വൺപ്ലസ് ഓപ്പോയുടെ സബ് ബ്രാൻഡായി മാറുന്നോ?
ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസും ഓപ്പോയും ഒരുമിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വൺപ്ലസ് ഓപ്പോയുടെ സബ് ബ്രാന്റ് ആയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇവാൻ ബ്ലാസ് ലീക്ക് ചെയ്ത ഡോക്യുമെന്റിലാണ് ഇത് സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നത്. ഓപ്പോയുമായി വൺപ്ലസ് തങ്ങളുടെ സ്ഥാപനം ഓപ്പോയുമായി ചേർക്കുകയാണ് എന്ന് വൺപ്ലസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സബ് ബ്രാന്റ് ആയിട്ടായിരിക്കും ഓപ്പോ വൺപ്ലസിനെ ഏറ്റെടുക്കുക എന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സമീപകാല വാർത്തകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പബ്ലിക് റിലേഷൻസ് സ്റ്റാഫിനെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി ഉണ്ടാക്കിയ ഡോക്യുമെന്റാണ് ബ്ലാസ് ചോർത്തിയിരിക്കുന്നത്. ഇതിനകം ഔദ്യോഗികമായി വൺപ്ലസ് പുറത്ത് വിട്ട കാര്യങ്ങളുടെ ആവർത്തനമാണ് ഡോക്യുമെന്റിൽ ഉള്ളത്. ഇത് കൂടാതെ വൺപ്ലസും ഓപ്പോയും തമ്മിലുള്ള കൃത്യമായ ബന്ധത്തെക്കുറിച്ച് ചോദിച്ചാൽ "ഈ സംയോജനത്തോടെ വൺപ്ലസ് ഓപ്പോയ്ക്ക് ഉള്ളിൽ ഒരു ബ്രാൻഡായി മാറുന്നു, എന്നിരുന്നാലും, ഇത് ഒരു സ്വതന്ത്ര സ്ഥാപനമായി തുടരും." എന്നാണ് മറുപടി നൽകേണ്ടത് എന്നും ഡോക്യുമെന്റിൽ ഉണ്ട്.

വൺപ്ലസ് ഇതിനകം തന്നെ ഇന്ത്യ അടക്കമുള്ള വിപണികളിൽ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. ഓപ്പോയ്ക്ക് കീഴിൽ വന്നാലും വൺപ്ലസ് ഡിവൈസുകൾ അതേ പേരിൽ തന്നെ നിലവിൽ ഉള്ളത് പോലെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസും ഓപ്പോയും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രണ്ടും നിലവിലുള്ള വിപണികളിൽ പരസ്പരം മത്സരിക്കുമെന്നും ഡോക്യുമെന്റ് പറയുന്നു. കോൺടാക്റ്റ് ചാനലുകളും പ്രൊഡക്ട് ലൈനുകളും ഇപ്പോഴത്തേതുപോലെ തന്നെ തുടരും. വൺപ്ലസ് സ്റ്റോർ ചെയ്ത യൂസർ ഡാറ്റ തുടർന്നും ബ്രാന്റ് തന്നെ സംഭരിക്കും. ഇത് ഓപ്പോയ്ക്ക് കൈമാറുകയില്ല.

കഴിഞ്ഞ വർഷത്തെ ആർ&ഡി ഇന്റഗ്രേഷനോടെയാണ് ഇന്റഗ്രേഷൻ പ്രക്രിയ ആരംഭിച്ചതെന്നും ഈ വർഷം ഇത് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായും വൺപ്ലസ് പറയുന്നു. ലീക്കായ ഡോക്യുമെന്റിലെ മറ്റൊരു സുപ്രധാന കാരയം ഒഎസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കരുത് എന്ന് പിആർഡി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശങ്ങളാണ്. "നിലവിൽ ഞങ്ങൾക്ക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെക്കുറിച്ച് അപ്‌ഡേറ്റുകളൊന്നുമില്ല. ഞങ്ങളുടെ ഔദ്യോഗിക ചാനലുകളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകും എന്ന് പ്രതികരിക്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

ഓക്സിജൻ ഒഎസിൽ വലിയ മാറ്റങ്ങൾ വരുത്താണ് സാധ്യതകളുണ്ട്. ചൈനയിൽ ഓപ്പോയുടെ കളർഒഎസ് സോഫ്റ്റ്‌വെയറിലേക്ക് വൺപ്ലസിന്റെ ഫോണുകൾ മാറ്റിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. ലീക്ക് ആയ വിവരങ്ങളെ കുറിച്ച് വൺപ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വൺപ്ലസ്, ഓപ്പോ എന്നിവ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയാൽ മറ്റ് ചൈനീസ് കമ്പനികൾക്ക് വലിയ തിരിച്ചടിയാകും. ബജറ്റ് വിഭാഗത്തിൽ ഓപ്പോ കൂടുതൽ ശ്രദ്ധ കൊടുക്കുകയും പ്രീമിയം സെഗ്മെന്റുകളിൽ കരുത്തരായ വൺപ്ലസ് അത് തുടരുകയും ചെയ്താൽ സ്മാർട്ട്ഫോൺ വിപണി ഈ കമ്പനികളുടെ ആധിപത്യത്തിൽ ആകും.


Click it and Unblock the Notifications