Mobile Phone Blast: ഒഡീഷയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിൽ ചാർജ്ജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ചാർജ്ജിങ്ങിന് വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാകുന്ന സംഭവങ്ങൾ വർദ്ധിച്ച് വരികയാണ്. ഒഡീഷയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് 22 വയസ്സുകാരനാണ്. കഴിഞ്ഞ ദിവസം രാത്രി പാരഡിപ്പിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന സമയത്ത് ചാർജ് ചെയ്ത മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ഒഡീഷയിലെ തന്നെ നയാഗാർഹ് ജില്ലയിലെ രൺപൂർ ഗ്രാമവാസിയായ കുന പ്രധാൻ ആണ് മരിച്ചത്. പരദീപിലെ ജഗന്നാഥ ക്ഷേത്ര നിർമ്മാണത്തിൽ തൊഴിലാളിയായിരുന്നു. ജഗന്നാഥ ട്രക്ക് ഓണേഴ്‌സ് അസോസിയേഷനാണ് ക്ഷേത്രം നിർമ്മിക്കുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്ന വിവരം അറിഞ്ഞതെന്നും ഉടനെ തന്നെ പൊലീസിനെ വിവരം അറിയിച്ചതായും അസോസിയേഷൻ പ്രസിഡന്റ് ചൈല ചന്ദ്ര ജെന പറഞ്ഞു. ജഗത്സിംഗ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ മധ്യപ്രദേശിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 12 വയസ്സുകാരൻ മരിച്ചിരുന്നു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലിക്തീഡി ഗ്രാമത്തിലായിരുന്നു സംഭവം. സ്മാർട്ട്ഫോൺ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കെ ഗെയിം കളിച്ച ലഖന്‍ സിങ്കര്‍ എന്ന കുട്ടിയാണ് ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. കുട്ടിയുടെ മുഖവും കൈകാലുകളും പൊട്ടിത്തെറിയിൽ വികൃതമായിരുന്നു.

ഇല്ക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട പല കാര്യങ്ങളും നമ്മൾ പലരും പാലിക്കാറില്ല. ചാർജ്ജ് ചെയ്യുമ്പോഴോ ഇടിമിന്നൽ ഉണ്ടാകുമ്പോഴോ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൊബൈൽ ഫോണിലുണ്ടാകുന്ന പ്രശ്നമോ ശരിയായ ചാർജ്ജറുകൾ ഉപയോഗിക്കാത്തതോ ഇതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന പല ഫോണുകളിലും ബാറ്ററി കപ്പാസിറ്റി അധികമായതിനാൽ തന്നെ അപകടത്തിൻറെ തീവ്രതയും വർദ്ധിക്കുന്നു. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്.



Click it and Unblock the Notifications








