സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപ
ഓൺലൈൻ പണമിടുപാടുകൾക്കിടയിലെ തട്ടിപ്പുകൾ തുടർക്കഥയാവുകയാണ്. സൊമാറ്റോയിൽ നിന്ന് ഒരു പിസ്സ ഓർഡർ ചെയ്ത ബെഗളൂരുവിലെ ടെക്കിക്ക് നഷ്ടമായത് 95,000 രൂപയാണ്. ഡിസംബർ നാണ് സംഭവം നടക്കുന്നത്. ബെഗളൂരു കോറമംഗലയിലെ എൻവി ഷെയ്ക്ക് സൊമാറ്റോ അപ്ലിക്കേഷനിൽ കയറി ഒരു പിസ ഓർഡർ ചെയ്തു. ഓർഡർ ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പിസ്സ എത്താത്തതിനാൽ അദ്ദേഹം സൊമാറ്റോയുടെ കസ്റ്റമർ കെയർ നമ്പറിലേക്ക് കോൾ ചെയ്തു.

കസ്റ്റമർ കെയർ നമ്പരായി ലഭിച്ച നമ്പരിലേക്ക് വിളിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ഓർഡർ റസ്റ്റോറന്‍റുകൾ സ്വീകരിക്കുന്നില്ലെന്നും പണം റീഫണ്ട് ചെയ്ത് ലഭിക്കുമെന്നും അറിയിച്ചു. ഇത് കൂടാതെ ഒരു മെസേജ് ലഭിക്കുമെന്നും അതിലെ ലിങ്കിൽ കയറിയാൽ റീഫണ്ട് പ്രോസസ് ചെയ്യുമെന്നും അറിയിച്ചു. ഇതാണ് തട്ടിപ്പിലേക്ക് വഴിതുറന്നത്. മഡിവാള പൊലീസിന്‍റെ അഭിപ്രായത്തിൽ എൻവി ഷെയ്ക്ക് ഫിഷിങ് എന്ന ഓൺലൈൻ തട്ടിപ്പിന് ഇരയായിരിക്കുകയാണ്.

മെസേജിൽ നിന്നും ലഭിച്ച ലിങ്കിൽ റീഫണ്ടിനായി കയറിയതോടെ തട്ടിപ്പുകാർ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആക്‌സസ്സുചെയ്തു, നിമിഷങ്ങൾക്കകം അക്കൗണ്ടിൽ ഉണ്ടായിരുന്ന 95,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. തന്‍റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു എന്ന് വ്യക്തമായതോടെ ഷെയ്ക്ക് മഡിവാള പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ ക്യാൻസർ ചികിത്സയ്ക്കായി സ്വരൂപിച്ച് വച്ച പണമാണ് നഷ്ടമായത് എന്ന് ഷെയ്ക്ക് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം തങ്ങളുടെ കസ്റ്റമർ കെയറിലേക്ക് കോളിങ് സേവനം ഇല്ലെന്ന് സൊമാറ്റോയുടെ വക്താവ് അറിയിച്ചു. ഈ ഭക്ഷ്യ വിതരണ കമ്പനി ചാറ്റിലൂടെയും ഇമെയിലിലൂടെയുമാണ് ആശയവിനിമയം നടത്താറുള്ളത്. "ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും പേഴ്സണൽ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നും സൊമാറ്റോ വക്താവ് അറിയിച്ചു.

ഇത്തരമൊരു സംഭവം (ഓൺലൈൻ തട്ടിപ്പ്) റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. ഈ വർഷം സെപ്റ്റംബറിൽ ബെംഗളൂരു സ്വദേശിയായ ഒരു സ്ത്രീ 95,000 രൂപയുടെ നഷ്ടത്തിന് ‘സ്വിഗ്ഗി ഗോ'ക്കെതിരെ പരാതി നൽകിയിരുന്നു. ബെംഗളൂരു സെൻട്രൽ ഇന്ദിരാനഗർ നിവാസിയായ അപർണ താക്കൂർ സൂരി (47)യാണ് തന്‍റെ ബാങ്ക് വിശദാംശങ്ങളും യുപിഐ പിന്നും അപ്‌ലോഡ് ചെയ്തതിന് ശേഷം 95,000 രൂപ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി നൽകിയത്.

ഓൺലൈൻ ഇടപാടുകൾ വർദ്ധിക്കും തോറും അതിലെ സുരക്ഷാ പ്രശ്നങ്ങളും തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം സുരക്ഷാ പിഴവുകൾക്ക് കാരണമാവുന്നത് ഉപയോക്തക്കളുടെ അശ്രദ്ധ തന്നെയാണ്. നമ്മുടെ സ്വകാര്യ ഡാറ്റകൾ മറ്റുള്ളവരുമായി പങ്കിടുന്നത് വലിയ അബദ്ധമാണ്. ഇത് കൂടാതെ ഉപയോഗിക്കുന്ന ആപ്പുകളും സേവനങ്ങളും എത്തരത്തിൽ പ്രവർത്തിക്കുന്നവയാണ് എന്ന കാര്യത്തിൽ വ്യക്തമായ ധാരണയും ഉപയോക്താവന് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

അനാവശ്യമായി പല ലിങ്കുകളിലും കയറുന്ന സ്വഭാവം പൊതുവേ മിക്കവരിലും കണ്ടുവരാറുണ്ട്. ഇത്തരം ലിങ്കുകൾ വലിയ തട്ടിപ്പിന് കാരണമായേക്കാം. കൂടാതെ ഓഫറുകൾ ലഭിച്ചുവെന്നോ സമ്മാനങ്ങൾ ലഭിച്ചുവെന്നോ പറഞ്ഞുള്ള കോളുകളും മെസേജുകളും വൻ തട്ടിപ്പുകൾക്ക് വഴിയൊരുക്കും. ബാങ്കിങ് വിവരങ്ങളും പേഴ്സണൽ വിവരങ്ങളും ആവശ്യമുള്ള സ്ഥലത്ത് മാത്രം ഉപയോഗിക്കുക. സൈബർ സെക്യൂരിറ്റിയെ സംബന്ധിച്ച നല്ല ധാരണയിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കൂ.


Click it and Unblock the Notifications








