ജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലിക്കോം കമ്പനികളുടെ ഓരോ മാസത്തെയും വരിക്കാരുടെ എണ്ണത്തെ സംബന്ധിക്കുന്ന ഡാറ്റ പുറത്ത് വിടാറുണ്ട്. കഴിഞ്ഞ ദിവസം ട്രായ് പുറത്ത് വിട്ട സെപ്തംബർ മാസത്തെ വരിക്കാരുടെ എണ്ണം വ്യക്തമാക്കുന്ന ഡാറ്റയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 1.9 കോടി വരിക്കാരെയാണ് ജിയോയ്ക്ക് നഷ്ടമായിരിക്കുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെല്ലിന് സെപ്റ്റംബറിൽ നേട്ടമാണ് ഉണ്ടായത്. 2.74 ലക്ഷം മൊബൈൽ വരിക്കാരെയാണ് എയർടെൽ ചേർത്തിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ വോഡാഫോൺ ഐഡിയയ്ക്ക് 10.77 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എയർടെൽ വയർലെസ് വരിക്കാരിൽ 0.08 ശതമാനം വിപണി വിഹിതം അധികം നേടിയപ്പോൾ റിലയൻസ് ജിയോയുടെ ഉപയോക്തൃ അടിത്തറ സെപ്റ്റംബറിൽ 4.29 ശതമാനം കുറഞ്ഞു.

സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം സ്വകാര്യ ടെലിക്കോം സേവന ദാതാക്കൾ എല്ലാവരും ചേർന്നുള്ള വിപണി വിഹിതം 89.99 ശതമാനമാണ്. രണ്ട് പൊതുമേഖലാ ആക്‌സസ് സേവന ദാതാക്കളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ വിപണി വിഹിതം 10.01 ശതമാനമാണ്. ജിയോയ്ക്ക് 36 ശതമാനത്തിലധികം വിപണി വിഹിതമാണ് ഉള്ളത്. അതേസമയം എയർടെല്ലിന് 30 ശതമാനത്തിലധികം വിപണി വിഹിതമാണ് ഉള്ളത്. വോഡഫോൺ ഐഡിയയുടെ വിപണി വിഹിതം 23.15 ശതമാനമാണ്. ഇന്ത്യയിലെ വയർലെസ് ടെലി ഡെൻസിറ്റി 2021 ഓഗസ്റ്റ് അവസാനത്തിൽ 86.78 ശതമാനമായിരുന്നതിൽ നിന്നും സെപ്റ്റംബർ അവസാനത്തോടെ 85.20 ശതമാനമായി കുറഞ്ഞു.

സെപ്റ്റംബർ അവസാനത്തോടെ നഗരപ്രദേശങ്ങളിലെ വയർലെസ് സബ്‌സ്‌ക്രിപ്‌ഷനുകൾ 63.78 കോടിയായി കുറഞ്ഞു. അതേ കാലയളവിൽ ഗ്രാമപ്രദേശങ്ങളിൽ അത് 52.81 കോടിയായി കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറിലെ കണക്കനുസരിച്ച് വയർലസ് ബ്രോഡ്ബാന്റിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് 424.84 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. ഭാരതി എയർടെല്ലിന് 203.45 ദശലക്ഷം ഉപയോക്തക്കളും വോഡഫോൺ ഐഡിയയ്ക്ക് 122.36 ദശലക്ഷം ഉപയോക്താക്കളുമാണ് ഉള്ളത്. ബിഎസ്എൻഎൽ 19.10 ദശലക്ഷം ഉപയോക്താക്കളുമായി പിന്നിലാണ്. ഇൻഫിനെറ്റിന് 0.30 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത് എന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.

വയർലൈൻ ബ്രോഡ്ബാന്റ് വിപണിയിൽ ഒന്നാമൻ ബിഎസ്എൻഎൽ തന്നെയാണ്. സ്വകാര്യ കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും 33.85 ശതമാനം വിപണി വിഹിതമാണ് ബിഎസ്എൻഎല്ലിനുള്ളത്. രണ്ടാം സ്ഥനത്തുള്ള എയർടെല്ലിന് 22.91 ശതമാനം വയർലൈൻ ബ്രോഡ്ബാന്റ് വിപണി വിഹിതവും മൂന്നാമതുള്ള ജിയോക്ക് 20.08 ശതമാനം വിഹിതവുമാണ് ഉള്ളത്. സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വയർലൈൻ വരിക്കാരെ ചേർത്തത് ജിയോയാണ്. 2 ലക്ഷത്തിലധികം വരിക്കാരെയാണ് ജിയോ ചേർത്തത്. 1.2 ലക്ഷത്തിലധികം വരിക്കാരെ എയർടെൽ ചേർത്തു. 3100 വരിക്കാരെയാണ് വോഡഫോൺ ഐഡിയ ചേർത്തത്.

വയർലൈൻ വിഭാഗത്തിലെ വരിക്കാരുടെ എണ്ണം നോക്കിയാൽ 5.05 ദശലക്ഷം വരിക്കാരുമായി ബിഎസ്എൻഎൽ ഒന്നാമതുണ്ട്. 3.94 ദശലക്ഷം വരിക്കാരാണ് റിലയൻസ് ജിയോയ്ക്ക് ഉള്ളത്. എയർടെല്ലിന് 3.85 ദശലക്ഷം വരിക്കാരുണ്ട്. 1.96 ദശലക്ഷം വരിക്കാരാണ് ആട്രിയാ കൺവേർജൻസ് ടെക്‌നോളജീസ് (എസിടി) & ഡാറ്റാ കോം എന്ന സേവനദാതാവിന് ഉള്ളത്. 1.08 ദശലക്ഷം വരിക്കാരാണ് ഹാത്ത്വേയ്ക്ക് ഉള്ളത്. പാൻഡെമിക്കിന് ശേഷം വയേഡ് ബ്രോഡ്ബാന്റ് വിപണിയിൽ ഉണർവ് ഉണ്ടായിട്ടുണ്ട്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങയ കാരണം ആളുകൾ കൂടുതലായി കണക്ഷനുകൾ എടുക്കുന്നുണ്ട്.

പുതിയ ട്രായ് ഡാറ്റ പുറത്ത് വന്നിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ എയർടെല്ലും വോഡാഫോൺ ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയം. എയർടെൽ കൂടുതൽ വരിക്കാരെ നേടിയതിന് പിന്നാലെയാണ് താരിഫ് ഉയർത്തിയത്. ജിയോയാവട്ടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചിട്ടും ഇല്ല. അതുകൊണ്ട് തന്നെ വരും മാസങ്ങളിൽ ഈ കണക്കുകൾ മാറി മറിയാൻ സാധ്യതയുണ്ട്. ജിയോ താരിഫ് നിരക്കുകൾ വർധിപ്പിക്കാതെ തുടർന്നാൽ എയർടെൽ, വിഐ എന്നിവയ്ക്ക് ഉപയോക്താക്കളെ നഷ്ടമാവുകയും ജിയോയ്ക്ക് അത് നേട്ടമുണ്ടാക്കുകയും ചെയ്യും.


Click it and Unblock the Notifications