Reliance Jio: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻ
വെറും മൂന്ന് വർഷത്തെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റിയെടുക്കാനും ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി മാറാനും റിലയൻസ് ജിയോയ്ക്ക് സാധിച്ചു. വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി ജിയോ മുന്നേറി. കഴിഞ്ഞ വർഷം നവംബറിൽ 36.9 കോടി വരിക്കാരെയാണ് ഓപ്പറേറ്റർ നേടിയത്. വോഡഫോൺ-ഐഡിയയിൽ നിന്ന് ഉപയോക്താക്കൾ വൻ തോതിൽ നഷ്ടപ്പെടുന്നത് ഏറ്റവും കൂടുതൽ ഫലം ചെയ്യുന്നതും ജിയോയ്ക്കാണ്.

ടെലികോം റെഗുലേറ്ററുടെ കണക്കുകൾ അനുസരിച്ച് നവംബറിൽ വോഡഫോൺ-ഐഡിയയ്ക്ക് 3.6 കോടി ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വോഡാഫോൺ ഐഡിയ ലിമിറ്റഡിന്റെ വരിക്കാരുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിലയൻസ് ജിയോയുടെ റവന്യൂ മാർക്കറ്റ് ഷെയർ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 34.9 ശതമാനം വർധിച്ചിട്ടുണ്ട്. ഇത് എയർടെൽ, ബിഎസ്‌എൻഎൽ, എംടിഎൻഎൽ, വോഡഫോൺ-ഐഡിയ എന്നിവയെക്കാൾ വളരെ ഉയർന്ന നിരക്കിലാണ്. അതേസമയം മൊത്തം ടെലികോം ഓപ്പറേറ്റർമാരുടെയും എആർപിയു കഴിഞ്ഞ രണ്ട് പാദങ്ങളെക്കാൾ ഇപ്പോൾ മെച്ചപ്പെടുന്നുണ്ടെന്ന് ഇൻഡ്-റാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓപ്പറേറ്റർമാർ അടുത്തിടെ താരിഫ് വില വർദ്ധിപ്പിച്ചതാണ് ഈ എആർപിയു വർദ്ധനവിന് കാരണം. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനമാണ് എആർപിയു.

ടെലികോം കമ്പനികൾ റിപ്പോർട്ട് ചെയ്ത ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) കഴിഞ്ഞ രണ്ട് മുതൽ മൂന്ന് പാദങ്ങളിൽ വർദ്ധിക്കുന്ന ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ടെലിക്കോം കമ്പനികൾ നടപ്പാക്കിയ താരിഫ് വർദ്ധന 25 മുതൽ 35 ശതമാനം വരെയായിരുന്നു. ഇത് എആർപിയു വർദ്ധിക്കാൻ പ്രധാന കാരണമായി മാറുന്നുണ്ട് എന്നും ഇൻഡ്-റാ റിപ്പോർട്ടിൽ പറയുന്നു.

ഡാറ്റയുടെ ആവശ്യകതയും താങ്ങാവുന്ന വിലയും കാരണം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണവും വർദ്ധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ പ്ലാനുകൾക്ക് അടിസ്ഥാന വില നിർണ്ണയിക്കാനുള്ള ട്രായ് തീരുമാനം ഓപ്പറേറ്റർമാരെ സംബന്ധിച്ച് ഗുണം ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു. ഓപ്പറേറ്റർമാർ വിപണിയിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഫ്ലോർ വില നിർണയം വിപണിയിലുള്ള മത്സരാധിഷ്ഠിതമായ വില കുറയ്ക്കൽ അവസാനിപ്പിക്കു. വോഡഫോൺ-ഐഡിയയുടെ റേറ്റിംഗും ഇൻഡ്-റാ റിപ്പോർട്ട് പ്രകാരം കുറഞ്ഞിട്ടുണ്ട്.

ഡിസംബറിൽ താരിഫ് വില വർദ്ധനവ് നടപ്പാക്കിയ ശേഷം ടെലിക്കോം കമ്പനികളെല്ലാം പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിക്കാനുള്ള തിരക്കിലായിരുന്നു. എല്ലാ തരം വിഭാഗങ്ങളിലും പരസ്പര മത്സരത്തോടെയാണ് കമ്പനികൾ താരിഫ് നിരക്കുകൾ അവതരിപ്പിച്ചത്. ഐയുസി നിരക്കുകൾ ഈ വർഷം തുടക്കത്തിൽ ട്രായ് എടുത്ത് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരു വർഷത്തേക്ക് കൂടി ഐയുസി നിരക്കുകൾ നീട്ടാനാണ് ട്രായ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഐയുസി നിരക്കുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കി വരുന്ന ജിയോയ്ക്ക് അത് തിരിച്ചടിയായി. ഇതിനെ മികച്ച ഐയുസി പ്ലാനുകൾ കൊണ്ട് ജിയോ മറികടക്കുന്നുണ്ട്.


Click it and Unblock the Notifications








