കാശ്മീരിൽ സാറ്റലൈറ്റ് വഴി ഇൻറർനെറ്റ് നൽകുമെന്ന് പറഞ്ഞ പാക്ക് മന്ത്രിക്കെതിരെ ട്രോൾ മഴ
മണ്ടത്തരങ്ങൾ നിറഞ്ഞ പ്രസ്താവനകൾ കൊണ്ട് പേരുകേട്ടയാളാണ് പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ ചൗധരി. ഇടയ്ക്കിടെ മണ്ടൻ പ്രസ്താവനകളുമായി വന്ന് ട്രോളന്മാർക്ക് ഇരയാകാറുള്ള ചൌധരി വീണ്ടും ട്രോളന്മാരുടെ പിടിയിൽ പെട്ടിരിക്കുകയാണ്. കശ്മീരിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് നൽകാൻ ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ച പ്രസ്താവനയാണ് മന്ത്രിക്ക് ഇപ്പോൾ വിനയായിരിക്കുന്നത്.

ഇപ്പോൾ ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി കണക്കാക്കപ്പെടുന്ന ഒന്നാണെന്നും കശ്മീരിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് നൽകാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് സ്പൈസ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷനുമായി (SUPARCO) ചർച്ച ചെയ്യുമെന്ന് പറഞ്ഞുകൊണ്ടുള്ള ട്വിറ്റിലാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. പാക്കിസ്ഥാൻ സാറ്റലൈറ്റ് വഴി കാശ്മീരിൽ ഇൻറർനെറ്റ് എത്തിക്കാൻ ശ്രമിക്കും എന്നതിനൊപ്പം തന്നെ SUPARCO എന്ന് പേര് മന്ത്രി എഴുതിയത് SPRACO എന്നാണ്.

കാശ്മീരിൽ ഇൻറർനെറ്റ് ലഭ്യമാക്കുന്നതിൻറെ ഭാഗമായി പാകിസ്ഥാൻ സർക്കാരിന്റെ എക്സിക്യൂട്ടീവും നാഷണൽ ബഹിരാകാശ ഏജൻസിയും ചൈന നാഷണൽ സ്പേസിന്റെ ഉഭയകക്ഷി സംഘടനയുമായ സ്പൈസ് അപ്പർ അറ്റ്മോസ്പിയർ റിസെർച്ച് കമ്മീഷൻറെ സിവിൽ ബഹിരാകാശ പദ്ധതിയുടെയും എയറോനോട്ടിക്സ് എയറോസ്പൈസ് ഗവേഷണത്തിൻറെയും ഉത്തരവാദിത്വമുള്ള അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടുണ്ടെന്ന് ഫവാദ് ഹുസൈൻ ചൗധരി വ്യക്തമാക്കിയിരുന്നു.

ട്വിറ്ററിലെ വീരന്മാർ മന്ത്രിയുടെ ട്വീറ്റ് കണ്ടതും തങ്ങളുടെ പണി ആരംഭിച്ചു. ചൌധരിയുടെ പ്രസ്താവനയെ സോഷ്യൽ മീഡിയയിൽ ട്രോളുന്നതിൽ ഇന്ത്യക്കാരും പാകിസ്ഥാൻകാരും ഒരുപോലെ മത്സരിക്കുകയാണ്. ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് വ്യക്തമായ നിലപാടുകൾ എടുക്കുന്ന പാകിസ്ഥാൻ മാധ്യമപ്രവർത്തക നൈല ഇനയാത്ത് മന്ത്രിയുടെ പുതിയ പ്രസ്താവനയെ കളിയാക്കിയത് "പാകിസ്ഥാനിലെ ജനങ്ങൾക്ക് കിലോമീറ്ററിന് 55 രൂപയ്ക്ക് ഹെലികോപ്റ്റർ സവാരി വിജയകരമായി നൽകിയ ശേഷം ഇപ്പോൾ ഫവാദ് ചൗധരി ഉപഗ്രഹം വഴി കശ്മീരികൾക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകും. " എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ്.

പാക്കിസ്ഥാനിൽ നിന്നുള്ള മറ്റൊരു ട്വിറ്റർ ഉപയോക്താവ് എഴുതിയിരിക്കുന്നത് "ദയവായി സാറ്റലൈറ്റ് യുദ്ധത്തിന്റെ ഗെയിം കളിക്കരുത് .. ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം മോശമായിരിക്കും. .. ഹാ ഹാ. " എന്നാണ്. ''സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് നൽകിയതിന് ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇതാണ് പുതിയ പാകിസ്ഥാൻ .. ഇദ്ദേഹമാണ് ശാസ്ത്ര സാങ്കേതിക മന്ത്രി'' എന്നാണ് മറ്റൊരു ട്വീറ്റ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഓഗസ്റ്റിൽ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 (എ) എന്നിവ റദ്ദാക്കിയതുമുതൽ കാശ്മീരിൻറെ പ്രത്യേക പദവി അവസാനിപ്പിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ കശ്മീരിൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

തീവ്രവാദികളും രാജ്യദ്രോഹ ശക്തികളും കാശ്മീരിൽ അശാന്തി പടർത്തുന്നത് തടയാൻ താഴ്വരയിൽ മൊബൈൽ സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താൻ തീവ്രവാദികൾ ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നു എന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അന്ന് ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു.

ജമ്മുകാശ്മീരിലെ ഇൻറർനെറ്റ് നിയന്ത്രണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ ഉണ്ടായിട്ടുള്ള ഇന്റർനെറ്റ് സെൻസർഷിപ്പുകളിൽ ഏറ്റവും വലുതായിട്ടാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബലൂചിസ്ഥാൻ ദീർഘകാല ഇന്റർനെറ്റ് ഷട്ട്ഡൗണിലാണ് ഉള്ളത്.

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ബലൂചിസ്ഥാൻ വാർത്തയാകാറില്ല എന്നതും ശ്രദ്ധേയമാണ്. ബലൂചിസ്ഥാന് പുറമെ, കാലാകാലങ്ങളിൽ ഖൈബർ പഖ്തുൻഖ്വ (കെപി) പ്രവിശ്യയുടെ ഭാഗമായ ഫെഡറൽ അഡ്മിനിസ്ട്രേറ്റഡ് ട്രൈബൽ ഏരിയകളിലും ഫാറ്റയിും ഇന്റർനെറ്റ് സൗകര്യം നിയന്ത്രിച്ചിരിക്കുന്നു.


Click it and Unblock the Notifications








