ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്
ഡ്രോണുകൾ ഉണ്ടാകുന്ന സുരക്ഷാവീഴ്ച്ചകളും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ അവസരത്തിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രോണുകളെ തടയുന്നതിനായി ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ പോലീസ് സേന. ഇതിനായി ഡ്രോൺ റിസർച്ച് ലാബ് സ്ഥാപിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡ്രോണുകൾ കൊണ്ടുള്ള സുരക്ഷാ ഭീഷണി കുറയ്ക്കാനയാണ് കേരളത്തിൽ ഡ്രോൺ റിസർച്ച് ലബോറട്ടറി സ്ഥാപിക്കുന്നതെന്നാണ് ഡിജിപി പറഞ്ഞത്. "നിലവിൽ ഡ്രോൺ വലിയൊരു ഭീഷണിയാണ്. ഇത് നഗരങ്ങളിലും മറ്റും വലിയ ഭീഷണി ഉയർത്തുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യം ഞങ്ങൾ ശ്രദ്ധിക്കുകയും ഡ്രോൺ റിസർച്ച് ലാബും ഡ്രോൺ ഫോറൻസിക് ലാബും ആരംഭിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നു എന്നാണ് ഡിജിപി അനിൽ കാന്ത് പറഞ്ഞത്.

ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനും കേരള പോലീസ് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബർഡോം വിഭാഗത്തിലെ തങ്ങളുടെ പ്രവർത്തകരുമായും ഈ മേഖലയിലെ മറ്റ് വിദഗ്ധരുമായും ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനുള്ളത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും പദ്ധതി തയ്യാറാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കേരള ഡിജിപി നടത്തിയ ഓൺലൈൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കേരള പോലീസ് വകുപ്പിന്റെ സാങ്കേതിക ഗവേഷണ വികസന കേന്ദ്രമാണ് സൈബർഡോം.

ഏറ്റവും പുതിയ സാങ്കേതികവിദ്യ പോലീസിന്റെ നവീകരണത്തിനായി ഉപയോഗിക്കുമെന്നും അനിൽ കാന്ത് വ്യക്തമാക്കി. തന്റെ മുൻഗണനകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ പോലീസിന്റെ സമഗ്രമായ നവീകരണം സാങ്കേതികവിദ്യയോട് ചേർന്ന് തന്നെ നടത്തുക എന്ന ലക്ഷ്യമാണ് ഡിജിപിക്ക് ഉള്ളതെന്ന് വ്യക്തമാണ്. ഇതിലൂടെ സൈബർ പോലീസ് സംവിധാനം കൂടുതൽ ശക്തമാകുമെന്നും സൈബർ ക്രൈമുകൾ കുറയുമെന്നും പ്രതീക്ഷിക്കാം.

അടുത്തിടെ സ്ത്രീധനം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ധാരാളം റിപ്പോർട്ട് ചെയ്തിരുന്നതായും അത്തരം സംഭവങ്ങൾ തടയുന്നതിന് മുൻഗണന നൽകുമെന്നും അനിൽ കാന്ത് വ്യക്തമാക്കി. അത്തരം കേസുകളുടെ അന്വേഷണവും കുറ്റവാളികളെ കണ്ടെത്തലും പ്രധാന്യത്തോടെ ചെയ്യും. പിങ്ക് പട്രോളിംഗ്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇതിനകം നിലവിലുള്ള വനിതാ പോലീസിംഗ് സംവിധാനം പിങ്ക് സെൽ എന്നിവ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








