അശ്ലീലവും കുറ്റകൃത്യവും പെരുകുന്നു, ടെലിഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ഓൺലൈൻ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. ടെലഗ്രാം കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നവെന്നും ഇത് നിയന്ത്രിക്കാൻ സർക്കാർ സംവിധാനത്തിന് സാധിക്കുന്നില്ല എന്ന് കാണിച്ചാണ് ഹർജി. ബാംഗ്ലൂരിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻഎൽഎസ്‌ഐയു) വിദ്യാർത്ഥിനിയായ അഥീന സോളമനാണ് അഭിഭാഷകനായ മനസ് പി ഹമീദ് മുഖേന ഹർജി സമർപ്പിച്ചത്.

ടെലഗ്രാമിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല, ലൈംഗിക ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും തീവ്രവാദികളും കുറ്റവാളികളും ആശയവിനിമയം നടത്തുന്നതിനായി ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു എന്നും ഹർജിയിൽ പറയുന്നു. റഷ്യൻ സുരക്ഷാ ഏജൻസികൾക്ക് ആക്സസ് ചെയ്യാൻ കഴിയാത്ത ആശയവിനിമയ മാർഗം എന്ന നിലയിൽ റഷ്യയിലാണ് മെസേജിംഗ് ആപ്ലിക്കേഷൻ ആദ്യം ആരംഭിച്ചത്. ഇത് മറ്റ് ആപ്പുകളായ വാട്സ്ആപ്പ്, ട്വിറ്റർ എന്നിവയിഷൽ നിന്ന് വ്യത്യസ്തമാണെന്നും ഹർജിയിൽ പറയുന്നു.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ടെലിഗ്രാമിൽ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന അശ്ലീല ഉള്ളടക്കങ്ങൾ പങ്കിടുന്ന വ്യക്തികളെ കണ്ടെത്താൻ എളുപ്പമല്ല. ടെലിഗ്രാം ഉപയോക്താവിനെ തൻറെ ഐഡൻറിറ്റി മറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ ടെലഗ്രാമുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണ ഏജൻസികൾക്ക് ശരിയായ അന്വേഷണം നടത്താനോ കുറ്റവാളിയെ കണ്ടെത്താനോ കഴിയുന്നില്ല.

ടെലിഗ്രാം ഒഴികെയുള്ള മറ്റ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉപയോക്താവിനെ എളുപ്പത്തിൽ കണ്ടെത്താനും തിരിച്ചറിയാനും സാധിക്കും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എല്ലാം തന്നെ സർക്കാർ നിയന്ത്രണത്തിലാണ്. ഇന്ത്യയിൽ ഒരു നോഡൽ ഓഫീസർ ഇല്ലാതെയാണ് ടെലിഗ്രാം പ്രവർത്തിക്കുന്നത്. നോഡൽ ഓഫീസർ ഇല്ലാതെ ഈ ആപ്ലിക്കേഷൻ നിയന്ത്രിക്കാനാവില്ല. സർക്കാർ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായാണ് ടെലിഗ്രാം പ്രവർത്തിക്കുന്നത്.

ടെലിഗ്രാമിന് ഇന്ത്യയിൽ നോഡൽ ഓഫീസറോ രജിസ്റ്റർ ചെയ്ത ഓഫീസോ ഇല്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സോളമൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ടെലഗ്രാമിനെ നിയന്ത്രിക്കാൻ എളുപ്പമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താവിനെ വെളിപ്പെടുത്താത്ത ടെലിഗ്രാം സംവിധാനം ആപ്പിലെ ഗ്രൂപ്പുകളിൽ ചേരുന്നതിനും അതിൽ വരുന്ന ഏത് തരത്തിലുള്ള ഉള്ളടക്കവും ആക്സസ് ചെയ്യുന്നതിനും ഉപയോക്താവിനെ സഹായിക്കുന്നു. ഇത് പലപ്പോഴും അപകടകരമായ കണ്ടൻറുകളുടെ പ്രചാരത്തിലേക്കാണ് നയിക്കുന്നതെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

പ്രശ്നത്തിന്റെ ഗൗരവം സംബന്ധിച്ച വ്യക്തതയ്ക്കായി ഹർജിക്കാരൻ ടെലിഗ്രാം ദുരുപയോഗം ചെയ്ത സമീപകാല റിപ്പോർട്ടുകളെയും ഹർജിക്കൊപ്പം ചൂണ്ടികാട്ടിയിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ടെലഗ്രാം വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേരളത്തിലെ 11 അംഗ സംഘത്തിന്റെ അറസ്റ്റും 2017 ഡിസംബറിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ സംബന്ധിച്ച ഉള്ളടക്കം പങ്കുവച്ച വ്യക്തിയുടെ അറസ്റ്റും ഉദാഹരണങ്ങളായി കാണിച്ചിരിക്കുന്നു.

സമ്മതമില്ലാതെ ഷൂട്ട് ചെയ്ത വീഡിയോകൾ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് ഈ വർഷം മാത്രം മൂന്ന് സ്ത്രീകൾ ആത്മഹത്യ ചെയ്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അശ്ലീല സൈറ്റുകൾ നിയന്ത്രിച്ച കേന്ദ്രസർക്കാർ നടപടിയെ തുടർന്ന് ടെലിഗ്രാം ആപ്ലിക്കേഷൻ ജനപ്രീതി നേടി എന്നത് അശ്ലീല കണ്ടൻറുകൾ ടെലഗ്രാമിലൂടെ ആക്സസ് ചെയ്യാമെന്നതുകൊണ്ടാണ് എന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നുണ്ട്.

ദേശസുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റഷ്യയിലും ഇന്തോനേഷ്യയിലും ടെലിഗ്രാം ഇതിനകം നിരോധിച്ചിട്ടുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
ഈ ആശങ്കകൾ കണക്കിലെടുത്ത് ഇന്ത്യയിൽ ടെലിഗ്രാമിൻറെ പ്രവർത്തനം നിരോധിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിക്കണമെന്നും എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സർക്കാർ നിയന്ത്രണം ഉണ്ടെന്ന് കോടതി ഉറപ്പുവരുത്തണമെന്നും ഹർജിയിൽ അപേക്ഷിച്ചിട്ടുണ്ട്.


Click it and Unblock the Notifications








