ജിയോയെ കടവിമുക്ത കമ്പനിയാക്കാൻ റിലയൻസ് നിക്ഷേപിക്കുന്നത് 1.08 ലക്ഷം കോടി രൂപ
ജിയോയെ കടങ്ങളില്ലാത്ത കമ്പനിയാക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി ടെലികോം, ഡിജിറ്റൽ സംരംഭങ്ങളുടെ ബിസിനസ്സ് പൂർണ്ണമായും ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനത്തിലേക്ക് മാറ്റാൻ ആർഐഎൽ തീരുമാനിച്ചു. ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും ശക്തരായ കമ്പനി എന്ന നിലയിൽ ജിയോ കട വിമുക്തമാകുന്നത് വൻതോതിൽ നിക്ഷേപകരെ ആകർഷിക്കാൻ സാധ്യതയുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോം സംരംഭങ്ങൾക്കായി സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി ("WOS") രൂപീകരിക്കുന്നതിനും ഓപ്ഷണലി കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയേഴ്സിലേക്ക് (ഒസിപിഎസ്) 1,08,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിനും ആർഐഎല്ലിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ പ്രസ്താവനയിൽ കമ്പനി അറിയിച്ചു. ആർഐഎല്ലിന്റെ ഇക്വിറ്റി നിക്ഷേപമായ 65,000 കോടി രൂപ WOS ഏറ്റെടുക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

"ഞങ്ങളുടെ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ വ്യാപ്തിയും അളവും കണക്കിലെടുത്ത് മികച്ച പാർട്ട്ണേഴ്സിൽ നിന്ന് ഞങ്ങൾക്ക് ശക്തമായ പിന്തുണ ലഭിച്ചു. ഞങ്ങളുടെ പ്ലാറ്റ്ഫോം കമ്പനിയിൽ ശരിയായ പാർട്ട്ണേഴ്സിനെ ഉൾപ്പെടുത്തും, ആർഐഎൽ ഷെയർ ഹോൾഡർമാർക്ക് അർത്ഥവത്തായ മൂല്യം സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ആർഐഎല്ലിന്റെ പദ്ധതികളെക്കുറിച്ച് സംസാരിക്കവേ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി പറഞ്ഞു.

ഈ ഇടപാടുകൾക്ക് ശേഷം റിലയൻസ് ജിയോയ്ക്ക് 355 ദശലക്ഷം വരിക്കാരും സ്‌പെക്ട്രവുമായി ബന്ധപ്പെട്ട 40,000 കോടി രൂപ കടവും ബാക്കിയുണ്ടാവും. എന്നിരുന്നാലും, 2020 മാർച്ച് 31 നകം കടങ്ങൾ ഇല്ലാത്ത കമ്പനിയായി റിലയൻസ് ജിയോ മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഉറപ്പുണ്ട്.

അതേസമയം, ടെൻസെന്റിന്റെയും അലിബാബയുടെയും ഘടന പകർത്താനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. "നിക്ഷേപകരെ ആകർഷിക്കാനുള്ള ഒരു വലിയ നീക്കമാണിത്. ആഗോള പ്ലാറ്റ്ഫോം കമ്പനികൾക്ക് അനുസൃതമായാണ് ഇതിൻറെ ഹോൾഡിംഗും ക്യാപിറ്റലൈസേഷൻ ഘടനയുമെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കമ്പനി പുതുയായി ഉണ്ടാക്കുന്ന പരിഷ്കാരങ്ങളെ തുടർന്ന് സ്‌പെക്ട്രം ലൈസൻസുകളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും സ്പെക്ട്രം ജിയോയ്‌ക്കൊപ്പം തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ഇടപാട് ഓഹരി ഉടമകളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ബാധിക്കില്ലെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതും എന്നാൽ ലൈസൻസ് അടക്കമുള്ളവ ഇപ്പോഴുള്ളതുപോലെ തുടരുന്നതുമായൊരു പദ്ധതിയാണ്.


Click it and Unblock the Notifications








