അതീവ പ്രാധാന്യമുള്ള ഡാറ്റകൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് രവിശങ്കർ പ്രസാദ്
അതീവ പ്രാധാന്യമുള്ള ഡാറ്റകൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാനുള്ള നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇന്ത്യയിൽ ഡാറ്റാ പരിരക്ഷണത്തിനായി കരട് സമർപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. സൌജന്യ ഡാറ്റാ ഫ്ലോയുടെ പ്രാധാന്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സൂപ്പർ സെൻസിറ്റീവ് ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാൻ നടപടിയുണ്ടാകുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഡാറ്റാ ഇന്ത്യയിൽ തന്നെ സുക്ഷിക്കാനുള്ള നിയമത്തിൻറെ പ്രപ്പോസൽ ഉടൻ തന്നെ മന്ത്രിസഭയിലെത്തിക്കന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. സൂപ്പർ സെൻസിറ്റീവ് ഡാറ്റയെ തരംതിരിക്കുമോയെന്നും അങ്ങനെയെങ്കിൽ എങ്ങനെയായിരിക്കും വർഗ്ഗീകരണം എന്നുമുള്ള ചോദ്യത്തിന് നിയമത്തിൻറെ കൃത്യമായ വിന്യാസം വരെ കാത്തിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പരിധിവരെ മൂവ്മെൻറ് ഡാറ്റയിൽ അവിഭാജ്യമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ നിർണായക ഡാറ്റ, സൂപ്പർ സെൻസിറ്റീവ് ഡാറ്റ എന്നിവയുടെ ഫ്ലോയിൽ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡാറ്റാ എക്കണോമി, ഡാറ്റാ പ്രോസസ്സിംഗ്, റിഫൈനമെന്റ്, ക്ലീനിംഗ് എന്നിവയുടെ ഒരു വലിയ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ജസ്റ്റിസ് ബിഎൻ ശ്രീകൃഷ്ണ കമ്മറ്റി സമർപ്പിച്ച കരട് ബില്ലിൽ വ്യക്തിപരമായ സമ്മതത്തിൻറെ അടിസ്ഥാനത്തിൽ മാത്രം സെൻസിറ്റീവ് പേഴ്സണൽ ഡാറ്റയെ പ്രോസസ് ചെയ്യണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഡാറ്റ സംരക്ഷണത്തിന് കൃത്യമായ മാനദണ്ഡങ്ങളും കാറ്റഗറികളും ഈ റിപ്പോർട്ട് നൽകുന്നു.

ശ്രീകൃഷ്ണ കമ്മറ്റി റിപ്പോട്ട് സെൻസിറ്റീവ് പേഴ്സണൽ ഡാറ്റകളെ 13 തരത്തിലാണ് തരംതിരിച്ചത്. പാസ്‌വേഡുകൾ, സാമ്പത്തിക ഡാറ്റ, ആരോഗ്യ ഡാറ്റ, ഒഫിഷ്യൽ ഐഡന്റിഫയർ, ലൈംഗിക ജീവിതം, ലൈംഗിക ആഭിമുഖ്യം, ബയോമെട്രിക് ഡാറ്റ, ജനിതക ഡാറ്റ, ട്രാൻസ്ജെൻഡർ നില, ഇന്റർസെക്സ് നില, ജാതി അഥവ ഗോത്ര, മത, രാഷ്ട്രീയ വിശ്വാസം അഥവ അഫിലിയേഷൻ അല്ലെങ്കിൽ നിർദ്ദിഷ്ട ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി വ്യക്തമാക്കിയ ഡാറ്റയുടെ മറ്റേതെങ്കിലും വിഭാഗം എന്നിങ്ങനെയാണ് തരംതിരിവ്.

വ്യക്തിഗത ഡാറ്റ പരിരക്ഷണത്തിന് പുറമേ കമ്മ്യൂണിറ്റി ഡാറ്റയും അനോണിമസ് ഡാറ്റയും ഉൾപ്പെടുന്ന വ്യക്തിഗതമല്ലാത്ത ഡാറ്റയെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുന്നതിനായി ഐടി മന്ത്രാലയം കഴിഞ്ഞ മാസം ഒരു കമ്മിറ്റി രൂപീകരിച്ചു. ശ്രീകൃഷ്ണ പാനൽ ശുപാർശ ചെയ്ത വ്യക്തിഗത ഡാറ്റ പരിരക്ഷണ ബില്ലിന്റെ പരിധിയിൽ നിന്ന് വ്യക്തിഗതമല്ലാത്ത ഡാറ്റ മാറിനിൽക്കുന്നു. ഇവ പൊതുവേ ഇൻറർനെറ്റ് വഴി സേവനങ്ങൾ നടത്തുന്ന കമ്പനികളിലാണ് ഉണ്ടാവാറുള്ളത്.

കമ്മ്യൂണിറ്റി ഡാറ്റയും അനോണിമസ് ഡാറ്റയും സാധാരണയായി ക്യാബ്-അഗ്രഗേറ്ററുകൾ, ഇ-കൊമേഴ്‌സ് കമ്പനികൾ പോലുള്ള വലിയ വാണിജ്യ സ്ഥാപനങ്ങൾ കൈവശം വയ്ക്കുന്നവയാണ്. അവരുടെ തന്നെ പ്ലാറ്റ്ഫോമുകളിൽ നിന്ന് കളക്ട് ചെയ്ത കമ്മ്യൂണിറ്റി ഡാറ്റ അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കമ്പനികൾ ഉപയോഗിക്കുന്നു. നയരൂപീകരണത്തിൽ സഹായിക്കുന്നതിനായി വലിയ ഇൻറർനെറ്റ് കമ്പനികൾ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും അനോണിമസ് ഡാറ്റാ സെറ്റുകൾ നൽകാറുണ്ട്.

സ്വകാര്യ കമ്പനികളുടെ പക്കലുള്ള കമ്മ്യൂണിറ്റി, അനോണമസ് ഡാറ്റകളിലേക്കുള്ള ആക്സസ് വ്യക്തിഗത ഡാറ്റകളിൽ എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടോയെന്ന കാര്യം ഇലക്ട്രോണിക്ക് ഐടി മന്ത്രാലയം പഠിക്കുമെന്ന് രവിശങ്കർ പ്രസാദ് വ്യക്തമക്കിയിരുന്നു. എന്തായാലും മറ്റെന്തിനേക്കാളും വിലയുള്ള വസ്തുവും ചിലപ്പോഴോക്കെ ആയുധവുമായി മാറുന്ന ഡാറ്റകൾ കൃത്യമായ നയരൂപികരണത്തിലൂടെയും നിയമസംരക്ഷത്തിലൂടെയും സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.


Click it and Unblock the Notifications








