മോദിക്കിഷ്ടമായത് ശ്രദ്ധയില്ലാതിരിക്കുന്നവരെ പിടികൂടുന്ന ക്യാമറ, പാർലമെൻറിൽ ഘടിപ്പിക്കാൻ ആലോചന
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്യാമറകളോടും സാങ്കേതിക വിദ്യകളോടുമുള്ള പ്രിയം എല്ലാവർക്കും അറിയാം. അദ്ദേഹം ഫോട്ടോഗ്രാഫർമാരിൽ നിന്നും ക്യാമറകൾ വാങ്ങി ചിത്രങ്ങൾ എടുക്കുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. ഇത്തവണ ഐഐടി-മദ്രാസിലെ സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആകർഷിച്ച പദ്ധതികളിലൊന്നും ക്യാമറാണ്. ശ്രദ്ധകൊടുക്കാതിരിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ക്യാമറയാണ് ഇത്.

ഹാക്കത്തോണിൽ വച്ച് യുവാക്കളായ സാങ്കേതിക വിദഗ്ധർ നിരവധി പ്രശ്നങ്ങൾക്കുള്ള സാങ്കേതികമായ പരിഹാരങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ശ്രദ്ധയില്ലാതെ ഇരിക്കുന്നവരെ കണ്ടെത്താനുള്ള ക്യാമറയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടതിൽ തനിക്ക് പ്രത്യേകം ഇഷ്ടം തോന്നിയ ഡിവൈസെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ക്യാമറയെ സംബന്ധിച്ച കാര്യങ്ങൾ സ്പീക്കറുമായി ചർച്ചചെയ്യുമെന്നും ഈ ഡിവൈസ് പാർലമെൻറിൽ ഉപകാരപ്പെടുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയും മറ്റേതെങ്കിലും രാജ്യവും സംയുക്തമായി നടത്തുന്ന ആദ്യത്തെ ഹാക്കത്തോണാണ് ചെന്നെയിൽ വച്ച് നടന്നത്. ഇന്ത്യയിലെയും സിഗപ്പൂരിലെയും മൂന്ന് വീതം യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ചേർന്ന 20 ടീമുകളാണ് ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. ഇത്തവണ ഹാക്കത്തോൺ മദ്രാസ് ഐഐടി ക്യാമ്പസിലാണ് നടക്കുന്നത്. മികച്ച ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അഫോഡബിളും ശുദ്ധവുമായ എനർജി എന്നീ മൂന്ന് തീമുകളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഹാക്കത്തോൺ സംഘടിപ്പിച്ചത്.

ഹാക്കത്തോൺ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് സംസാരിക്കവേ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി പ്രശ്നങ്ങളെ അതിജീവിക്കാൻ ടെക്നോളജിയിലൂടെ സാധിക്കുമെന്ന് വിശ്വസിച്ച് നല്ല നാളെക്കായി പ്രവർത്തിക്കാൻ തയ്യാറായ എല്ലാ വിദ്യാർത്ഥികളും വിജയികൾ തന്നെയാണെന്ന് കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യയുടെ വികാസത്തിനും ശരിയായ ഉപയോഗത്തിനും നാളത്തെ തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരം പരിപാടികൾ സർക്കാർ സംഘടിപ്പിക്കുന്നത്.

സർക്കാർ ഡിപ്പാർട്ട്മെൻറുകളെയും വ്യവസായ മേഖലയെയും ഐഎസ്ആർഒ പോലുള്ള പ്രിമിയം ഇൻസ്റ്റിറ്റ്യൂട്ടുകളെയും രാജ്യത്തെ ടെക്നോളജി സർവകലാശാലകളെയും ഒരുമിച്ച് കൊണ്ടുവന്ന് നാളത്തെ ടെക്നോളജി വികസിപ്പിക്കാനും ടെക്നോളജിയുടെ ദുരുപയോഗം തടയാനും സാധിക്കുന്ന വിധത്തിലുള്ള പദ്ധതികളും തയ്യാറെടുപ്പുകളുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് രാജ്യങ്ങളിലെ സർവ്വകലാശാലകളും സർക്കാരുകളുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന പരിപാടികൾ ടെകോനോളജിയെ സംബന്ധിച്ച ധാരണകളുടെയും ആ മേഖലയുടെയും സമ്പൂർണമായ വികാസത്തിന് വഴി തുറക്കും.

ഹാക്കത്തോണിനെ ഇന്ത്യൻ മാധ്യമങ്ങൾക്കിടയിൽ ശ്രദ്ധേയമാക്കിയത് പ്രധാനമന്ത്രിയുടെ വാക്കുകൾ തന്നെയാണ്. പലപ്പോഴും ക്യാമറയ്ക്കനുസരിച്ച് പെരുമാറുന്ന ആളാണ് പ്രധാനമന്ത്രിയെന്ന വിമർശനം ഉണ്ടാകാറുണ്ട്. സെൽഫികൾ എടുക്കാനും മറ്റും താല്പര്യമുള്ള ആളുമാണ് പ്രധാനമന്ത്രി. എന്തായാലും ടെക്നോളജിയെ രാജ്യത്തിൻരെ ഭരണനിർവ്വഹണത്തിൻറെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്തുക എന്ന അർത്ഥത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം പാർലമെൻറിൽ ശ്രദ്ധിക്കാത്തവരെ വെട്ടിലാക്കുമോയെന്ന് കണ്ടറിയാം.


Click it and Unblock the Notifications








