Jio Tariff: എയർടെല്ലിനും വോഡാഫോണിനും പിന്നാലെ ജിയോയും താരിഫ് വർദ്ധിപ്പിച്ചേക്കും
ഡിസംബർ ഒന്നുമുതൽ പ്ലാനുകളുടെ താരിഫുകൾ വർദ്ധിപ്പിക്കുമെന്ന ഭാരതി എയർടെല്ലിൻറെയും വോഡഫോൺ-ഐഡിയയുടെയും പ്രഖ്യാപനത്തിന് പിന്നാലെ റിലയൻസ് ജിയോയും താരിഫ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടെലികോം മേഖലയിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻറെ ഭാഗമായി താരിഫ് പരിഷ്കരിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒരു കൺസൾട്ടേഷൻ പ്രക്രീയ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

മറ്റ് ഓപ്പറേറ്റർമാരെ പോലെ ജിയോയും ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റെഗുലേറ്ററി നിർദ്ദേശങ്ങൾ അനുസരിക്കുമെന്നും അടുത്ത ഏതാനും ആഴ്ച്ചയ്ക്കുള്ളിൽ താരിഫിൽ ഉചിതമായ വർദ്ധനവ് വരുത്തുമെന്നും കമ്പനി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും തങ്ങൾ താരിഫുകളിൽ മാറ്റം വരുത്തുകയെന്ന് കമ്പനി വ്യക്തമാക്കി.

ഡിസംബർ 1 മുതൽ വില വർദ്ധിപ്പുക്കുമെന്ന് എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജിയോ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ജിയോയുടെ താരിഫ് വർദ്ധന എപ്പോൾ മുതലായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. താരിഫ് വർദ്ധനവ് ഉണ്ടായാൽ തന്നെ അത് ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗത്തെ ബാധിക്കില്ലെന്ന് കമ്പനി പറഞ്ഞു. ജിയോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ പ്രതിമാസം ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് 600 കോടി ജിബി യാണ്. വില വർദ്ധിപ്പിച്ചാലും ഈ ഡാറ്റ ഉപഭോഗം കുറയ്ക്കാതെ നിലനിർത്തുമെന്ന് ജിയോ ഉറപ്പ് നൽകുന്നു.

ഭാരതി എയർടെല്ലും വോഡഫോൺ-ഐഡിയയും ഡിസംബർ 1 മുതൽ താരിഫ് വില വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 2012 ന് ശേഷം ടെലികോം വിപണിയിൽ ഉണ്ടാകാൻ പോകുന്ന ആദ്യത്തെ താരിഫ് വർദ്ധനയാണിത്. എയർടെലും വോഡഫോൺ ഐഡിയയും 74,000 കോടി രൂപയുടെ നഷ്ടമാണ് ഇക്കഴിഞ്ഞ പാദത്തിൽ നേരിട്ടത്. വോഡഫോണിന് മാത്രം 50,922 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ സ്ഥാപനം കൂടിയായി വോഡാഫോൺ.

വില വർദ്ധനവ് ഉണ്ടാകും എന്ന പ്രഖ്യാപനം അല്ലാതെ എത്രത്തോളമായിരിക്കും വർദ്ധനവ് എന്ന കാര്യം ടെലികോം സേവന ദാതാക്കളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രീപെയ്ഡിലും പോസ്റ്റ് പെയ്ഡിലുമുള്ള താരിഫുകൾ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. താരിഫുകളുടെ വർദ്ധനവോടെ നഷ്ടം നികത്താൻ സാധിക്കുകയും ബിസിനസ്സ് ലാഭകരമായി നിലനിർത്താൻ സാധിക്കും എന്നാണ് എർടെല്ലും വോഡാഫോണും കരുതുന്നത്.

റിലയൻസ് ജിയോ വിപണിയിലേക്ക് കടന്ന് വന്നതോടെയാണ് ഇന്ത്യയുടെ ടെലികോം മേഖലയിൽ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഡാറ്റയ്ക്കായുള്ള താരിഫുകൾ ഗണ്യമായി കുറയുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റ താരിഫുള്ള രാജ്യമാണ് ഇന്ത്യ. ഒരു ജിബിക്ക് 1 ഡോളറിൽ താഴെയാണ് ഇന്ത്യയിലെ നിരക്ക്. കമ്പനികൾ നൽകുന്ന മിക്ക പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പായ്ക്കുകളിലും ഇപ്പോൾ പരിധിയില്ലാത്ത കോളുകളും ഉൾപ്പെടുന്നു. റോമിംഗ് കോളുകളും ലോക്കൽ കോളുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വില വർദ്ധനയ്ക്ക് പുറമേ ടെലിക്കോം കമ്പനികൾ പായ്കുകളിലെ ആനുകൂല്യങ്ങൾ കുറയ്ക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.


Click it and Unblock the Notifications








