ടെലിക്കോം കമ്പനികൾ സർക്കാരിലേക്ക് 92,642 കോടി രൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി
ടെലിക്കോം മേഖല കനത്ത സാമ്പത്തിക പ്രശ്നം നേരിടുന്നതിനിടെ കമ്പനികൾക്ക് വൻ തിരിച്ചടിയായി സുപ്രിംകോടതിയുടെ ഉത്തരവ്. സ്പെക്ട്രം യൂസർ ചാർജ്. ലൈസൻസ് ഫീസ് എന്നീ ഇനത്തിൽ സർക്കാരിലേക്ക് കമ്പനികൾ 92,642 കോടി രൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി. ഈ തുട ഈടാക്കാനുള്ള ടെലിക്കോം മന്ത്രാലയത്തിൻറെ തീരുമാനത്തിനെതിരായുള്ള ഹർജി പരിഗണിച്ച കോടതി മന്ത്രാലയത്തിൻറെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

ഇതോടുകൂടി പലിശയും പിഴയും ചേർത്ത് കമ്പനികൾ 1.34 കോടി രൂപ സർക്കാർ ഖജനാവിലേക്ക് അടയ്ക്കേണ്ടി വരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഭാരതി എയർടെൽ 42,000 കോടിയും വോഡാഫോൺ ഐഡിയ 40,000 കോടിയും സർക്കാരിലേക്ക് അടയ്ക്കേണ്ടി വരും. പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കൊപ്പം ടാറ്റാ ടെലി സർവ്വീസും പട്ടികയിലുണ്ട്.

പട്ടികയിലുള്ളതിൽ ഏറ്റവും കുറവ് തുക അടയ്ക്കേണ്ടി വരിക റിലയൻസ് ജിയോയ്ക്കാണ്. ആരംഭിച്ച് കുറച്ച് കാലം മാത്രം ആയതിനാൽ ജിയോയ്ക്ക് 16 കോടി രൂപയാണ് ജിയോയ്ക്ക് അടയ്ക്കേണ്ടി വരിക. പണം അടയ്ക്കാനുള്ള പട്ടികയിലുള്ള പല കമ്പനികളും ഇന്ന് നിലവിലുള്ള എന്ന കാര്യവും ശ്രദ്ധേയമാണ്. പല കമ്പനികളും അടച്ചുപൂട്ടിക്കഴിഞ്ഞിരിക്കുന്നു.

ടെലിക്കോം കമ്പനികളും ടെലിക്കോം വകുപ്പും തമ്മിലുള്ള കരാറിൽ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ എന്നതിൽ ഏതൊക്കെ തുകകൾ ഉൾപ്പെടും എന്നതായിരുന്നു ഇരു പക്ഷവും തമ്മിലുണ്ടായിരുന്ന തർക്കം. ടെലിക്കോം സേവനങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുകയെന്ന് കമ്പനികളും സേവനങ്ങൾ മാത്രമല്ല നിക്ഷേപങ്ങളുടെ പലിശ, ആസ്തികൾ വിൽക്കുന്നതിലുള്ള വരുമാനം എന്നിവയും എജിആറിൽ ഉൾപ്പെടുമെന്ന് ടെലിക്കോം വകുപ്പ് വാദിച്ചു.

ടെലിക്കോം വകുപ്പിൻറെ വരുമാനത്തിലെ നിശ്ചിത ശതമാനം ടെലിക്കോം വകുപ്പിന് നൽകണമെന്ന് 1998ലെ നയത്തിൽ വ്യക്തമാക്കുന്നു. സ്പെക്ട്രം യൂസർ ഇനത്തിലുണ്ടാകുന്ന വരുമാനത്തിൻറെ 3 മുതൽ 5 ശതമാനം വരെയും സ്പെക്ട്രം ലൈസൻസ് ഫീസായി 8 ശതമാനവും നൽകണമെന്ന വ്യവസ്ഥയുൾപ്പെടുന്ന എംജിആർ 1998ലെ നയം അനുസരിച്ചാണ് ഉണ്ടാക്കിയത്.

ടെലിക്കോം കമ്പനികളുടെ വരുമാനം എന്ന് പറഞ്ഞതിൽ എന്തൊക്കെ ഉൾപ്പെടും എന്ന തർക്കം പിന്നീട് പലപ്പോഴും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ടെലിക്കോം വകുപ്പിൻറെ നിലപാട് ടിഡിസാറ്റ് (തർക്ക പരിഹാര അപ്പീൽ ട്രൈബ്യൂണൽ ഭേദഗതികളോടെ അംഗീകരിച്ചു. മൂലധന വരുമാനം, കിട്ടാക്കടം, ഡീലർമാരുടെ മാർജിൻ എന്നിവ എംജിആറിൻറെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. ടെലിക്കോം വകുപ്പിൻറ നിലപാട് അംഗീകരിച്ചതിനെതിരെ കമ്പനികളും ഭേദഗതികൾക്കെതിരെ സർക്കാരും കോടതിയെ സമീപിക്കുകയായിരുന്നു.

കമ്പനികളുടെയും സർക്കാരിൻറെയും വാദം പരിഗണിച്ച സുപ്രിംകോടതി കരാറിൽ മൊത്ത വരുമാനം എന്നതിന് കൃത്യമായ നിർവ്വചനം നൽകിയിട്ടണ്ടെന്നും കമ്പനികളുടെ വാദങ്ങൾ അനാവശ്യമാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കരാർ ലംഘിച്ച് വരുമാനം പങ്കുവയ്ക്കുന്നതിൽ പിഴവ് കാണിച്ചാൽ പലിശയും പിഴയും ചുമത്താനുള്ള വ്യവസ്ഥ കരാറിലുണ്ട്. അതിനാൽ തന്നെ സർക്കാരിന് പിഴ ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ ടെലിക്കേം മേഖല കടുത്ത മത്സരത്തിൻറെയും സാമ്പത്തിക ബാധ്യതകളിലൂടെയുമാണ് കടന്നുപോവുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐയുസി ചാർജ്ജുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ജിയോ തീരുമാനിച്ചതും ഇതുകൊണ്ടാണ്. ജിയോയുടെ ആധിപത്യം തുടരുന്ന ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവ പെടാപാട് പെടുകയാണ്. ബിഎസ്എൻഎല്ലാവട്ടെ കനത്ത നഷ്ടത്തിൽ നിന്നും രക്ഷപ്പെടാൻ സർക്കാരിനോട് തന്നെ സഹായം ചോദിക്കുന്ന അവസ്ഥയിലുമാണ്. ഈ അവസരത്തിൽ സുപ്രിം കോടതി വിധി ടെലിക്കോം മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








