മോദി സർക്കാർ മൂന്ന് വർഷത്തിനിടെ പൂട്ടിയത് ആയിരക്കണക്കിന് വെബ്സൈറ്റുകൾ
മോദി സർക്കാർ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പൂട്ടിയത് ആയിരക്കണക്കിന് വെബ്സൈറ്റുകൾ. കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച കണക്കിലാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സർക്കാർ പൂട്ടിയ വെബ്സൈറ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമാനി എസിന്‍റെ ചോദ്യത്തിന് വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രാസാദ് സഭയിൽ അവതരിപ്പിച്ച കണക്കിലാണ് പൂട്ടിയ വെബ്സൈറ്റുകളുടെ കണക്കുള്ളത്.

മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വെബ്സൈറ്റുകൾ പൂട്ടിയത് 2019ലാണ്. 442 ശതമാനം വർദ്ധനയാണ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ ഈ വർഷം പൂട്ടിയ വെബ്സൈറ്റുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2016ൽ 633 സൈറ്റുകളാണ് സർക്കാർ ബ്ലോക്ക് ചെയ്തത്. 2019ലെത്തുമ്പോൾ പൂട്ടിയ സൈറ്റുകളുടെ എണ്ണം 3,433 എണ്ണമായി വർദ്ധിച്ചു. ആക്ഷേപകരമായ കണ്ടന്‍റുകളുടെ പേരിലാണ് ഈ വെബ്സൈറ്റുകൾ പൂട്ടിയത് എന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2000ലെ ഐടി ആക്ട് പ്രകാരം രാജ്യത്തിന്‍റെ സുരക്ഷ, താല്പര്യങ്ങൾ, പരമാധികാരം എന്നിങ്ങനെയുള്ള വിഷയങ്ങളെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള കണ്ടന്‍റുകൾ കമ്പ്യൂട്ടർ റിസോഴ്സുകളിൽ സൃഷ്ടിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന വെബ്സൈറ്റുകൾ പൂട്ടാൻ സർക്കാരിന് അധികാരമുണ്ടെന്നും ഐടി ആക്റ്റിലെ 69 എ വകുപ്പിൽ ഇത് വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

സോഷ്യൽ മീഡിയ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്നും രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു. ഈ വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ലിങ്കേജ് വിഷയത്തിൽ സർക്കാരിന് ഇപ്പോൾ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ച് മാസങ്ങൾക്ക് മുമ്പ് വലിയ ചർച്ചാ വിഷയമാണ് സോഷ്യൽ മീഡിയ ആധാർ അക്കൗണ്ടുമായി ലിങ്ക് ചെയ്യണമോ എന്ന കാര്യം.

ആധാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുഐഡിഐഐയുടെ പക്കലുള്ള ബയോമെട്രിക്ക് ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയെയും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച ചോദ്യത്തിന് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ആധാർ എൻറോൾമെന്‍റ്, അപ്ഡേറ്റിങ് സമയങ്ങളിൽ കോർ ബയോമെട്രിക്ക് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു എന്നും അത് സർക്കാർ ആരുമായും പങ്കിടില്ലെന്നും ഒരിക്കലും ചോരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഐഡിഐഐയുടെ സുരക്ഷാ സംവിധാനം മൾട്ടിലെയർ സുരക്ഷയാണ്. ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എല്ലാ കാലത്തും കൃത്യമായി സുരക്ഷാ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും കൃത്യമായി നവീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് കൃത്യമായി സുരക്ഷാ ഓഡിറ്റുകൾ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബർ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് വെബ്സൈറ്റുകൾ നിരിക്ഷിക്കുകയും പൂട്ടുകയും ചെയ്യുന്നതിലൂടെ വ്യക്തമാക്കുന്നത്. ചൈൽഡ് പോൺ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ സൈബർ ലോകത്ത് വെല്ലുവിളി ഉയർത്തുമ്പോഴാണ് ഇത്തരം കണക്കുകൾ പുറത്ത് വരുന്നത്. സൈബർ സുരക്ഷയും വ്യക്തികളുടെ പ്രൈവസിയും ഒരുപോലെ കൊണ്ടുപോകേണ്ടത് സർക്കാരിന്‍റെ ദൗത്യമാണ്. രാജ്യ സുരക്ഷയ്ക്കും വ്യക്തികളുടെ പ്രൈവസിക്കും ഒരുപോലെ പ്രാധാന്യം നൽകിയാൽ മാത്രമേ ആരോഗ്യകരമായ സൈബർ ഇടം സാധ്യമാകു.


Click it and Unblock the Notifications








