടും. നിങ്ങൾ ബിപിഎൽ പട്ടികയിൽ പെടാത്ത ആളാണെങ്കിലും പേടിക്കേണ്ട. കാരണം എല്ലാ ഉപയോക്താക്കൾക്കും ഫൈബർ-ഇൻറർനെറ്റ് കണക്റ്റിവിറ്റിയി ലഭ്യമാകും. ഇതിനായി താങ്ങാവുന്ന നിരക്കാണ് സർക്കാർ ഈടാക്കുക.

ഇന്റർനെറ്റ് കണക്ഷൻ എന്നത് പൌരൻറെ അവകാശമായി കണ്ട് സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഎഫ്‌ഒഎൻ) പദ്ധതിക്ക് കേരള മന്ത്രിസഭ അന്തിമ അനുമതി നൽകുന്നുവെന്നും 20 ലക്ഷം ബിപിഎൽ ജീവനക്കാർക്ക് ഇത് സൌജന്യമായിരിക്കും. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുമെന്നും കേരളത്തിൻറെ ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും ചേർന്നാണ് ഈ പദ്ധതി ആരംഭിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. 30,000 ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫീസുകളിലേക്കും സംസ്ഥാനത്തെ വീടുകളിലേക്കും ഫൈബർ കണക്ഷൻ എത്തിക്കുന്നതിന് രണ്ട് വകുപ്പുകൾക്കും ഉത്തരവാദിത്തമുണ്ട്. നെറ്റ്‌വർക്കുകൾ നിർമ്മിച്ചുകഴിഞ്ഞാൽ ലൈസൻസുള്ള എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കേബിൾ ഓപ്പറേറ്റർമാർക്കും ഇത് ഉപയോഗിക്കാൻ സാധിക്കും. മൊബൈൽ ഉപകരണങ്ങളിൽ അതിവേഗ ഇന്റർനെറ്റ് നിലനിർത്തുന്നതിന് മൊബൈൽ ടവറുകളുമായും ഇത് ബന്ധിപ്പിക്കും.

കെഎസ്ഇബിയാണ് കേബിൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. ഹൈടെൻഷൻ ലൈനുകൾക്കൊപ്പം കേബിൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഹൈടെൻഷൻ കേബിൾ ലൈനുകൾക്കൊപ്പം സ്ഥാപിക്കുകയും അവിടെ നിന്നും പ്രാദേശികമായി കെഎസ്ഇബിയുടെ ലൈൻ പോസ്റ്റുകളിലൂടെ ഉപയോക്താക്കളിലെത്തിക്കാനുമാണ് പദ്ധതി. ഇതിനായി ലോക്കൽ ഏജൻസികളെ ചുമതലപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ആലപ്പുഴയിലോ കൊച്ചിയിലോ കൺട്രോൺ റൂം സ്ഥാപിക്കും.

പൊതുഇടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന 2000 ഹോട്ട്സ്പോട്ടുകളാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. കളക്ടർമാർ ഓരോ ജില്ലയിലെയും ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. ബിഎസ്എൻഎല്ലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനുള്ള ടെൻഡറുകൾ എടുത്തിരിക്കുന്നത്. ലൈബ്രറികൾ, പാർക്കുകൾ, ബസ്റ്റാൻഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തം വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുക.

കെഫോൺ പദ്ധതിയിൽ കെഎസ്ഇബിക്കും കെഎസ്ഐടിഎല്ലിനും 50 ശതമാനം വീതം ഓഹരിയാണ് ഉണ്ടാവുക. കേരളത്തിൻറെ സാങ്കേതിക പുരോഗതിയിൽ വിപ്ലകരമായ പദ്ധതിയാണ് കെ ഫോൺ. എല്ലാവർക്കും ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന, സ്വകാര്യകമ്പനികളെക്കാൾ മികച്ച സേവനം നൽകുന്ന പൊതുമേഖലാ സംരംഭമായി കെ ഫോൺ മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications