ടെലിക്കോം കമ്പനികൾ ലോക്ക്ഡൌൺ കാലത്തുള്ള പ്രത്യേക ആനുകൂല്യങ്ങൾ നിർത്തലാക്കി
ഇന്ത്യയിലെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരെല്ലാം തന്നെ ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ധാരാളം പണം ചിലവഴിക്കുന്നുണ്ട്. ലോക്ക്ഡൌൺ കാലയളവിൽ ഉപയോക്താക്കളെ സഹായിക്കുന്നതിന് അധിക ആനുകൂല്യങ്ങൾ നൽകികൊണ്ട് എല്ലാ കമ്പനികളും രംഗത്തെത്തിയിരുന്നു. കമ്പനികൾ ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി 600 കോടി രൂപ ചിവവഴിച്ചതായി സിഎഐഐ വെളിപ്പെടുത്തി.

രാജ്യം മൂന്നാംഘട്ട ലോക്ക്ഡൌണിലേക്ക് കടന്നതോടെ എല്ലാ ഓറഞ്ച്, ഗ്രീൻ സോണുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ സോണുകളിൽ റീചാർജ് ഓപ്ഷനുകൾ ലഭ്യമായി തുടങ്ങി. ഈ അവസരത്തിലാണ് ഇനിമുതൽ ലോക്ക്ഡൌൺ കാലയളവിൽ ലഭ്യമാക്കിയിരുന്ന ആനുകൂല്യങ്ങൾ നൽകില്ലെന്ന് ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ മുൻനിര ടെലിക്കോം ഓപ്പറേറ്റർമാർ അറിയിച്ചത്.

ഓരോ സംസ്ഥാനത്തും മൊബൈൽ റീട്ടെയിൽ റീചാർജ് ലൊക്കേഷനുകൾ തുറക്കുന്നതിലൂടെയും ഗ്രാമീണ മേഖലയിലെ പൊതു സേവന കേന്ദ്രങ്ങൾ സജീവമാക്കുന്നതിലൂടെയും ഗ്രാമീണ, നഗര മേഖലകളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഎഐഐ) ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കിരാനകൾ, മെഡിക്കൽ സ്റ്റോറുകൾ, എടിഎമ്മുകൾ എന്നിങ്ങനെ ലോക്ക്ഡൌൺ കാലത്ത് റീചാർജ് ചെയ്യാനായി ഒരുക്കിയ പുതിയ സംവിധാനങ്ങൾക്കൊപ്പം ഓഫ്ലൈൻ സ്റ്റോറുകളും കമ്പനികളുടെ കസ്റ്റമർ സർവ്വീസ് സെന്ററുകളും തുറന്ന് പ്രവർത്തിക്കും. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ ടെലിക്കോം കമ്പനികൾക്ക് വൻ നഷ്ടം ഉണ്ടാക്കുന്ന അധിക ആനുകൂല്യങ്ങൾ തുടരേണ്ട ആവശ്യം ഇല്ല.

ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, വോഡഫോൺ-ഐഡിയ, റിലയൻസ് ജിയോ എന്നിവ എടിഎമ്മുകളും ഫാർമസി ഷോപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയും 70 മുതൽ 100 ദശലക്ഷം ഉപഭോക്താക്കൾക്ക് വരെ റീചാർജ് സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ കമ്പനികളും ഓൺലൈൻ റീചാർജിലൂടെ മറ്റുള്ള ഉപയോക്താക്കൾക്ക് റീചാർജ് ചെയ്ത് കൊടുക്കുന്ന ആളുകൾക്ക് ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. ഇതിലൂടെ കമ്പനികൾ നാല് മുതൽ ആറ് ശതമാനം വരെ ക്യാഷ് ബാക്ക് ആണ് നൽകുന്നത്.

കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്കായി കമ്പനികൾ 10 രൂപ ടോക്ക്ടൈം നൽകിയിരുന്നു. റിലയൻസ് ജിയോ അതിന്റെ ജിയോഫോൺ ഉപയോക്താക്കൾക്ക് സൌജന്യ ടോക്ക്ടൈം നൽകി. മൊബൈൽ റീട്ടെയിൽ റീചാർജ് ചെയ്യുന്ന സ്ഥലങ്ങൾ ടെലികോം അവശ്യ സേവനങ്ങളുടെ ഭാഗമായി പരിഗണിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് എല്ലായിടത്തും ഇവ തുറന്ന് പ്രവത്തിക്കുമെന്നും രാജൻ മാത്യൂസ് അറിയിച്ചു.

കേന്ദ്ര സർക്കാർ ടെലികോം സേവനങ്ങളെ അവശ്യ സർവ്വീസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കുറച്ചതോടെ ടെലിക്കോം സേവനങ്ങൾ തുടരാനായി റീചാർജ് ഷോപ്പുകളും മറ്റു തുറക്കാൻ അനുവാദം നൽകിയത്. റീചാർജ് ഷോപ്പുകൾ തുറക്കുന്നതോടെ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ അവസാനിക്കുമെന്നും ഇതോടെ നൽകിവരുന്ന സൌജന്യ സർവ്വസ് വാലിഡിറ്റി, സൌജന്യ ടോക്ക്ടൈം എന്നിവയെല്ലാം പിൻവലിക്കുന്നുവെന്നുമാണ് ടെലിക്കോം കമ്പനികൾ അറിയിച്ചത്.


Click it and Unblock the Notifications








