സക്കർബർഗിന് ഏതാനും മണിക്കൂറിൽ ഉണ്ടായ നഷ്ടം 44,790 കോടി രൂപയോളം
മാർക്ക് സക്കർബർഗിന് കഴിഞ്ഞ ദിവസത്തെ ഏതാനും മണിക്കൂറുകൾ ഉണ്ടാക്കിയ നഷ്ടം വലുതാണ്. 6 ബില്യൺ ഡോളറിന്റെ ഇടിവാണ് സക്കർബർഗിന്റെ സ്വകാര്യ സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് ഏതാണ്ട് 4,790 കോടി രൂപയോളം വരും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ സക്കർബർഗിന്റെ സ്ഥാനം താഴേക്ക് പോയി. ഒരു സ്ഥാനമാണ് സക്കർബർഗ് പിന്തള്ളപ്പെട്ടത്. ഫേസ്ബുക്ക് ഇൻകോർപ്പറേറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽ കഴിഞ്ഞ ദിവസം തകരാറുകൾ ഉണ്ടായതിന് പിന്നാലെയാണ് സക്കർബർഗിന് ഇത്തരമൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത് എന്നാണ് ശ്രദ്ധേയം.

ഇന്നലെ ഫേസ്ബുക്കിന്റെ ഓഹരി 4.9% ഇടിഞ്ഞിരുന്നു. സെപ്റ്റംബർ പകുതി മുതൽ ഏകദേശം 15 ശതമാനത്തിന്റെ കുറവാണ് ഫേസ്ബുക്ക് ഓഹരികളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിവ് സക്കർബർഗിന്റെ സമ്പത്തിന്റെ മൂല്യം 121.6 ബില്യൺ ഡോളറിലേക്ക് കുറച്ചു. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ സക്കർബർഗ് ഒരു സ്ഥാനം പിന്നിലോട്ട് പോയി. ഇത്തരമൊരു ഇടിവ് ഉണ്ടാകാൻ കാരണം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലായത് മാത്രമല്ല എന്നാണ് റിപ്പോർട്ടുകൾ.

രാഷ്ട്രീയ ധ്രുവീകരണം അടക്കം ഫേസ്ബുക്ക് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സങ്കീർണമാണെന്നും ഇത്തരം കാരണങ്ങൾ കൂടി തിരിച്ചടിക്ക് പിന്നിലുണ്ട് എന്നുമാണ് സൂചനകൾ. അമേരിക്കയിലെ രാഷ്ട്രീയ ധ്രുവീകരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതിസന്ധിയിൽ ആണ്. സെപ്റ്റംബർ 13ന് വാൾ സ്ട്രീറ്റ് ജേണൽ ഇന്റേണൽ രേഖകളുടെ കാഷെ അടിസ്ഥാനമാക്കി ഒരു സീരിസ് സ്റ്റോറികൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു. കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും തെറ്റായ വിവരങ്ങളെക്കുറിച്ചും ഇൻസ്റ്റാഗ്രാമിന്റെ ദോഷങ്ങൾ പോലുള്ള കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്.

പ്ലാറ്റ്ഫോമുകളിലെ തകരാർ
ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കളെയും കഴിഞ്ഞ ദിവസം ഉണ്ടായ തകരാറുകൾ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇത്തരം പ്രശ്നം ഉണ്ടായി. വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റ് പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഉപയോക്താക്കൾക്ക് മെസേജുകൾ അയയ്ക്കുന്നതിനോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ലോഡ് ചെയ്യുന്നതിനോ സാധിക്കുമായിരുന്നില്ല. ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചതായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം വ്യക്താക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് 20,000 ത്തിലധികം റിപ്പോർട്ടുകൾ ഉണ്ടായതായി ഡൗൺഡെക്ടർ വ്യക്തമാക്കുന്നു. അതേസമയം 14,000 ത്തിലധികം ഉപയോക്താക്കൾ വാട്സ്ആപ്പ് ലഭ്യമല്ലെന്ന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ മേഖലയിൽ മൂവായിരത്തിലധികം ആളുകൾ മെസഞ്ചർ പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള 10.6 ദശലക്ഷം ആളുകളാണ് ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും ഡൗൺഡെക്ടർ അറിയിച്ചു. ഈ പ്രശ്നങ്ങളെല്ലാം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്.

ഡൗൺഡെക്ടറിലേക്ക് റിപ്പോർട്ടുചെയ്യുന്നതിന് പുറമേ, ആളുകൾ ഇന്നലെ പ്രവർത്തിച്ചിരുന്ന ഒരേയൊരു സോഷ്യൽ മീഡിയ ചാനലായ ട്വിറ്റർ വഴിയും പ്രതികരിച്ചിട്ടുണ്ട്. #InternetDown, #ServerDown, #InstagramDown #WhatsAppNotWorking എന്നിങ്ങനെയുള്ള ട്രെൻഡിങ് ഹാഷ്‌ടാഗുകളുമായിട്ടാണ് ആളുകൾ രംഗത്തെത്തിയത്. ചിലർ ട്വിറ്ററിൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ട ട്രോളുകളും മൈമുകളും ഷെയർ ചെയ്തിട്ടുമുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് മൊത്തം ഏകദേശം ആറ് മണിക്കൂറോളം ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമും ഇന്ത്യൻ സമയം 9:30ന് ഡൌൺ ആവുകയും ഏകദേശം 6 മണിക്കൂറിന് ശേഷം, ഇന്ത്യൻ സമയം 3:30ന് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉടമയായ മാർക്ക് സക്കർബർഗ് ഈ സേവനങ്ങൾ ഓൺലൈനിൽ തിരിച്ചു വന്നതായി സ്ഥിരീകരിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവ ഇപ്പോൾ ഓൺലൈനിൽ തിരിച്ചെത്തിയിരിക്കുന്നു എന്നും നേരിട്ട തടസ്സത്തിന് ക്ഷമിക്കണമെന്നും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താൻ നിങ്ങൾ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് അറിയാമെന്നും സക്കർബർഗ് ഒരു പോസ്റ്റിൽ കുറിച്ചു. പ്ലാറ്റ്ഫോമുകൾ ഡൌൺ ആയതും സമ്പത്തിൽ വന്ന ഇടിവും സക്കർബർഗിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








