വിവോയുടെ ചതി; ഇന്ത്യയിലെ നികുതി ഒഴിവാക്കാൻ വിറ്റുവരവിന്റെ പകുതിയും ചൈനയിലേക്ക്
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ എൻഫോഴ്മെന്റ് ഡയറക്ടേറ്റ് പരിശോധനകൾ നടത്തിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു. ഇന്ത്യയിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ വിവോ കണ്ടെത്തിയ തന്ത്രമാണ് ഇഡി അധികൃതർ കണ്ടെത്തിയിരിക്കുന്നത്. വിറ്റുവരവിന്റെ 50 ശതമാനത്തിൽ അധികം ചൈനയിലേക്ക് അയച്ചാണ് വിവോ ഇന്ത്യയിലെ നികുതിയിൽ നിന്നും രക്ഷപ്പെടുന്നത്.

ആഭ്യന്തരമായി സംയോജിപ്പിച്ച നിരവധി കമ്പനികളിൽ വൻ നഷ്ടം ഉണ്ടെന്ന് വരുത്തി തീർക്കാൻ വിവോ ഇന്ത്യ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനത്തോളം വിദേശത്തേക്ക് അയച്ചു. ഇതിൽ വലിയ പങ്കും ചൈനയിലേക്കാണ് അയച്ചത്. ഇതിലൂടെ വരുമാനം കുറവാണെന്ന് കാണിക്കാനും നികുതിയിൽ നിന്ന് രക്ഷപ്പെടാനും ആയിരുന്നു വിവോയുടെ ശ്രമം എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇഡി വിവോ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനങ്ങളിലെയും 48 ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ചൈനീസ് സ്വദേശികളുടെ ഉടമസ്ഥതയിൽ ഉള്ള ഗ്രാൻഡ് പ്രോസ്പെക്ട് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ജിപിഐസിപിഎൽ) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് വിവോയുടെയും അനുബന്ധ സ്ഥാപനങ്ങളിലെയും റൈഡുകളിലേക്ക് നയിച്ചത്.

ഇഡിയുടെ കണക്കനുസരിച്ച് രാജ്യത്തെ വിവോയുടെ മൊത്തം വിൽപ്പന വരുമാനമായ 1,25,185 കോടി രൂപയിൽ 62,476 കോടി രൂപയും ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. റൈഡും അനുബന്ധ പ്രവർത്തനങ്ങളും നിയമപരമായിട്ടാണ് നടത്തിയത് എന്നും എന്നാൽ ഓഫീസുകളിലെ ചൈനീസ് പൌരന്മാർ അടക്കമുള്ള ആളുകൾ റൈഡുമായി സഹകരിച്ചില്ലെന്നും ചില പ്രധാന രേഖകൾ അടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ഒളിപ്പിക്കാന ശ്രമം നടത്തിയതായും ഇഡി വ്യക്തമാക്കി.

വിവോ ഇന്ത്യയുടെ സ്ഥിരനിക്ഷേപമായ 66 കോടി രൂപയും രണ്ട് കിലോ സ്വർണക്കട്ടികളും 73 ലക്ഷം രൂപ പണവും അടക്കം ഏകദേശം 465 കോടി രൂപയോളം മൊത്തം ബാലൻസുള്ള വിവിധ സ്ഥാപനങ്ങളുടെ 119 ബാങ്ക് അക്കൗണ്ടുകൾ ഇതുവരെ ഇഡി സീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഇഡിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകാൻ വിവോ സഹകരിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് എന്ന നിലയിൽ നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്നുമാണ് വിവോ ഇന്ത്യ വക്താവ് നേരത്തെ വ്യക്തമാക്കിയത്.

