ടെലിക്കോം കമ്പനികളുടെ പിഴ ഇളവുകൾ സുപ്രിം കോടതി വിധിക്ക് എതിരെന്ന് കേന്ദ്ര സർക്കാരിനോട് ജിയോ
ടെലിക്കോം കമ്പനികൾക്ക് എന്തെങ്കിലും തരത്തിലുള്ള ദുരിതാശ്വാസ പാക്കേജ് നൽകുന്നതും സാമ്പത്തികയി സഹായം നൽകുന്നതും മറ്റ് മേഖലകൾക്ക് തെറ്റായ മാതൃകയാക്കുമെന്ന് റിലയൻസ് ജിയോ. എയർടെലിനും വോഡഫോണിനും കുടിശ്ശിക അടയ്ക്കാൻ ആവശ്യമായ ഫണ്ട് ഉണ്ടെന്നും ജിയോ ടെലികോം മന്ത്രി രവിശങ്കർ പ്രസാദിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ വിധി ന്യായം കാരണം ലൈസൻസികൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽ എന്തെങ്കിലും തരത്തിലുള്ള ഇളവുകൾ നൽകുന്നത് കോടതി വിധിക്ക് എതിരാണെന്നും ന്യായമായ കുടിശ്ശിക അടയ്ക്കുന്നതിന് കാലതാമസം വരുത്തിയ കമ്പനികൾക്ക് സഹായം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ജിയോ ടെലികോം മന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കത്തിൻറെ പകർപ്പ് ഗിസ്ബോട്ടിന് ലഭിച്ചു. കുടിശ്ശിക എഴുതിത്തള്ളുന്നതിനുള്ള ഏതൊരു നിർദ്ദേശവും പൊതു ഖജനാവിന് നഷ്ടമാണെന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്നും ജിയോ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിനൊപ്പം തന്നെ എയർടെല്ലിന്റെ ഓഹരികൾ വിറ്റ് കുടിശ്ശിക നൽകാൻ റിലയൻസ് ജിയോ നിർദ്ദേശിക്കുന്നു. എയർടെൽ അതിന്റെ ആസ്തിയുടെ ചെറിയ ഭാഗങ്ങൾ ലിക്വിഡേറ്റ് ചെയ്യുകയോ 15-20 ശതമാനം പുതിയ ഇക്വിറ്റി ഇഷ്യു ചെയ്യുകയോ ചെയ്താൽ 40,000 കോടി രൂപയുടെ ബാധ്യതകൾ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയുമെന്ന് ജിയോ പറഞ്ഞു. വോഡഫോൺ ഐഡിയ ലിമിറ്റഡിനും ഇൻഡസ് ടവറിൽ ചില ഓഹരികളുള്ള കാര്യം ജിയോ ചൂണ്ടിക്കാട്ടി.

സ്പെക്ട്രം ഫീസ്, ലൈസൻസ് ഫീസ്, ശേഖരിച്ച പലിശ എന്നിവയടക്കമുള്ള തുകയാണ് കമ്പനികൾ അടയ്ക്കേണ്ടി വരിക. ഭാരതി എയർടെൽ 42,000 കോടിയും വോഡാഫോൺ ഐഡിയ 40,000 കോടിയും സർക്കാരിലേക്ക് അടയ്ക്കേണ്ടി വരും. പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കൊപ്പം ടാറ്റാ ടെലി സർവ്വീസും പിഴ അടയ്ക്കേണ്ടവരുടെ പട്ടികയിലുണ്ട്. പട്ടികയിലുള്ളതിൽ ഏറ്റവും കുറവ് തുട അടയ്ക്കേണ്ടി വരിക റിലയൻസ് ജിയോയ്ക്കാണ്. ആരംഭിച്ച് കുറച്ച് കാലം മാത്രം ആയതിനാൽ ജിയോയ്ക്ക് 16 കോടി രൂപയാണ് ജിയോയ്ക്ക് അടയ്ക്കേണ്ടി വരിക.

ടെലിക്കോം വകുപ്പാണ് കമ്പനികൾ പിഴ അടയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ഇതിനെതിരെ കമ്പനികൾ സുപ്രിം കോടതിയെ സമീപിച്ചപ്പോഴാണ് കോടതി പിഴ അടയ്ക്കണമെന്ന് വിധി പുറപ്പെടുവിച്ചത്. പിഴ പരിശോധിക്കാൻ ടെലികോം വകുപ്പ് സമ്മതിച്ചതിനെ തുടർന്നാണ് റിലയൻസ് ജിയോയിൽ നിന്നുള്ള ഈ പുതിയ ഉപായം ഉണ്ടായത്. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ ഒരു പാനലും രൂപീകരിച്ചു. അതേസമയം, ഈ വിഷയത്തിൽ പാനൽ നിയമപരമായ അഭിപ്രായം തേടാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ടെലികോം ഓപ്പറേറ്റർമാരോട് (എയർടെൽ, വോഡഫോൺ, ബിഎസ്‌എൻഎൽ) 92,000 കോടി രൂപ സർക്കാരിലേക്ക് പിഴയായി അടയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുകയിൽ സ്പെക്ട്രം ഫീസ്, ലൈസൻസ് ഫീസ്, ശേഖരിച്ച പലിശ എന്നിവയാണ് ഉൾപ്പെടുന്നത്. എയർടെലും വോഡഫോണും തങ്ങളുടെ വരിക്കാരുടെ എണ്ണം നിലനിർത്തുന്നതിൽ വിഷമിക്കുകയാണ്. റിലയൻസ് ജിയോ ഈ മേഖലയിൽ പ്രവേശിച്ചതുമുതൽ ഇരു കമ്പനികളും എല്ലാ നിലയിലും നഷ്ടം നേരിടുകയാണ്.


Click it and Unblock the Notifications