ഹൈസ്പീഡ് ഇൻറർനെറ്റുമായി കേരളത്തിൻറെ സ്വന്തം കെ ഫോൺ പദ്ധതി
കേരളത്തിൽ ഉടനീളം ഹൈസ്പീഡ് ഇൻറർനെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് കേരള ഫൈബർ ഓപ്റ്റിക്ക് നെറ്റ്വർക്ക് അഥവാ കെ ഫോൺ. കെ ഫോൺ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തന്നെ നടന്നുവരികയാണ്. കിഫ്ബിയും കെഎസ്ഐടിഎല്ലും ചേർന്നാണ് പദ്ധതിക്കുള്ള പണം നൽകുന്നത്. പദ്ധതിയുടെ ആകെ ചിലവ് 1028.2 കോടി രൂപയാണ്. ഇതിൽ കിഫ്ബി ആദ്യഘട്ടത്തിൽ തന്നെ 823 കോടി രൂപ അനുവദിച്ചിരുന്നു.

കേബിളുകൾ ദക്ഷിണകൊറിയയിൽ നിന്ന്
ദക്ഷിണകൊറിയയിൽ നിന്ന് കെഫോൺ പദ്ധതിക്ക് ആവശ്യമായ കേബിളുകൾ അടക്കമുള്ള ഉപകരണങ്ങൾ എത്തിക്കാനാണ് തീരുമാനം. ഇതിൻറെ ആദ്യഘട്ട പ്രവർത്തനങ്ങൾ ദക്ഷിണകൊറിയയിൽ നടന്നുവരികയാണ്. അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘം പരിശോധിക്കും. ആ സംഘത്തിൻറെ പരിശോധനയ്ക്ക് ശേഷം അനുമതി ലഭിച്ചാൽ മാത്രമേ ഉപകരണങ്ങൾ പദ്ധതിക്കായി ഉപയോഗിക്കുകയുള്ളു.

കേബിൾ സ്ഥാപിക്കുക ഹൈടെൻഷൻ ലൈനുകളിൽ
കെഎസ്ഇബിയുമായി സഹകരിച്ചാണ് കേബിൾ സ്ഥാപിക്കുന്നത്. ഹൈടെൻഷൻ ലൈനുകൾക്കൊപ്പം കേബിൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഹൈടെൻഷൻ കേബിൾ ലൈനുകൾക്കൊപ്പം സ്ഥാപിക്കുകയും അവിടെ നിന്നും പ്രാദേശികമായി കെഎസ്ഇബിയുടെ ലൈൻ പോസ്റ്റുകളിലൂടെ ഉപയോക്താക്കളിലെത്തിക്കാനുമാണ് പദ്ധതി. ഇതിനായി ലോക്കൽ ഏജൻസികളെ ചുമതലപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ആലപ്പുഴയിലോ കൊച്ചിയിലോ കൺട്രോൺ റൂം സ്ഥാപിക്കും.

ഇൻറർനെറ്റ് സൌജന്യം
ബിപിഎൽ കുടുംബങ്ങൾക്കും എല്ലാ സർക്കാർ ഓഫീസുകളിലും സ്ക്കൂളുകളിലും സൌജന്യമായി ഇൻറർനെറ്റ് സേവനം എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ബിപിഎൽ അല്ലാത്ത ആളുകൾക്ക് എത്രരൂപ നിരക്കിലാണ് സേവനം ലഭ്യമാവുക എന്ന കാര്യത്തിൽ തീരുനമാനം ആയിട്ടില്ല. 12 ലക്ഷം ബിപിഎൽ കുടുംബങ്ങളിലേക്ക് സൌജന്യ ഇൻറർനെറ്റ് ലഭ്യമാക്കാനാകുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

2000 ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കും
പൊതുഇടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന 2000 ഹോട്ട്സ്പോട്ടുകളാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. കളക്ടർമാർ ഓരോ ജില്ലയിലെയും ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. ബിഎസ്എൻഎല്ലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനുള്ള ടെൻഡറുകൾ എടുത്തിരിക്കുന്നത്. ലൈബ്രറികൾ, പാർക്കുകൾ, ബസ്റ്റാൻഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തം വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുക.

കെഎസ്ഇബിക്ക് 50 ശതമാനം ഓഹരി
കെഫോൺ പദ്ധതിയിൽ കെഎസ്ഇബിക്കും കെഎസ്ഐടിഎല്ലിനും 50 ശതമാനം വീതം ഓഹരിയാണ് ഉണ്ടാവുക. കേരളത്തിൻറെ സാങ്കേതിക പുരോഗതിയിൽ വിപ്ലകരമായ പദ്ധതിയാണ് കെ ഫോൺ. എല്ലാവർക്കും ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന, സ്വകാര്യകമ്പനികളെക്കാൾ മികച്ച സേവനം നൽകുന്ന പൊതുമേഖലാ സംരംഭമായി കെ ഫോൺ മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








