വിവോയിൽ എൻഫോഴ്സ്മെന്റ് പരിശോധന; ചൈനീസ് കമ്പനികൾക്കെതിരെ നടപടി കടുപ്പിക്കുന്നു
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളുടെ വലിയ കുത്തകയാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. ഈ കമ്പനികൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ കുറച്ച് കാലമായി കേന്ദ്രസർക്കാർ വകുപ്പുകൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല കമ്പനികളിലും റൈഡുകളും നടന്നിരുന്നു. ഇപ്പോഴിതാ വിവോയിലും എൻഫോഴ്സ്മെന്റ് പരിശോധന നടന്നിരിക്കുകയാണ്.

മുൻനിര ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വിവോയ്ക്കും അതുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളിലുമാണ് ഇഡി റൈഡ് നടത്തിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 44 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കി. അയൽരാജ്യത്ത് നിന്നുള്ള കമ്പനികളുടെ ബിസിനസുകൾ കൂടുതൽ സുക്ഷ്മമായി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ റൈഡുകൾ നടത്തിയിരിക്കുന്നത്.

വിവോയിൽ നടത്തിയ റൈഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ടാക്സും വരുമാനവും സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നായിരിക്കും പരിശോധനയിൽ പ്രധാനമായും നോക്കിയിട്ടുണ്ടാവുക. ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ നിയമ നടപടികൾ സ്വീകരിക്കും. പിഴ ഉൾപ്പെടെയുള്ള ശിക്ഷകളാവും കമ്പനികൾക്ക് ലഭിക്കുന്നത്.

മെയ് മാസത്തിൽ ZTE കോർപ്പറേഷന്റെയും വിവോ മൊബൈൽ കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെയും പ്രാദേശിക യൂണിറ്റുകളിൽ പരിശോധനയും അന്വേഷണവും നടത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചായിരുന്നു ഈ അന്വേഷണം. കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുള്ള മറ്റൊരു ചൈനീസ് കമ്പനിയാണ് ഷവോമി കോർപ്പറേഷൻ. ഷവോമി നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

ഷവോമിക്കെതിരായ നടപടി
കസ്റ്റംസ് നിയമം ലംഘച്ചതിന് ഷവോമി കോർപ്പറേഷന്റെ ഇന്ത്യയിലെ ഘടകമായ ഷവോമി ഇന്ത്യക്ക് 653 കോടി പിഴയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ചുമത്തിയത്. ഷവോമി ഇന്ത്യ ഇറക്കുമതി മൂല്യത്തിൽ ലൈസൻസ് ഫീസും റോയൽറ്റി ഫീസും ഉൾപ്പെടുത്താതെ ആണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയത്. മൂന്ന് വർഷത്തോളം ഷവോമി നടത്തിയ തട്ടിപ്പുകളിലൂടെ വലിയ തുക നികുതിയിനത്തിൽ വെട്ടിച്ചിട്ടുണ്ടായിരുന്നു.

കരാറിലുള്ള ചൈനീസ്, അമേരിക്കൻ സ്ഥാപനങ്ങൾക്ക് ഷവോമി തങ്ങളുടെ റോയൽറ്റിയും ലൈസൻസ് ഫീസും നൽകുന്നതായും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച രേഖകൾ സർക്കാർ ഏജൻസിക്ക് ഷവോമിയുടെ ഓഫീസുകൾ പരിശോധിച്ചതിലൂടെ ലഭിച്ചിട്ടുണ്ട്. ഷവോമിയുമായി കരാറിലെത്തിയ മറ്റ് കമ്പനികൾ ഷവോമിക്ക് നൽകിയ റോയൽറ്റി തുക കമ്പനി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ മൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൻഫോഴ്സ്മെന്റ് അധികൃതർ കണ്ടെത്തി.

സ്മാർട്ട്ഫോണുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണിയിൽ നിന്നും ലാഭം കൊയ്യുന്ന ചൈനീസ് കമ്പനിയാണ് ഷഴോമി. ഇതുകൊണ്ട് തന്നെ കമ്പനി ഇടപാടുകളുമായി ബന്ധപ്പെട്ട കണക്കുകളിൽ റോയൽറ്റിയും ലൈസൻസ് ഫീസും ചേർക്കുന്നത് വലിയ തട്ടിപ്പ് തന്നെയായിരുന്നു. ഈ രീതിയിൽ തട്ടിപ്പ് കാണിച്ച് കമ്പനി കസ്റ്റംസ് തീരുവ അടയ്ക്കുന്നതിൽ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായതെന്നും ധനമന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.

ചൈനീസ് കമ്പനികളെ നിരീക്ഷിച്ച് സർക്കാർ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് കമ്പനികളുടെ വലിയ ആധിപത്യമാണ് ഉള്ളത്. ഏറ്റഴും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്നതും ലാഭം കൊയ്യുന്നതുമായ കമ്പനികളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ചൈനീസ് കമ്പനികൾ ഉണ്ട്. ഇന്ത്യയിൽ ജനപ്രിതി നേടിയിട്ടുള്ള കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വിൽക്കുന്ന ബ്രാന്റുകളിൽ ദക്ഷിണ കൊറിയൻ ബ്രാന്റായ സാംസങ് ഒഴികെ മറ്റെല്ലാം ചൈനീസ് കമ്പനികളാണ്.

രാജ്യത്ത് വലിയ വളർച്ചയുള്ള സ്മാർട്ട്ഫോൺ വ്യവസായത്തിലും ഗാഡ്ജറ്റ് വിപണിയിലും ചൈനീസ് കമ്പനികൾ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത് ഒരു പരിധിവരെ രാജ്യത്തിന് ദോഷം തന്നെയാണ്. ചൈനീസ് കമ്പനികൾക്കെതിരെ പ്രചാരണങ്ങൾ നടക്കുന്ന സന്ദർഭത്തിൽ ഷവോമി അടക്കമുള്ള ബ്രന്റുകൾ ഇന്ത്യയിലെ ഫാക്ടറികളിൽ നിർമ്മിച്ചതാണ് തങ്ങളുടെ ഫോണുകൾ എന്നത് ഉയർത്തിക്കാട്ടി മെയ്ഡ് ഇൻ ഇന്ത്യ എന്ന് പ്രത്യേകം പരാമർശിച്ചാണ് ഫോണുകൾ അവതരിപ്പിക്കുന്നത്. കേന്ദ്രസർക്കാർ സാമ്പത്തിക കാര്യങ്ങളിൽ ചൈനീസ് കമ്പനികളെ നിരീക്ഷിക്കുന്നത് തുടരുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








