ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങൾ തുടരുന്നു
ചന്ദ്രയാൻ 2ൻറെ വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ഇസ്രോയുടെ ശ്രമങ്ങൾ തുടരുകയാണ്. ലാൻഡർ കണ്ടെത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്യുന്ന അമേരിക്കയുടെ സ്പപൈസ് ഏജൻസിയായ നാസയിൽ നിന്നും ഇപ്പോൾ നല്ല വാർത്തകളാണ് വരുന്നത്. വിക്രം ലാൻഡർ വൈകാതെ കണ്ടെത്താൻ കഴിയുമെന്നാണ് നാസയുടെ വെളിപ്പെടുത്തൽ. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ വിക്രം ലാൻഡർ ഹാർഡ് ലാൻറ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.

നാസയുടെ എൽആർഒ നേരത്തെ പകർത്തിയ ചിത്രങ്ങളെക്കാൾ വ്യക്തമായ മികച്ച വെളിച്ചമുള്ള ചിത്രങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മികച്ച ലൈറ്റിങ്ങുള്ള സമയത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നതെന്നും വിക്രം ലാൻഡർ കണ്ടെത്താൻ വിദഗ്ദർ ശ്രമം തുടരുകയാണെന്നും നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പ്രോജക്ട് സയൻറിസ്റ്റ് നോവ പെട്രോ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ച വിക്രം ലാൻഡ് ചെയ്തെന്ന് കരുതപ്പെടുന്ന പ്രദേശത്തിന് മുകളിലൂട സഞ്ചരിച്ച എൽആർഒ ലൈറ്റിങ് അനുകൂലമായ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. സെപ്റ്റംബർ 17ന് എൽആർഒ ഈ പ്രദേശത്തിന് മുകളിലൂടെ കടന്ന് പോകുമ്പോൾ പകർത്തിയ ചിത്രങ്ങളിൽ നിന്ന് വിക്രം ലാൻഡർ കണ്ടെത്താൻ സാധിച്ചിരുന്നില്ല. സന്ധ്യാനേരത്താണ് എൽആർഒ ഇതുവഴി കടന്ന് പോയത്. ഈ സമയത്ത് മൂടിക്കെട്ടിയ നിഴലുകൾ കാരണം വ്യക്തമായ ചിത്രങ്ങൾ പകർത്താൻ സാധിച്ചിരുന്നില്ല.

സെപ്റ്റംബറിൽ ലഭിച്ച ചിത്രങ്ങൾ പരിശോധിച്ച നാസയുടെ സംഘം വിക്രം ലാൻഡർ കണ്ടെത്താൻ സാധിച്ചില്ല എന്ന് വ്യക്തമാക്കിയതിനൊപ്പം തന്നെ വിക്രം ഹാർഡ് ലാൻറ് ചെയ്തതാണ് എന്ന നിഗമനത്തിലും എത്തിയിരുന്നു. പുതുതായി ലഭിച്ച ചിത്രങ്ങൾ ഇപ്പോൾ നാസയുടെ സംഘം പരിശോധിച്ച് വരികയാണ്. വിക്രം ലാൻഡറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും ഇതിനായി വേണ്ട നടപടികൾ നടത്തി വരികയാണെന്നും നാസ വ്യക്തമാക്കി.

നവംബർ 10ന് എൽആർഒ ഇതുവഴി വീണ്ടും സഞ്ചരിക്കും. അപ്പോഴും കൂടുതൽ ചിത്രങ്ങൾ പകർത്തുമെന്നാണ് നാസ അറിയിച്ചത്. സെപ്റ്റംബർ 7 നാണ് വിക്രം ലാൻറ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻറ് ചെയ്യാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്. ഇത് സാധ്യമായിരുന്നെങ്കിൽ ചന്ദ്രപ്രതലത്തിൽ ലാൻറ് ചെയ്ത രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയും ഇടം പിടിക്കുമായിരുന്നു. ടച്ച്ഡൗൺ സൈറ്റിന് 2.1 കിലോമീറ്റർ മുകളിലുള്ളപ്പോഴാണ് ഗ്രൌണ്ട് സ്റ്റേഷനുകളുമായുള്ള ബന്ധം വിക്രമിന് നഷ്ടമായത്

ലാൻഡിങ് സാധിച്ചില്ലെങ്കിലും ചന്ദ്രയാൻ 2 ഇപ്പോവും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ഭ്രമണം ചെയ്യുന്നതിനൊപ്പം തന്നെ ചന്ദ്രൻറെ ചിത്രങ്ങളും ചന്ദ്രയാൻ 2വിൽ ഉള്ള ഹൈറസലൂഷൻ ക്യാമറ പകർത്തിയിരുന്നു. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിലുള്ള ബോഗുസ്ലാവ്സ്കി ഗർത്തത്തിൻറെ ഒരുഭാഗത്തിൻറെ ചിത്രമാണ് ചന്ദ്രയാൻ 2 പകർത്തിയത്. എന്തായാലും ഇന്ത്യയുടെ സ്വപ്ന പദ്ധതിക്ക് അവസാന ഘട്ടത്തിലുണ്ടായ പാളിച്ച മനസ്സിലാക്കാൻ കഠിനമായ ശ്രമങ്ങളാണ് ഇസ്രോയും ഒപ്പം നാസയും നടത്തുന്നത്.


Click it and Unblock the Notifications