വിവോ മൊബൈൽസ് ഇന്ത്യ ഹോങ്കോങ് ആസ്ഥാനമായുള്ള മൾട്ടി അക്കോർഡ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായി 2014 ഓഗസ്റ്റിലാണ് സംയോജിപ്പിച്ചത്. 2014 ഡിസംബറിൽ ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ ഗാർഗിന്റെ സഹായത്തോടെ ചൈനീസ് പൗരൻമാരായ ഷെങ്‌ഷെൻ ഔ, ബിൻ ലൂ, ഷാങ് ജി എന്നിവർ ചേർന്ന് GPICPL സംയോജിപ്പിച്ചു. ഹിമാചൽ പ്രദേശിലെ സോളനിലും ജമ്മുവിലുമുള്ള ഓഫീസുകൾക്കൊപ്പം ഷിംല രജിസ്ട്രാർ ഓഫ് കമ്പനീസിലും ഇത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിൻ ലൂ 2018 ഏപ്രിൽ 26ന് ഇന്ത്യ വിട്ടു. മിസ്റ്റർ ജിയും കഴിഞ്ഞ വർഷം വിദേശത്തേക്ക് പോയി. വിവോയുടെ മുൻ ഡയറക്ടർ കൂടിയായിരുന്നു 2018ൽ ഇന്ത്യയിൽ നിന്നും പോയ ബിൻ ലൂ എന്ന് ഇഡി വ്യക്തമാക്കി. 2014-15ൽ വിവോ ഇന്ത്യ സംയോജിപ്പിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തുടനീളം 18 കമ്പനികൾ അദ്ദേഹം സ്ഥാപിച്ചിരുന്നു. മറ്റൊരു ചൈനീസ് പൗരനായ സിക്സിൻ വെയ് നാല് കമ്പനികളെ വിവോ ഉൾപ്പെടുന്ന ശൃങ്കലയിൽ കൊണ്ടുവന്നു.

ഡൽഹി, ഗുരുഗ്രാം, മുംബൈ, പൂനെ, നാഗ്പൂർ, അഹമ്മദാബാദ്, ഔറംഗബാദ്, ഹൈദരാബാദ്, ലഖ്നൗ, ചെന്നൈ, ബെംഗളൂരു, കൊച്ചി, ജയ്പൂർ, കൊൽക്കത്ത, ഇൻഡോർ, ഗുവാഹത്തി, പട്ന, റായ്പൂർ, റാഞ്ചി, ഭുവനേശ്വർ എന്നിവിടങ്ങളിലായാണ് നകുതി വെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങൾ ഉള്ളതെന്നും. ഈ കമ്പനികൾ വഴിയാണ് വിവോ ഇന്ത്യയിൽ നിന്നും വൻ തുക കൈമാറ്റം ചെയ്തതെന്ന് കണ്ടെത്തിയതായും ഇഡി അറിയിച്ചു.

വിവോയുടെ നിർമാണ, വിതരണ യൂണിറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും ഗ്രാൻഡ് പ്രോസ്‌പെക്‌ട്, ജോയിൻമെയ് ഇലക്‌ട്രോണിക്‌സ് ( മുംബൈ ), യൂണിമേയ് ഇലക്‌ട്രോണിക് ( നാഗ്പൂർ ), മഹാരാഷ്ട്രയിലെ ജുൻവെയ് ഇലക്‌ട്രോണിക്സ്, അഹമ്മദാബാദിലെ റൂയി ചുവാങ് ടെക്‌നോളജീസ്, ചെന്നൈയിലെ ഫാങ്‌സ് ടെക്‌നോളജി തുടങ്ങിയ വിതരണക്കാരുടെ ഓഫീസുകളിലും ചൊവ്വാഴ്ച്ച റെയ്ഡ് നടന്നിരുന്നു.

ഡൽഹിയിലും ഹരിയാനയിലുമുള്ള ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) പരാതിയാണ് ഇഡിയുടെ അന്വേഷണത്തിലേക്ക് എത്തിയത്. ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പരാതിയിൽ 2021 ഡിസംബർ 5ന് ഡൽഹിയിലെ കൽക്കാജി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ആണ് ഈ റൈഡുകളിലേക്ക് നയിച്ചത്.

നേരത്തെയും ചൈനീസ് കമ്പനികൾക്ക് എതിരെ ഇന്ത്യ നടപടി എടുത്തിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽപ്പന നടത്തുന്ന ഷവോമി കസ്റ്റംസ് നിയമം ലംഘച്ചു എന്ന് കണ്ടെത്തി പിഴ ഈടാക്കിയിരുന്നു. 653 കോടി പിഴയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഷവോമിക്ക് എതിരെ ചുമത്തിയത്. ഇറക്കുമതി മൂല്യത്തിൽ ലൈസൻസ് ഫീസും റോയൽറ്റി ഫീസും ഉൾപ്പെടുത്താതെ ആണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് അന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയത്.


Click it and Unblock the Notifications








