ചാർജറും വേണ്ട വൈദ്യുതിയും വേണ്ട; വെറുതെ പോക്കറ്റിൽ ഇട്ടാൽ തനിയെ ചാർജ് ആകുന്ന ഫോണുകൾ
ടെക്നോളജിയുടെ ഓരോ പുതിയ കണ്ടുപിടുത്തങ്ങളും നമ്മളെ അതിശയിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. തൊണ്ണൂറുകളിൽ മൊബൈൽ ഫോണുകൾ തന്നെ ഒരു അത്ഭുതം ആയിരുന്നെങ്കിൽ പിന്നീട് ഈ മൊബൈൽ ഫോണുകളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ ചിന്തിക്കാൻ പോലും സാധിക്കാത്തതാണ്. കോൾ ചെയ്ത് ആശയവിനിമയം നടത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു ഫോൺ കണ്ടുപിടിച്ചത്.
പിന്നീട് ഇവ മൊബൈൽ ഫോണുകളായി മാറി. ശേഷം മൊബൈൽ ഫോണുകളിൽ ക്യാമറകൾ കൊണ്ടുവന്നു. ഇതിന് പിന്നാലെ ഫോണുകളിൽ ഇന്റർനെറ്റും മറ്റ് സൗകര്യങ്ങളും വന്ന് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ ആയി മാറി. ഒരു മിനി കമ്പ്യൂട്ടർ എന്ന് തന്നെ സ്മാർട്ട് ഫോണുകളുടെ വിശേഷിപ്പിക്കാവുന്നതാണ്. ഇപ്പോൾ ഏതൊരു പ്രവർത്തനം നടക്കുന്നതും സ്മാർട്ട് ഫോണുകളെ കേന്ദ്രീകരിച്ചാണ്. പണമിടപാട് നടത്തുന്നതും സർക്കാർ രേഖകൾ സ്വന്തമാക്കുന്നതുമെല്ലാം ഡിജിറ്റൽ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

പുതിയ കണ്ടുപിടുത്തങ്ങൾ ഇങ്ങനെയാണ് ഒരോ തവണയും മനുഷ്യനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരിക്കും. ഇപ്പോൾ ഇതാ സ്മാർട്ട് ഫോണിലെ ബാറ്ററി ചാർജ് ചെയ്യാൻ ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിലെ ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്ന പുതിയ മാർഗവും ഇത്തരത്തിൽ എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. ചാർജറിന്റെയോ വൈദ്യുതിയുടെയോ സഹായം ഇല്ലാതെ തന്നെ ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം ആണ് ഇവർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത് എന്ന് പരിശോദിക്കാം.
സ്മാർട്ട് ഫോണുകൾ വെറുതെ കുറേ നേരം കൈയ്യിൽ പിടിച്ചാലോ പോക്കറ്റിൽ ഇട്ടാലോ ഓട്ടോമാറ്റിക്ക് ആയി ചാർജ് കയറുന്ന തരത്തിലാണ് ഇവർ പുതിയ സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്. മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഈ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനം. മൊബൈൽ ഫോണുകൾക്ക് പുറമെ ചെറിയ ഗാഡ്ജറ്റുകളിൽ എല്ലാം തന്നെ ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പുതിയ കണ്ടുപിടുത്തം ടെക് ലോകത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ജൂണിൽ ആയിരുന്നു ശരീരത്തിലെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെര്‍മോ ന്യൂക്ലിയർ പദാര്‍ത്ഥം ഈ ഗവേഷകർ കണ്ടെത്തിയത്. എന്നാൽ ഈ ഗവേഷണ ഫലം ജർമൻ ശാസ്ത്ര ജേണലായ Angewandte Chemieയിൽ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെതോടെയാണ് ഈ കണ്ടുപിടുത്തത്തിന്റെ കൂടുതൽ വശങ്ങൾ ലോകം അറിയുന്നത്. കൂടുതൽ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിലൂടെ ഈ ഗവേഷണത്തിനെ മറ്റൊരു തലത്തിൽ എത്തിക്കാൻ സാധിക്കും എന്നാണ് ഗവേഷകർ കരുതുന്നത്.
മാണ്ഡി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തെര്‍മോ ഇലക്ട്രിക് ജനറേറ്റർ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന വിശദീകരണവും അദ്ദേഹം അടുത്തിടെ നടത്തിയിരുന്നു. തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് വഴിയാണ് ഇദ്ദേഹം വിശദീകരണം നടത്തിയത്. മനുഷ്യസ്പര്‍ശത്തിലൂടെ മാത്രമേ ഇതിൽ ബാറ്ററി ചാര്‍ജിങ് സാധ്യതമാകു. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ഊർജം ഉപയോഗിച്ച് ഏത് ഇലക്ട്രിക് ഉപകരണങ്ങളും ചാർജ് ചെയ്യാമെന്ന് ഇദ്ദേഹം പറയുന്നു.
ഈ സാങ്കേതിക വിദ്യയിൽ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് തെര്‍മോ ഇലക്ട്രിക് മൊഡ്യൂൾ. സിൽവര്‍ ടെല്യൂറൈഡ് എന്ന രാസപദാര്‍ത്ഥം കൊണ്ട് നിര്‍മിച്ച നാനോവയറുകൾ ആണ് തെര്‍മോ ഇലക്ട്രിക് മൊഡ്യൂൾ നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചെറിയ ഒരു മാതൃകയും ഈ ഗവേഷകർ പുറത്ത് വിട്ടിട്ടുണ്ട്. മനുഷ്യ സ്പര്‍ശമേല്‍ക്കുമ്പോള്‍ തന്നെ ചാര്‍ജിങ്ങിന് ആവശ്യമായത്ര വോൾട്ടേജിൽ വൈദ്യുതി എത്തുന്നത് ഈ മാതൃകയിൽ നിന്ന് കണ്ട് മനസിലാക്കാൻ സാധിക്കുന്നതാണ്.
സ്മാർട്ട് ഫോണിന്റെ ചാർജിങ്ങിൽ മാത്രം നിരവധി കണ്ടുപിടുത്തങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നടന്നത്. ആദ്യമെല്ലാം സാധാരണ ഗതിയിൽ അഡാപ്റ്ററും കേബിളും വെച്ചാണ് ഉപകരണങ്ങൾ ചാർജ് ചെതിരുന്നത് എങ്കിൽ പിന്നീട് ഇവ ഫാസ്റ്റ് ചാർജിങ്ങ് സാങ്കേതിക വിദ്യയിലിലേക്ക് മാറി. പിന്നീട് വയർലെസ്, ഫ്ലാഷ് ചാർജിങ്ങ്, റിവേഴ്സ് ചാർജിങ്ങ് തുടങ്ങിയ സാങ്കേതിക വിദ്യകളും നിലവിൽ വന്നു. എന്തായിരുന്നാലും മാണ്ഡി ഐഐടിയിലെ ഗവേഷകരുടെ കണ്ടുപിടുത്തം വലിയ ചലനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








