കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിന് 30 ലക്ഷം സബ്സ്ക്രൈബർമാർ, വരുമാനം ഒരു കോടിയിൽ അധികം
കൊവിഡ് കാരണം ഓൺലൈനായി ക്ലാസുകൾ നടക്കുന്ന കേരളത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തത് 30 ലക്ഷത്തിൽ അധികം ആളുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലാണ് മൂന്ന് മില്ല്യൺ സബ്സ്ക്രൈബർമാർ എന്ന നേട്ടം കൈവരിച്ചത്. ഇത് യൂട്യൂബ് ചാനലുകളെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. കൊവിഡ്-19 വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ കേരളത്തിലെ സ്ക്കൂൾ വിദ്യാഭ്യാസം ഓൺലൈനായി നടക്കുകയാണ്.

ഓൺലൈനായി ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കൈറ്റ് വിക്ടേഴ്സ് ചാനലിനെ തന്നെയാണ്. നിലവിൽ കേരളത്തിലെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിനായി ഈ യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് സബ്ക്രൈബർമാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വൻ വർധനവ്. വിദ്യാഭ്യാസ വകുപ്പ് 'ഫസ്റ്റ് ബെൽ' എന്ന പേരിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിന് 49,000 വരിക്കാർ മാത്രമാണ് ഉണ്ടായിരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളാണ് കൈറ്റ് വിക്ടേഴിസിന്റെ യൂട്യൂബ് ചാനലിലൂള്ള ഫസ്റ്റ് ബെൽ പ്രോഗ്രാമിൽ ഉള്ളത്. ചാനലിലെ ക്ലാസുകളും വിഷയങ്ങളും വേഗത്തിൽ കണ്ടെത്തുന്നതിന് www.firstbell.kite.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഒരു പ്രത്യേക സൗകര്യവും വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. വെബ്സൈറ്റും യൂട്യൂബ് ചാനലും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെബ്സൈറ്റിൽ പോയി ആവശ്യമുള്ള ക്ലാസുകളും പാഠങ്ങളും തിരഞ്ഞെടുക്കാനും ഇതിൽ നിന്ന് യൂട്യൂബ് വീഡിയോയിലേക്ക് പോയി അത് കാണാനും സാധിക്കും.

ചാനലിന്റെ വരുമാനം ആർക്ക്
കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ ഇതുവരെ പരസ്യങ്ങളിലൂടെ 126 ലക്ഷം രൂപയാണ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു കോടി 12 ലക്ഷം രൂപയും ഈ വർഷം 14 ലക്ഷം രൂപയുമാണ് ഈ തുകയിൽ ഉള്ളത്. കൈറ്റ് വിക്ടറിന്റെ ക്ലാസുകളുടെ ഗുണനിലവാരം ഉയർത്താനായിട്ടാണ് ഈ തുക ഉപയോഗിക്കുന്നത്. 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് സംഭാവനയും ചെയ്തിട്ടുണ്ട്. അനാവശ്യ പരസ്യങ്ങൾ ഒഴിവാക്കാനും യൂട്യൂബിൽ പരസ്യങ്ങൾ സ്വന്തമായി നൽകാനും കൈറ്റ് വിക്ടറിന്റെ വീഡിയോകളിൽ മാറ്റങ്ങൾ വരുത്തുന്നതും മറ്റും തടയാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ കൈറ്റ് വിക്ടേഴ്സ് തങ്ങളുടെ ചാനലിൽ യൂട്യൂബ് നൽകുന്ന പരസ്യങ്ങൾ ക്രമേണ കുറച്ച് വരികയാണ്. ഈ വർഷത്തെ ഓൺലൈൻ ക്ലാസുകൾ മോണിട്ടൈസ് ചെയ്തിട്ടില്ല. എന്നാൽ യൂട്യൂബിൽ സ്വന്തമായി പരസ്യങ്ങൾ കാണിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വീഡിയോ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചതായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സിഇഒ കെ അൻവർ സദാത് പറഞ്ഞു.

കൈറ്റ് യൂട്യൂബ് ചാനലിന്റെ ഈ നേട്ടം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. ഓൺലൈൻ ക്ലാസുകൾക്കായി ടെക്നോളജിയുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ അധികൃതർ ശ്രമിക്കുന്നത് എന്നത് ഭാവിയിലേക്കും ഓൺലൈൻ ക്ലാസുകളുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








