നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നു
സോഷ്യൽ മീഡിയയിലെ സ്വകാര്യ ഡാറ്റകളിന്മേലുളള നിയന്ത്രണം കേന്ദ്ര സർക്കാരിന് ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരേ സമയം സ്വകാര്യതയെയും രാജ്യ സുരക്ഷയെയും രണ്ട് വശങ്ങളിലായി ബാധിക്കുന്ന പ്രശ്നമായതിനാൽ തന്നെ ഇക്കാര്യത്തിൽ സുപ്രിം കോടതി ഇടപെടുകയാണ്. കുറ്റകൃത്യങ്ങൾക്കും ഭീകരതയ്‌ക്കും എതിരെ പോരാടുന്നതിനായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ സ്വകാര്യ സംഭാഷണങ്ങൾ ഡീക്രിപ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കണമെന്നാണ് സർക്കാർ വാദം.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാവുന്ന അവസരങ്ങളിൽ ഡാറ്റ സർക്കാരുമായി പങ്കിടേണ്ടത് സോഷ്യൽ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. തീവ്രവാദിക്ക് സ്വകാര്യത അവകാശപ്പെടാൻ കഴിയില്ലെന്നും ഫെയ്‌സ്ബുക്കിനും വാട്ട്‌സ്ആപ്പിനും മെസേജുകൾ ഡീക്രിപ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറയുന്നത് സ്വീകാര്യമല്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിലേക്ക് വിവിധ ഹൈക്കോടതികളിൽ തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത നിരവധി കേസുകൾ കൈമാറി. 2020 ജനുവരിയിലെ അവസാന ആഴ്ച്ച കേസ് പരിഗണിക്കുന്ന ബെഞ്ച് വാദം കേൾക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജനുവരി 15 നകം പുതുക്കിയ ഇൻഫർമേഷൻ ടെക്നോളജി ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങൾ (ഭേദഗതി) ചട്ടങ്ങൾ കേന്ദ്രം സുപ്രിം കോടതിയെ അറിയിക്കുമെന്നതിനാലാണ് കേസ് പരിഗണിക്കുന്നത് ജനുവരി അവസാന ആഴ്ച്ചയിലേക്ക് മാറ്റിയത്. ഇന്നത്തെ കാലഘട്ടത്തിൽ അശ്ലീലം, രാജ്യദ്രോഹം, വിദ്വേഷം, വ്യാജവാർത്തകൾ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ഭീകരത എന്നിവയുടെ വ്യാപനം തടയുന്നതിന് കർഷനമായ നിയമങ്ങളാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഉചിതമായ ആവശ്യത്തിന് കമ്പ്യൂട്ടർ റിസോഴ്‌സ് വഴി വിവരങ്ങൾ നിയമപരമായി തടസ്സപ്പെടുത്താനും നിരീക്ഷിക്കാനും ഡീക്രിപ്റ്റ് ചെയ്യാനും പാർലമെന്റ് വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 69 (1) വഴി സർക്കാരിനെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. ഇന്ത്യയുടെ സമഗ്രത, പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, പബ്ലിക്ക് ഓർഡർ എന്നിവയെ ബാധിക്കുന്ന കാര്യങ്ങളിൽ സർക്കാർ ഇടപെടൽ സാധ്യമാകണമെങ്കിൽ ഇത് നടപ്പാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ കമ്പനികൾക്ക് രാജ്യത്തേക്ക് വരാനും ഡീക്രിപ്ഷൻ അനുവദിക്കാൻ കഴിയില്ലെന്ന് പറയാനും സാധിക്കില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. വിവരങ്ങൾ നിയമപരമായി ഡീക്രിപ്റ്റ് ചെയ്യാൻ മാത്രമേ ഈ വകുപ്പ് സർക്കാരിനെ അനുവദിച്ചിട്ടുള്ളൂവെന്നും ബന്ധപ്പെട്ട സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇക്കാര്യത്തിൽ ഒരു ബാധ്യതയുമില്ലെന്നും ജസ്റ്റിസ് ഗുപ്ത വിശദീകരിച്ചു. അതേസമയം, പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ കേന്ദ്രം ശ്രമം നടത്തുന്നില്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

സ്വകാര്യതയിലേക്ക് കടന്നുകയറാൻ സർക്കാർ താൽപ്പര്യപ്പെടുന്നില്ല, പക്ഷേ അവരുടെ പ്ലാറ്റ്ഫോം സുരക്ഷിതമാണെന്ന് ഒരു സോഷ്യൽ മീഡിയ കമ്പനികൾക്കും പറയാൻ കഴിയില്ല, അത് കുറ്റകൃത്യത്തിനും തീവ്രവാദത്തിനും ഉപയോഗിക്കാൻ കഴിയും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ചില വിവരങ്ങൾ ആവശ്യമാണെങ്കിൽ, അത് ദേശീയ താൽപ്പര്യത്തിലാണെങ്കിൽ അത്തരം വിവരങ്ങൾ സർക്കാരിന് നൽകേണ്ടതുണ്ട്. ഒപ്പം തന്നെ സ്വകാര്യതയെ പരിഗണിക്കുകയും വേണം എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

കേന്ദ്ര സർക്കാരിൻറെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കാൻ മേത്ത മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ടു. വാദം കേട്ട കോടതി ജനുവരി മൂന്നാമത്തെ ആഴ്ച്ചയിലേക്ക് കേസ് മാറ്റിവച്ചു. പൊതു ക്രമസമാധാനപാലനത്തിന് വെല്ലുവിളിയാകുന്ന ശക്തമായ ഉപകരണമായി ഇന്റർനെറ്റ് ഉയർന്നുവന്നിട്ടുണ്ടെന്ന് അടുത്തിടെ നൽകിയ സത്യവാങ്മൂലത്തിൽ ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയ ഇടനിലക്കാരെ നിയന്ത്രിക്കുന്നതിന് നിയമങ്ങൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയിൽ വിശദീകരിച്ചുകൊണ്ട് നൽകിയ സത്യവാങ്മൂലത്തിലാണ് വ്യക്തിഗത അവകാശങ്ങൾക്കും രാജ്യത്തിന്റെ സമഗ്രതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ വർദ്ധിച്ചുവരുന്ന ഭീഷണികൾ കണക്കിലെടുത്ത് നിയമങ്ങൾ കർശനമാക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്ക്സ് ആൻറ് ഇൻഫർമേഷൻ മന്ത്രാലയത്തിൻറെ ആവശ്യം.


Click it and Unblock the Notifications








