പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
ഫസ്റ്റ്പേഴ്സൺ ഷൂട്ടർ മൊബൈൽ ഗെയിമായ പബ്ജി ലോകത്താകമാനം തരംഗമായി മുന്നേറുകയാണ്. പ്ലേ സ്റ്റോറിൽ 100 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് ഗെയിമിന് ഉള്ളത്. ഇന്ത്യയിലും പബ്ജി ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. ആസക്തി ഉണ്ടാക്കുന്നെരു ഗെയിമാണ് പബ്ജി എന്ന വിമർശനം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇത് തെളിയിക്കുന്ന സംഭവങ്ങൾ കൂടി വരികയാണ്. പബ്ജി അഡിക്ഷൻ മൂലം ഉണ്ടായ മരണങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ ഒരാൾ കൂടി പബ്ജി ഗെയിം മൂലം മരിച്ചിരിക്കുകയാണ്.

പബ്ജി ഇന്ത്യയിൽ മറ്റൊരു ജീവൻ കൂടി അപഹരിച്ചിരിക്കുകയാണ്. സൗരഭ് യാദവ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം പബ്ജി അഡിക്ഷൻ കൊണ്ട് മരിച്ചത്. പാർക്കിംഗ് ലോട്ട് അറ്റൻഡന്റായി ജോലി ചെയ്തിരുന്ന യാദവ് തന്‍റെ ഒരു സുഹൃത്തായ സന്തോഷ് ശർമ്മയ്ക്കൊപ്പം ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

ആഭരണങ്ങൾ ഉണ്ടാക്കുന്ന ജോലി ചെയ്യുന്നയാളാണ് ശർമ്മ. ആഭരണങ്ങൾ വൃത്തിയാക്കാനും മിനുക്കാനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ നിറച്ച ബാഗുമായാണ് ശർമ്മ സൗരഭിനൊപ്പം യാത്ര ചെയ്തത്. ഈ രാസവസ്തക്കളിലൊന്നാണ് സൗരഭിന്‍റെ ജീവൻ അപഹരിച്ചത്. വെള്ളമാണെന്ന് തെറ്റിദ്ധരിച്ചാണ് സൗരഭ് കെമിക്കൽ കുടിച്ചത്.

പബ്ജി കളിക്കുന്നതിൽ വ്യാപൃതനായിരുന്ന സൗരഭ് വെള്ളത്തിന് പകരം ആഭരണങ്ങൾ വൃത്തിയാക്കുന്ന രാസവസ്തുവിന്‍റെ കുപ്പി തുറന്ന് അത് അബദ്ധത്തിൽ കുടിച്ചു. താമസിയാതെ അദ്ദേഹത്തിന്‍റെ ആരോഗ്യം മോശമാകാൻ തുടങ്ങി. ആഗ്രയ്ക്കും ഗ്വാളിയാറിനും ഇടയിലുള്ള മൊറേന എന്ന സ്ഥലത്ത് എത്തിയപ്പോൾ സൗരഭ് തളർന്ന് വീണുവെന്ന് ആഗ്ര കാന്‍റ് റെയിൽവേസ്റ്റേഷന്‍റെ ചുമതലയുള്ള ജിപിആർ വിജയ് സിങ് പറഞ്ഞു.

സംഭവം റിപ്പോർട്ട് ചെയ്ത ശേഷം യാദവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ശർമയുടെയും യാദവിന്‍റെയും കുടുംബങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നത് ഇതാദ്യമായല്ല. ആത്മഹത്യയ്ക്കും കൊലപാതകത്തിനുമൊക്കെ പബ്ജി അഡിക്ഷൻ കാരണമായിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 16 വയസുള്ള ഒരു ആൺകുട്ടി പബ്ജി അഡിക്ഷൻ കാരണം മാതാപിതാക്കളിൽ നിന്നും നിരന്തരം വഴക്ക് കേട്ടതുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിപോയിരുന്നു. കർണാടകയിൽ പബ്ജി കളിക്കാൻ അനുവദിക്കാത്ത പിതാവിനെ 21 വയസ്സുകാരൻ അക്രമിച്ചത് കുറച്ച് നാളുകൾക്ക് മുമ്പാണ്. തെലുങ്കാനയിൽ ഒരു ആൺകുട്ടിക്ക് സ്ട്രോക്ക് വരാനും പബ്ജി കാരണമായിരുന്നു.

ഓഗസ്റ്റ് 31ന് മഹാരാഷ്ട്രയിലെ വാസെയിൽ 21 വയസ്സുകാരൻ മരിച്ചിരുന്നു. പബ്ജി കളിച്ചുകൊണ്ട് നടക്കുന്നതിനിടെ കുളത്തിലേക്ക് വീണാണ് യുവാവ് മരിച്ചത്. വിനോദത്തിന് വേണ്ടിയുള്ള ഗെയിമുകൾ അപകടകരമാം വിധം അഡിക്ഷൻ ഉണ്ടാക്കുകയും ജിവിതത്തിൽ മറ്റെന്തിനെക്കാളും കൂടുതൽ പ്രാധാന്യം അവയ്ക്ക് നൽകുകയും ചെയ്യുന്നത് സർവ്വസാധാരണമായി മാറുന്നു. ജോലി, പഠനം എന്നിവയ്ക്കെല്ലാം ഉപരിയായാണ് പലരും ഗെയിമുകളെ കാണുന്നത്. വിനോദത്തെയും ടെക്നോളജിയെയും ജീവിതത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ ഉപയോഗപ്പെടുത്താൻ നാം ശീലിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








