കൊവിഡ്-19 വാക്സിൻ ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റിലും തട്ടിപ്പ്
കൊറോണവൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ധാരാളം ആളുകൾ വൈറസ് ബാധമൂലം മരിക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമവും മറ്റും പല സംസ്ഥാനങ്ങളിലും മരങ്ങൾക്ക് കാരണമാവുന്നുണ്ട്. ആളുകൾ കൂടുതൽ കരുതൽ പുലർത്തേണ്ട അവസരമാണ് ഇത്. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന അവസരത്തിൽ വാക്സിനേഷൻ പ്രക്രിയ പുരേഗമിക്കുകയാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട നിരവധി പരാതികളും ഈ അവസരത്തിൽ ഉയരുന്നുണ്ട്.

18നും 44നും ഇടയിൽ പ്രായമുള്ളവർക്കായി കൊവിഡ്-19 വാക്സിനേഷൻ രാജ്യത്ത് ആരംഭിച്ചുവെന്ന് പ്രഖ്യാപിച്ചു എങ്കിലും കേരളം അടക്കമുള്ള ഇടങ്ങളിൽ വാക്സിൻ ആവശ്യത്തിന് ലഭ്യമല്ല എന്നത് ഇപ്പോഴും 45ന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം വാക്സനേഷൻ പൂർണമായും ലഭ്യമാക്കാൻ സാധിക്കാത്ത സന്ദർഭത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. 18നും 45നും ഇടയിലുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിനേഷൻ എടുക്കണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

കോവിഡ് -19 വാക്സിനേഷനായി കോവിൻ ആപ്പ് / വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുകയും വാക്സിൻ സ്വീകരിക്കുന്നതിന് ഒരു സ്ലോട്ട് ബുക്ക് ചെയ്യുകയും വേണം. വാക്സിനുകളുടെ ലഭ്യത പരിമിതമായതിനാൽ, എല്ലാ സ്ലോട്ടുകളും ലൈവ് ആകുമ്പോൾ തന്നെ ഫുൾ ആയി കാണിക്കുന്നു. ഇതിനിടയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ വാക്സിൻ ലഭിക്കുന്നുള്ളു. എന്നാൽ ഇതിലും തട്ടിപ്പുമായി എത്തുകയാണ് ഒരു സംഘം. കോഡിങ് സ്ക്രിപ്റ്റിൽ മാറ്റം വരുത്തി മറ്റുള്ളവരെ മറികടന്ന് വാക്സിൻ സ്വന്തമാക്കുകയാണ് ഇവർ ചെയ്യുന്നത്.

കൊറോണ വൈറസ് വാക്സിനേഷൻ ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റിനെ കബളിപ്പിക്കാനായി ഒരു കോഡ് ഉണ്ടാക്കുന്നത് ശരിയാണോ എന്ന ചോദ്യം പ്രസക്തമാണ്. ആളുകൾ വാക്സിൻ ലഭിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന ന്യായീകരണം നടത്തിയാൽ പോലും ശരിയായ നടപടിയല്ല. ഇത് ചെയ്യാതെ നേരായ വഴിയിൽ വാക്സിൻ ബുക്ക് ചെയ്യുന്നവരെ പറ്റിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. കമ്പ്യൂട്ടറിലേക്കോ ഇൻറർനെറ്റിലേക്കോ ആക്സസ് ഇല്ലാത്ത വലിയൊരു വിഭാഗവും രാജ്യത്ത് ഉണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ വാക്സിനായി കോഡിങിൽ മാറ്റങ്ങൾ വരുത്തുന്നത് വളരെ മോശം പ്രവർത്തിയാണ്. സുരക്ഷിതരായിരിക്കാൻ മറ്റുള്ള ആളുകളുടെ അവസരം തട്ടിയെടുക്കുന്ന രീതിയാണ് ഇത്. ഇതിൽ ഏറ്റവും ആശങ്കാജനകമായ കാര്യം ഈ സ്ക്രിപ്റ്ററുകളിൽ ഭൂരിഭാഗവും വീട്ടിൽ നിന്ന് ജോലിചെയ്യുന്നവരും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നവരുമായ സുരക്ഷിതരായി ഇരിക്കുന്നവരാണ് ചെയ്യുന്നത് എന്നതാണ്. ദരിദ്രരായ ആളുകളുടെ വാക്സിൻ നേടാനുള്ള അവസരവും ഇക്കൂട്ടർ തട്ടിയെടുക്കുന്നു.

കൊവിഡ്-19 വാക്സിൻ രജിസ്ട്രേഷനിൽ തട്ടിപ്പ് കാണിച്ച് കടന്ന് കൂടുന്നവരെ കുറ്റപ്പെടുത്തുമ്പോൾ തന്നെ ഇത്തരം സംവിധാനങ്ങളിലുള്ള പോരായ്മകളും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സർക്കാർ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് ഇത്. ട്വിറ്ററിൽ കൊവിൻ സ്ക്രിപ്റ്റ് എന്ന് സെർച്ച് ചെയ്താൽ വാക്സിനായുള്ള രജിസ്ട്രേഷനിൽ തട്ടിപ്പ് കാണിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾ കാണാം. ആധാർ അടക്കമുള്ള ഡാറ്റ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തുന്ന വെബ്സൈറ്റിൽ ഇത്തരം തട്ടിപ്പുകൾ നടത്താൻ സാധിക്കുന്നുണ്ട് എങ്കിൽ ഈ ഡാറ്റയുടെ സുരക്ഷ ചർച്ചയാകേണ്ടതുണ്ട്.


Click it and Unblock the Notifications








