കോൾ വിളിക്കുമ്പോഴുള്ള കൊവിഡ്-19 അറിയിപ്പ് നിർത്തലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്
കൊവിഡ് കാലം പതിയെ മാറി തുടങ്ങിയെങ്കിലും ദിവസത്തിലെ ആദ്യത്തെ കോൾ വിളിക്കുമ്പോൾ ഇപ്പോഴും കൊവിഡുമായി ബന്ധപ്പെട്ട അറിയിപ്പ് നമ്മൾ കേൾക്കാറുണ്ട്. ഇത് വലിയ ശല്യമാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇനി അധികനാൾ ഈ ശല്യം സഹിക്കേണ്ടി വരില്ല. നിങ്ങളെ അലോസരപ്പെടുത്തുന്ന കൊവിഡ്-19 ബോധവത്കരണ അറിയിപ്പുകൾ നിർത്തണമെന്നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഡിഒടി കത്ത് അയത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തോളമായിട്ടുള്ള പ്രീ-കോൾ അറിയിപ്പാണ് ഇപ്പോൾ നിർത്താൻ പോകുന്നത്.

കൊവിഡമായി ബന്ധപ്പെട്ട പ്രീ-കോൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ കൊവിഡിനെതിരായ അവബോധം വളർത്താൻ സഹായിച്ചിട്ടുണ്ട്. കൈകൾ കഴുകാനും മാസ്ക് ധരിക്കാനുമാണ് ആദ്യഘട്ടത്തിൽ ഈ അറിയിപ്പുകൾ നമ്മളെ ഓർമ്മിപ്പിച്ചതെങ്കിൽ പിന്നീട് വാക്സിനേഷനുമായി ബന്ധപ്പെട്ട അറിയിപ്പായി ഇത് മാറി. ഈ പ്രീ-കോൾ അറിയിപ്പുകൾ ഇന്ത്യയിലെ കൊവിഡ് പോരാട്ടത്തിൽ പ്രധാനപങ്ക് വഹിച്ചവ തന്നെയാണ് എന്നാൽ കൊവിഡ് തരംഗം മാറുകയും എല്ലാം സാധാരണ ഗതിയിലേക്ക് വരികയും ചെയ്യുന്ന സന്ദർഭത്തിൽ അറിയിപ്പ് തുടരുന്നതിൽ കാര്യമില്ല.

കോളുകൾ കണക്റ്റ് ആവുന്നതിന് മുമ്പ് കേൾക്കുന്ന കൊവിഡുമായി ബന്ധപ്പെട്ട സന്ദേശം പല രീതിയിൽ നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് അത്യാവശ്യത്തിന് കോളുകൾ വിളിക്കുന്ന ആളുകൾ കോൾ കണക്ട് ചെയ്യുന്നതിനുമുമ്പ് ബോധവൽക്കരണ അറിയിപ്പ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം എന്നതാണ്. ഇത്തരം സന്ദേശങ്ങൾ നിർത്തലാക്കാനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ മൊബൈൽ വരിക്കാരുടെയും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും താല്പര്യം കൂടി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പരാമർശിച്ചിട്ടുണ്ട്.

പിടിഐ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ പാൻഡെമിക് സാഹചര്യം ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നതിനാൽ കൊവിഡ്-19 പ്രീ-കോൾ അറിയിപ്പുകൾ നീക്കംചെയ്യുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ ഓരോ കോൾ വിളിക്കുമ്പോഴും കൊവിഡ്-19നുമായി ബന്ധപ്പെട്ട നേരത്തെ റെക്കോർഡ് ചെയ്ത് നൽകിയിട്ടുള്ള ബോധവത്കരണ മെസേജ് പ്ലേ ചെയ്യേണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികൾക്കും നിർദേശം നൽകിയിരുന്നു. ഇത് പിൻവലിക്കാനാണ് ഇപ്പോൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തന്നെ ആരോഗ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരിക്കുന്നത്.

നെറ്റ്‌വർക്കുകളിൽ എല്ലാം നീളം പ്ലേ ചെയ്യപ്പെടുന്ന പ്രീ-കോൾ മെസേജുകൾ വിലയേറിയ ബാൻഡ്‌വിഡ്ത്ത് വിഭവങ്ങളുടെ ഉപഭോഗം മാത്രമല്ല അടിയന്തരമായ ആവശ്യങ്ങൾക്ക് വിളിക്കുന്ന നിർണായക കോളുകൾ തടഞ്ഞുവയ്ക്കുന്നതിനും കാലതാമസം വരുത്തുന്നതിനും കാരണമാകുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിന് നൽകിയ കത്തിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ, ടെലികോം സേവന ദാതാക്കളുടെ (ടിഎസ്പി) മൊബൈൽ നെറ്റ്‌വർക്കുകൾ കോൾ കണക്ഷനുകളിൽ വലിയ കാലതാമസം ഉണ്ടാക്കുന്നതായും കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

"ഏകദേശം 21 മാസങ്ങൾക്ക് ശേഷം, ഈ അറിയിപ്പുകൾ പൗരന്മാർക്കിടയിൽ ബോധവൽക്കരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റി, ഇപ്പോൾ ഇതിന് യാതൊരു ആവശ്യവും ഇല്ല. നെറ്റ്‌വർക്കുകളിലുടനീളം പ്ലേ ചെയ്യപ്പെടുന്ന മെസേജ് സ്ഥിരമായി നിർണായക കോളുകൾ തടഞ്ഞുനിർത്തുന്നതിനും കാലതാമസം വരുത്തുന്നതിനും കാരണമാകുന്നു. വിലയേറിയ ബാൻഡ്‌വിഡ്ത്ത് വിഭവങ്ങളുടെ ഉപഭോഗത്തിലും ഇത് ചെന്ന് അവസാനിക്കുന്നു. ഇത് ടിഎസ്‌പി നെറ്റ്‌വർക്കിനെ ഓവർലോഡ് ചെയ്യുകയും കോൾ കണക്ഷനിൽ കാര്യമായ കാലതാമസം സൃഷ്ടിക്കുകയും ചെയ്യുന്നു," എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കിയത്.

ഉപഭോക്താക്കൾക്ക് അടിയന്തര കോളുകൾ ചെയ്യേണ്ടിവരുമ്പോൾ പ്രി-കോൾ അലേർട്ട് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പലരും ഇവ നിർത്തലാക്കാൻ ടെലിക്കോം ഓപ്പറേറ്റർമാരെ സമീപിച്ചിട്ടുണ്ട്. ഇത് നിർത്തലാക്കാൻ ആർടിഐ വഴി നിരവധി അഭ്യർത്ഥനകൾ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ ടെലിക്കോം വകുപ്പ് വ്യക്തമാക്കി. എന്തായാലും അധികം വൈകാതെ തന്നെ കൊവിഡുമായി ബന്ധപ്പെട്ട പ്രീ-കോൾ അലേർട്ട് കമ്പനികൾ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








