പ്ലാസ്റ്റിക്ക് തിന്ന് തീർക്കുന്ന ബാക്ടീരിയ; കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാത്രജ്ഞർ
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഇല്ലാതാക്കാനുള്ള കണ്ടുപിടുത്തങ്ങളുടെ പിറകെയാണ് കുറേ കാലങ്ങളായി ശാസ്ത്ര സാങ്കേതിക ലോകം. ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് അടിത്തറയായി മാറിയേക്കാവുന്ന ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഇന്ത്യൻ ശാത്രജ്ഞർ. ഗ്രേറ്റർ നോയിഡയിലെ തണ്ണീർത്തടങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് തിന്നുന്ന ബാക്ടീരിയ സ്ട്രൈൻസിനെയാണ് ഗവേഷകർ കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ശിവ്‌നാദർ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ബാക്ടീരിയ സ്ട്രൈൻസിന് സിംഗിൾ യൂസ് പ്ലാസ്റ്റിക് (എസ്‌യുപി) ഇനങ്ങളായ ഡിസ്പോസിബിൾ കപ്പുകൾ, കട്ട്ലറി, കളിപ്പാട്ടങ്ങൾ, പാക്കേജിംഗ് വസ്തുക്കൾ തുടങ്ങിയവയിലെ പോളിസ്റ്റൈറൈൻ ഘടകത്തെ വിഘടിപ്പിക്കാനുള്ള കഴിവുണ്ട്. യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള തണ്ണീർത്തടങ്ങളിൽ നിന്ന് എക്സിഗുബാക്ടീരിയം സിബിറിക്കം സ്‌ട്രെയിൻ ഡിആർ 11, എക്‌സിഗുബാക്ടീരിയം അണ്ടേ സ്‌ട്രെയിൻ ഡിആർ 14 എന്നീ ബാക്ടീരിയകളെയാണ് ഗവേഷകർ കണ്ടെത്തിയത്.

ഉയർന്ന തന്മാത്രാ ഭാരവും നീളമുള്ള ചെയിൻ പോളിമർ ഘടനയും കാരണമാണ് പോളിസ്റ്റൈറൈൻ ദ്രവിക്കാതെ നിലനിൽക്കുന്നത്. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി (ആർഎസ്‌സി) അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പരിസ്ഥിതിയിൽ ദ്രവിക്കാതെ അവ നിലനിൽക്കുന്നത് ഇതുകൊണ്ടാണ്. വിവിധ മേഖലകളിലെ പോളിസ്റ്റൈറൈന്റെ എക്‌സ്‌പോണൻഷ്യൽ ഉൽപാദനവും ഉപഭോഗവും പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണെന്നും മാലിന്യ സംസ്കരണം വലിയ പ്രശ്നമായി മാറുന്നുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

എക്‌സ്ട്രിമോഫൈൽ ബാക്ടീരിയയുടെ സ്ട്രൈൻസ് പോളിസ്റ്റൈറൈനെ ഡിഗ്രേഡ് ചെയ്യാൻ പ്രാപ്തിയുള്ളവയാണെന്നും പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണം ലഘൂകരിക്കാൻ ഇത് കൂടുതൽ ഉപയോഗിക്കുമെന്നും ഗവേഷണത്തിലൂടെ ലഭിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ശിവ് നടാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ റിച്ച പ്രിയദർശിനി പറഞ്ഞു. താരതമ്യേന ഗവേഷണം നടക്കാത്ത മേഖലയാണ് തണ്ണീർത്തടങ്ങളിലെ സൂക്ഷജീവി വൈവിധ്യം. ആ മേഖലയിലെ പഠനങ്ങളിൽ ബയോ ടെക്നോളജിക്കൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനങ്ങൾ ഇതുപോലുള്ള പല കണ്ടുപിടുത്തങ്ങൾക്കും കാരണമാവുമെന്നും അവർ കൂട്ടിച്ചേർത്തു.

കണക്കുകൾ പ്രകാരം ഇന്ത്യ പ്രതിവർഷം 16.5 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. ഓൾ ഇന്ത്യ പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എ ഐ പി എം എ) കണക്കാക്കുന്നത് പ്ലാസ്റ്റിക് വ്യവസായം 14 ദശലക്ഷം മെട്രിക് ടൺ പോളിസ്റ്റൈറൈൻ ഉത്പാദിപ്പിക്കുന്നു എന്നാണ്. ഇവ ജൈവികമായി ദ്രവിച്ച് ഇല്ലാതാകുന്നവയല്ല. ഇത് ഭൗമ, സമുദ്രജീവികളെ ബാധിക്കുന്നു, ഉദാ. ഒരു പ്ലാസ്റ്റിക് ഫോർക്ക് വിഘടിപ്പിക്കാൻ 450 വർഷമോ അതിൽ കൂടുതലോ എടുക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഗവേഷകര്‍ കണ്ടെത്തിയ ഡിആർ 11, ഡിആർ 14 ബാക്ടീരിയകള്‍ അവയ്ക്കാവശ്യമായ കാര്‍ബണ്‍ ഉറവിടമായാണ് പോളിസ്‌സ്‌റ്റൈറൈനുകളെ ഉപയോഗിക്കുന്നത്. ഇത് പോളിസ്‌റ്റൈറൈനിന്റെ ഘടനയിൽ മാറ്റം വരുത്തുന്നു. ഹൈഡ്രൊലൈസിങ് എന്‍സൈമുകള്‍ പുറത്തുവിട്ട് പോളിമര്‍ ശൃംഖല തകര്‍ക്കുകയും ചെയ്യുന്നു. ഇത് പ്ലാസ്റ്റിക്കിൻറെ സ്വാഭാവിക നശീകരണ പ്രക്രിയയുടെ വേഗത വർദ്ധിപ്പിക്കുന്നു. ഇത്തരം പഠനങ്ങൾ ലോകത്തെ വലീയ പ്രശ്നങ്ങളിലൊന്നായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ സ്വാഭാവിക രീതിയിൽ ദ്രവിപ്പിക്കാനുള്ള മാർഗ്ഗമുണ്ടാക്കും എന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.


Click it and Unblock the Notifications








