പബ്ലിക്ക് വൈഫൈകൾ അങ്ങേയറ്റം അപകടകരം; ജാഗ്രത നിർദേശം പങ്കുവെച്ച് കേരളാ പോലീസ്
പബ്ലിക്ക് വൈഫൈ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് അറിയിപ്പ് എത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ ഉപയോക്താക്കൾ പരമാവധി ശ്രദ്ധ പുലർത്തണം എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പോലീസ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലും രാജ്യത്താകെമാനവും വിവധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരത്തിൽ ഒരു പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. പൊതു ഹോട്സ്പോട്ടുകൾ പലർക്കും ഉപകാരപ്രദമായി തോന്നുമെങ്കിലും പണമിടപാടുകൾ നടത്താൻ ഇത്തരം സംവിധാനങ്ങൾ സുരക്ഷിതമല്ല എന്നാണ് ഈ പോസ്റ്റിൽ പോലീസ് അറിയിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ഇത്തരം വൈഫൈയുടെ പിന്തുണയിൽ യുപിഐ പെയ്മെന്റ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ കാര്യങ്ങൾ ചെയ്യരുതെന്നും ഇവർ പറയുന്നു.

ഇത്തരത്തിൽ പബ്ലിക്ക് വൈഫൈ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ യുപിഐ പിൻ, യുസർ നെയിം പോലുള്ള സ്വകാര്യ വിവരങ്ങൾ ചോരാൻ സാധ്യത വളരെ കൂടുതലാണെന്നും അറിയിപ്പിൽ പോലീസ് പറയുന്നുണ്ട്. ഇതിന് പുറമെ നിങ്ങളുടെ ഫോണിലുള്ള സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് രേഖകളും ഇത്തരത്തിൽ ചോർന്നെക്കാമെന്നും ഇവർ പറയുന്നു. നിലവിൽ രാജ്യത്ത് പല സ്ഥലത്തും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഇതിന് മുമ്പ് പലവട്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാത്രമല്ല ഇത്തരത്തിൽ ലഭിക്കുന്ന വൈഫൈ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും മുന്നറിയിൽ പറയുന്നു. അതേ സമയം എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വഴി നിങ്ങൾക്ക് പണം നഷ്ടപ്പെട്ടാൽ എന്തുചെയ്യണം എന്ന വിവരവും പോലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയായാൽ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്നാണ് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

MOST READ: ചാറ്റിലെ രഹസ്യങ്ങൾക്ക് ഇരട്ടപ്പൂട്ടുമായി വാട്സ്ആപ്പിൽ സീക്രട്ട് കോഡ് ഫീച്ചർ എത്തി
ഈ നമ്പറിന് പുറമെ www.cybercrime.gov.in സർക്കാർ എന്ന വെബ്സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് തങ്ങളുടെ പരാതികൾ അറിയിക്കാവുന്നതാണ്. ഇത്തരത്തിൽ പരാതികൾ അറിയിക്കുമ്പോൾ ഉപയോക്താക്കൾ മറ്റൊരു കാര്യം ശ്രദ്ധിക്കണം. തട്ടിപ്പിന് ഇരയായി നിങ്ങൾക്ക് പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ വിവരം മുകളിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ അറിയിക്കണം എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഈ വിവരം അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചുകിട്ടാൻ സാധ്യത കൂടുതലാണ്.
വിവരം അറിയിക്കാൻ നിങ്ങൾ വൈകുന്തോറും നിങ്ങൾക്ക് പണം തിരികെ ലഭിക്കാനുള്ള സാധ്യത കുറയുകയാണ്. നിരന്തരമായി ഇത്തരം അറിയിപ്പുകൾ കേരളാ പോലീസ് സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഓൺലൈൻ തട്ടിപ്പുകൾ കേരളത്തിൽ വർധിച്ചു വരുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ തിരുവനന്തപരുത്ത് നടന്ന വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ ആറോളം ആളുകൾക്ക് 85 ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന് വാർത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇമെയിൽ, എസ്എംഎസ്, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവയിൽ എത്തുന്ന അജ്ഞാത സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണം എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യതുതെന്നും ഇവർ പറയുന്നു. ഇത്തലം ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്കാണ് ഇവ നിങ്ങളെ കുട്ടിക്കൊണ്ട് പോകുക. മാൽവെയറുകൾ നിങ്ങളുടെ ഉപകരണത്തിൽ പ്രവേശിച്ചാൽ പിന്നെ സൈബർ ക്രിമിനലുകൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കും.
ഇതുപോലെയാണ് ഭൂരിഭാഗം ഓൺലൈൻ തട്ടിപ്പുകളും നടക്കുന്നത്. ഇതിന് പുറമെ ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബില്ല് തട്ടിപ്പ്, ഡേറ്റിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പ്, ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ചുള്ള തട്ടിപ്പ് എല്ലാം തന്നെ രാജ്യത്ത് ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിവതും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഉപയോക്താക്കൾ ബോധവാന്മാരാകുക എന്നതാണ് ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള ഏറ്റവും മികച്ച മാർഗം.


Click it and Unblock the Notifications








