ആളുകളെ പോർട്ട് ചെയ്യിച്ചാൽ റീട്ടൈലർമാർക്ക് പണം, പുതിയ തന്ത്രവുമായി എയർടെലും ജിയോയും
ഇന്ത്യൻ ടെലിക്കോം വിപണി കനത്ത നഷ്ടത്തിനിടയിലും മത്സരം തുടരുകയാണ്. താരിഫ് വർദ്ധിപ്പിച്ചതിന് ശേഷം പുതുക്കിയ നിരക്കുകളുമായി പുതിയ പ്ലാനുകൾ പുറത്തിറക്കി കൊണ്ടിരിക്കുകയാണ് കമ്പനികൾ. പരസ്പരം മത്സരിക്കന്ന പ്ലാനുകളാണ് ജിയോ, വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവ പ്രഖ്യാപിക്കുന്നത്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ മറ്റ് നെറ്റ്വർക്കുകളിൽ നിന്ന് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആളുകളെ എത്തിക്കാനായി പുതിയ തന്ത്രം പയറ്റുകയാണ് എയർടെല്ലും ജിയോയും.

മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിലൂടെ നെറ്റ്വർക്കിലേക്ക് വരുന്ന ഉപയോക്താക്കൾ കമ്പനികളെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇത്തരത്തിൽ ഉപയോക്താക്കളെ നേടിയെടുക്കുന്നതിനായി എയർടെല്ലും ജിയോയും ഇപ്പോൾ പുതിയ പദ്ധതി നടപ്പാക്കുകയാണ്. ചില്ലറ വ്യാപാരികളെ വച്ച് ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കാനാണ് കമ്പനികൾ പദ്ധതിയിടുന്നത്. ഇത്തരത്തിൽ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ഉപയോക്താക്കളെ പോർട്ട് ചെയ്യിപ്പിക്കുന്ന ചില്ലറ വ്യാപാരികൾക്കായി നിരവധി ആനുകൂല്യങ്ങളാണ് നൽകുന്നത്.

ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് രണ്ട് ജിയോ ഉപയോക്താക്കളെ എയർടെല്ലിൽ എത്തിച്ചാൽ കമ്പനി ആ ചില്ലറ വിൽപ്പനക്കാരന് നൽകുന്നത് 100 രൂപയാണ്. അതേ സമയം തന്നെ ഈ ഓഫറിനെ മറികടന്ന് റിലയൻസ് ജിയോ തങ്ങളുടെ ഓരോ സിം കാർഡ് വിൽക്കുമ്പോഴും 100 രൂപവച്ച് ചില്ലറ വ്യാപാരികൾക്ക് നൽകുന്നു. അതേ സമയം ഇന്ത്യൻ ടെലിക്കോം വിപണിയിലെ മറ്റൊരു വമ്പനായ വോഡഫോൺ ഐഡിയ ഇത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

താരിഫ് വർദ്ധനവിന് ശേഷം എയർടെല്ലും വോഡാഫോൺ ഐഡിയയും സൗജന്യകോളുകൾ അൺലിമിറ്റഡ് ആയി നൽകാൻ ആരംഭിച്ചു. ജിയോയിൽ നിന്ന് ഉപയോക്താക്കളെ ആകർഷിച്ച് തങ്ങളുടെ നെറ്റ്വർക്കിലെത്തിക്കാനാണ് ഈ നടപടി. അതുകൊണ്ട് തന്നെ വിപണിയിൽ ഇതിനെ ചെറുക്കാനുള്ള പദ്ധതികളാണ് ജിയോ നടത്തുന്നതെന്ന് ജിയോയുടെ ഡിസ്ട്രിബ്യൂട്ടർ പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ടെലക്കോം ഓപ്പറേറ്റർമാർ അവരുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ച് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് എയർടെല്ലും വോഡാഫോണും തങ്ങളുടെ സൗജന്യ കോൾ പ്ലാനുകളിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചത്. ജിയോ ഇപ്പോഴും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുന്നതിന് പണം ഈടാക്കുന്നുണ്ട്. ജിയോയുടെ പുതിയ പ്ലാനുകൾക്കൊപ്പം സൗജന്യ ഐയുസി കോളുകൾ നൽകുന്നുണ്ടെങ്കിലും അവ ലിമിറ്റഡ് ആണ്.

റിലയൻസ് ജിയോ കഴിഞ്ഞ ദിവസം പുതിയ രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരുന്നു. 98 രൂപയുടെയും 149 രൂപയുടെയും പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. കുറഞ്ഞ നിരക്കുകളിലുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം ഉപയോക്താക്കളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പ്ലാനുകൾ.

ജിയോയുടെ വെബ്‌സൈറ്റിലെ പ്രീപെയ്ഡ് ലിസ്റ്റ് അനുസരിച്ച് 98 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് 300 എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു. ഇത് മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി ഡാറ്റയും നൽകുന്നു. സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഉപയോക്താക്കൾക്ക് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുന്നതിന് പണം നൽകേണ്ടിവരും. പ്രത്യേകം ഐയുസി പ്ലാനുകൾ റിച്ചാർജ് ചെയ്ത് ഐയുസി മിനുറ്റുകൾ പ്രത്യേകം നേടിയും ഈ പ്ലാൻ ഉപയോഗിക്കാം.

149 രൂപയുടെ പ്ലാൻ 24 ദിവസത്തേക്ക് 24 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. അതായത് പ്രതിദിനം 1 ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും. പ്രതിദിനം 100 എസ്എംഎസും എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും സൈജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് സൗജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 300 മിനിറ്റ് സൗജന്യ കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications