ഗൂഗിൾ സിഇഒ സുന്ദർപിച്ചൈയ്ക്ക് ശമ്പള വർദ്ധനവ്, ഇനി ശമ്പളം 14 കോടി രൂപ
ഗൂഗിളിൾ സിഇഒ സുന്ദർ പിച്ചൈയെ അടുത്തിടെയാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് പുതിയ സിഇഒയായി നിയമിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പിച്ചൈയുടെ ശമ്പളം വർദ്ധിപ്പിക്കുന്നതായും അദ്ദേഹത്തിന് 240 മില്യൺ ഡോളറിന്റെ ശമ്പള പാക്കേജും വാർഷിക ശമ്പളമായി 2 മില്യൺ ഡോളറും ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. എസ്‍ഇസി ഫയലിംഗിനിടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.

സുന്ദർപിച്ചൈയുടെ ശമ്പളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യമാണ്. ശമ്പള വർദ്ധനവിനെ തുടർന്ന് സുന്ദർപിച്ചെയുടെ വാർഷിക ശമ്പളം 14 കോടി രൂപയായി ഉയർന്നു. ഗൂഗിൾ കൈവരിക്കുന്ന ടാർഗറ്റിന്റെയും മറ്റും അടിസ്ഥാനത്തിലാണ് ശമ്പള വർദ്ധനവ് പ്രഖ്യാപിക്കുന്നത്. ആൽഫബറ്റിന്റെ ചുമതല കൂടി ലഭിച്ചതോടെ സുന്ദർപിച്ചൈയുടെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ആൽഫബെറ്റിലെ സ്ഥാനങ്ങളിൽ നിന്ന് മാറിയിരുന്നു. ഇതേ തുടർന്നാണ് പിച്ചൈയെയെ രണ്ട് കമ്പനികളുടെയും സിഇഒ ആക്കിയത്. ഇപ്പോൾ അദ്ദേഹം മാത്രമാണ് ഗൂഗിളിനെയും ആൽഫബെറ്റിന്റെയും തലവൻ. ഗൂഗിളിലും ആൽഫബെറ്റിലുമുള്ള ഉത്തരവാദിത്തം കണക്കിലെടുത്ത് പിച്ചൈയുടെ ശമ്പള പങ്ക് വർദ്ധിപ്പിക്കുകയാണെന്നാണ് ഫയലിംഗ് സമയത്ത് കമ്പനി അറിയിച്ചത്.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, പിച്ചൈയുടെ മൊത്തം വരുമാനമം 2018 ൽ 1.9 മില്യൺ ഡോളറായിരുന്നു. ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും തങ്ങളുടെ സ്ഥാനങ്ങൾ ഒഴിവാക്കിയതിന് ശേഷവും കമ്പനിയുടെ ബോർഡിൽ വോട്ടിംഗ് അധികാരം നിലനിർത്തിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്.

പിച്ചൈയുടെ പുതിയ ശമ്പള ഘടന 2020 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കമ്പനിയുടെ ടാർഗറ്റ് നേടാൻ സാധിച്ചാൽ 240 മില്ല്യൺ ഡോളറിന്റെ പാക്കേജ് മൂന്ന് വർഷത്തിനുള്ളിൽ പിചൈയ്ക്ക് നൽകും. അത് കൂടാതെ അദ്ദേഹത്തിന് 90 ദശലക്ഷം ഡോളർ സ്റ്റോക്ക് ഗ്രാന്റും ലഭിക്കും.

ആൽഫബറ്റ് മാനേജുമെന്റും റാങ്ക് ആൻഡ് ഫയൽ ജീവനക്കാരും തമ്മിലുള്ള ബന്ധത്തിൽ ഇതിനകം തന്നെ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ തീവ്രമായ പ്രശ്‌നമാണ് സിഇഒ എന്ന നിലയിൽ പിച്ചൈയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരിക. സൈനിക വൃത്തങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതും ലൈംഗികാതിക്രമ ആരോപണങ്ങളോട് പുലർത്തുന്ന കമ്പനിയുടെ മനോഭാവവും ജീവനക്കാർക്ക് ഇടയിൽ വൻ പ്രതിഷേധങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ അമേരിക്കൻ ഫെഡറൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാക്കുന്ന നിരവധി ആന്റിട്രസ്റ്റ് അന്വേഷണങ്ങളും ഗൂഗിളിന് ഇപ്പോൾ തല വേദനയാണ്.

ആഴ്ച്ചയിലൊരിക്കലോ രണ്ടാഴ്ച്ചയിലൊരിക്കലോ ചേർത്തിരുന്ന കമ്പനിയുടെ ടിജിഐഎഫ് ടൌൺഹാൾ മീറ്റിങ് മാസത്തിലൊരിക്കൽ നടത്തിയാൽ മതിയെന്ന് സുന്ദർപിച്ചെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്നു. കമ്പനിയിലെ ജീവനക്കാർ ഒത്തു ചേരുകയും കമ്പനിയുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന മീറ്റിങ്ങാണ് ടിജിഐഎഫ് മീറ്റിങ്. ഇത് ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാട്ടിയാണ് പിച്ചൈ ഇത് മാസത്തിലൊരിക്കലാക്കി ചുരുക്കിയത്.


Click it and Unblock the Notifications








